
പത്മശ്രീയുടെ തിളക്കത്തി ല്‍ നില്‍ക്കുമ്പോഴും ഡോ. രാജഗോപാലിന്റെ മുഖത്ത് സ്വതവേയുള്ള ചെറുപുഞ്ചിരി മാത്രം. അമിതാഹ്ലാദങ്ങളില്ല, അംഗീകാരത്തെക്കുറിച്ചുള്ള ചിന്തകളില്ല. അദ്ദേഹമെപ്പോഴും വേദനിക്കുന്നവരോടൊപ്പം നിലകൊള്ളുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അനസ്തേഷ്യ വിഭാഗം തലവനായിരുന്ന ഡോ. രാജഗോപാല്‍ 1993 ല്‍ മെഡിക്കല്‍കോളജിന്റെ തന്നെ ഒറ്റമുറിയിലാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി തുടങ്ങുന്നത്.
അന്ന് അദ്ദേഹത്തോടൊപ്പം കരുണയുടെ ഉറവ വറ്റാത്ത കുറച്ച് സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു.
1995 ല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ മാതൃകാ പദ്ധതിയായി ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഈ പരിശ്രമത്തിന്റെ തുടര്‍ച്ചയായി പാലിയം ഇന്ത്യ എന്ന പേരില്‍ 2003 ല്‍ രാജ്യവ്യാപകമായി സാന്ത്വന പരിചരണശ്രമം തുടങ്ങി. ഡോ. രാജഗോപാല്‍ തന്നെയാണ് പാലിയം ഇന്ത്യയുടെ ചെയര്മാന്.
ഡോ. രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും...
പത്മശ്രീ കിട്ടിയപ്പോള്‍..?
വലിയ ബഹുമതിയല്ലേ. സന്തോഷമുണ്ട്. ഇത് എനിക്ക് മാത്രമുള്ളതല്ല. രാവും പകലും എന്തു സഹായവുമായി ഒന്നിച്ചുനിന്ന ഒരുകൂട്ടം മനുഷ്യ സ്നേഹികളുടെ പ്രവര്ത്തനങ്ങള്ക്കുലഭിച്ച അംഗീകാരം തന്നെയാണ്. ഈ അംഗീകാരം ഞങ്ങളുടെ ഉത്തരവാദിത്വബോധം വര്‍ധിപ്പിക്കുന്നു.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ രൂപം കൊള്ളുന്നത് ?
തിരുവനന്തപുരം മെഡിക്കല്‍കോളജിലാണ് ഞാന്‍ എം.ബി.ബി.എസ് പഠിച്ചത്. ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ ഇന്സിസ്റ്റിയൂട്ടില്നിന്ന് എം.ഡിയും കഴിഞ്ഞു.
ആദ്യം തിരുവനന്തപുരത്തായിരുന്നു ജോലിയെങ്കിലും 1986 മുതല്‍ 17 വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യയുടെ ഹെഡ്ഡായി പ്രവര്‍ത്തിച്ചു. ആ സമയത്താണ് പാലിയേറ്റീവ് കെയറിനെക്കുറിച്ച് ആലോചിക്കുന്നത്.
വേദന മാത്രമല്ല രോഗികളുടെ ബുദ്ധിമുട്ടെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ചെയ്യുന്ന പ്രവര്‍ത്തിയില്‍ കുറച്ച് സഹപ്രവര്‍ത്തകരും കൂടി. ആളുകള്‍ കൂടുതലുണ്ടായപ്പോള്‍ വലിയ ശക്തിയായി. അങ്ങനെ കോഴിക്കോട് കേന്ദ്രമാക്കി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു.
അനുഭവങ്ങളാകുമല്ലോ പ്രചോദനം?
തീര്‍ച്ചയായും. ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ വേദന അനുഭവിക്കുന്നവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രോഗികളെ വീട്ടില്‍ ചെന്നുകണ്ട് പരിചരിക്കുന്ന രീതിയാണ് ഞങ്ങള്‍ സ്വീകരിച്ചത്.
ഒരിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഒരു സ്ത്രീ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. വേദനയും ബ്ലീഡിംഗും എല്ലാം കൊണ്ട് കരയുകയാണ് അവര്‍. ഞാന്‍ അടു ത്തുപോയി അവരുടെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് അന്വേഷിച്ചു.
ഇങ്ങനെ ഏങ്ങലടിച്ച് കരയാന്‍ മറ്റെന്തോ കാര്യമുളളതായി തോന്നിയതുകൊണ്ട് എന്തെങ്കി ലും മാനസിക വിഷമമുണ്ടോ??എന്ന് ചോദിച്ചു. അപ്പോള്‍ ആ സ്ത്രീ പറഞ്ഞ മറുപടി വളരെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു.
അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: എന്റെ മകള്‍ ഇന്നലെ ഉച്ചമുതല്‍ ഭക്ഷണം കഴിച്ചിട്ടില്ല. ആകെ ഏഴു രൂപ കൈയിലുള്ളത് ബസ് കൂലിക്ക് മാത്രമേ തികയൂ. അതുകൊണ്ട് കുറച്ച് കപ്പ വാങ്ങി പുഴുങ്ങി കഴിക്കാന്‍ പോലും പറ്റുന്നില്ല..
ഇത്തരം ധാരാളം സംഭവങ്ങള്‍ നമുക്കുചുറ്റുമുണ്ട്. അതുപോലെ മറ്റൊരു സ്ത്രീ. അസുഖത്തിന്റെ കഠിന വേദനയ്ക്കിടയിലും അവരുടെ വിഷമം താന്‍ മരിച്ചാല്‍ മകളെ മറ്റുള്ളവര്‍ ഉപദ്രവിക്കുമെന്നാണ്.
അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ശരിയാണ്. അവരുടെ വീട് അടച്ചുറപ്പില്ലാത്ത ഒന്നാണ്. മകളെ എങ്ങനെ സുരക്ഷിതയാക്കുമെന്നുള്ള വിഷമമായിരുന്നു ആ അമ്മയ്ക്ക്.
രോഗത്തിനെ മാത്രം കണ്ടിരുന്നെങ്കില്‍ അവരുടെ മറ്റ് വിഷമങ്ങള്‍ അറിയാതെ പോയേനേ. രോഗത്തിന്റെ വേദനയേക്കാള്‍ കൂടുതല്‍ മനസിന്റെ വേദനയാണ് നമ്മളില്‍ പലരും അനുഭവിക്കുന്നത്.
ഇതൊരു സാമൂഹിക പ്രശ്നവും കൂടിയാണ്. അതിനെന്തെങ്കിലും ചെയ്യാന്‍ സാധിക്കണം എന്ന തിരിച്ചറിവുണ്ടായത് ഇത്തരം സാഹചര്യങ്ങളില്‍നിന്നാണ്.
ഏറ്റവും സ്വാധീനിച്ച വ്യക്തി?
മഹാത്മാഗാന്ധി. പഠിക്കുന്ന കാലത്ത് എ ന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചിട്ടുണ്ട്.
അവനവനോടുള്ള സത്യസന്ധത ഉള്‍പ്പടെ അദ്ദേഹത്തിന്റെ ധൈര്യവും ആത്മവിശ്വാസവും എന്നെ ഏറെ സ്വാധീനിച്ചു. ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ സഹായിച്ചിട്ടുണ്ട്.
മനുഷ്യത്വം മരവിച്ച സമൂഹമാണ് ഇന്ന്?
ഈയിടെ കെട്ടിടത്തിനു മുകളില്‍നിന്ന് വീണ ഒരാളെ ഒരു സ്ത്രീയും മകളും കൂടി രക്ഷിച്ച സംഭവം സോഷ്യല്‍ മീഡിയയിലൂടെ നമ്മള് വായിച്ചറിഞ്ഞതാണ്.
ഞങ്ങള്‍ മനുഷ്യരാണ്. നിങ്ങള്‍ക്കൊ ക്കെ ശ്വാസവും ഹൃദയമിടിപ്പുമൊക്കെയുണ്ടെങ്കിലും മനുഷത്വം മരവിച്ചുപോയോ എന്നവര്‍ അവരുടെ പ്രവര്‍ത്തിയിലൂടെ ചോദിക്കുകയാണ് ഇന്നത്തെക്കാലത്ത് അണുകുടുംബങ്ങളാണ് കൂടുതല്‍.
അതുകൊണ്ടുതന്നെ ആളുകള്‍ സ്വന്തംകാര്യം നോക്കുന്ന അവസ്ഥയിലേക്ക് പോകുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം നല്കുന്ന സ്നേഹത്തിന്റെ സന്ദേശം മനസാക്ഷിയെ ഉണര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു.
കുടുംബത്തെക്കുറിച്ച്?
ഭാര്യ ചന്ദ്രിക ഡോക്ടറാണ്. രണ്ട് ആണ്‍കുട്ടികളാണ് ഞങ്ങള്‍ക്ക്. അഭിലാഷ്, അനുരൂപ്. രണ്ടുപേരും എന്‍ജീനീയര്‍മാരാണ്. ചന്ദികയും ഞാനും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഒരുമിച്ചാണ് വിരമിച്ചത്...
ഷെറിങ് പവിത്രന്