കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജി സന്നദ്ധത അറിയിച്ചു. മെത്രാന്മാരോടാണ് കര്‍ദിനാള്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര സിനഡ് വിളിച്ചുചേര്‍ത്തു. ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് സിനഡ് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. കൊച്ചി സഭാ ആസ്ഥാനത്ത് ചേരുന്ന സിനഡില്‍ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യും.
ലത്തീന്‍, മലങ്കര സഭാ പ്രതിനിധികള്‍ സിനഡില്‍ പങ്കെടുക്കും. അതേസമയം, ഹൈക്കോടതി വിധി പ്രതികൂലമായ സാഹചര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കടുത്ത നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് വിവരം. കര്‍ദിനാളിനെ അനുനയിപ്പിക്കാന്‍ ഇതര സഭാ നേതൃത്വങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചത്. ഭൂമി ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ വൈദികനായ ജോഷി പുതുവ, മോണ്‍. സെബാസ്റ്റിയന് വടക്കുംപാടന്‍, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ജസ്റ്റീസ് ബി.കെമാല്‍ പാഷയുടെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ എഫ്.ഐ.ആര് ഇട്ട് അന്വേഷണം നടത്തുന്നതില്‍ ഒരു തടസ്സവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഭയുടെ ഭൂമിയില്‍ കര്‍ദിനാളിന് പൂര്‍ണ അധികാരമുണ്ടെന്ന വാദത്തിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമം അദ്ദേഹത്തിന് ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.






