
തിരുവനന്തപുരം/കിളിമാനൂര്‍/ഇടുക്കി: നാടന്‍പാട്ടുകാരനായ മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നൃത്താധ്യാപികയിലേക്ക്. കൊലയ്ക്കു പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.
തങ്ങള്‍ക്കിടയില്‍ കടന്നുകൂടിയ മൂന്നാമനാണു കൊലനടത്തിയതെന്ന പരോക്ഷ ധ്വനിയാണ് ഇവര്‍ നല്‍കുന്നത്. പത്തിരി സത്താറിനെ കൊല്ലാനും പിന്നില്‍ ആളുണ്ട്. ഇയാള്‍ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് സത്താറാണു ക്വട്ടേഷന്‍ കൊടുത്തതെന്നു താന്‍ വിശ്വസിക്കാത്തതെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
അലിഭായിയും കായംകുളം അപ്പുണ്ണിയും റിസോര്‍ട്ടില്‍ തങ്ങിയോയെന്ന കാര്യം പ്രത്യേകസംഘം അന്വേഷിച്ചു വരികയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളുമായുള്ള ബന്ധമാണ് പോലീസിനെ നൃത്താധ്യാപികയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഖത്തര്‍ സ്വദേശിയുടെ ഭാര്യയായ ഇവര്‍ക്കു രാജേഷുമായി ആത്മബന്ധമാണുണ്ടായിരുന്നത്.
ക്വട്ടേഷന്‍ സംഘത്തിനു സഹായം ചെയ്ത നാലുപേരെ ഇടുക്കി ആനക്കുളത്തുനിന്നു പ്രത്യേക സംഘം ഇന്നലെ നാടകീയമായി കസ്റ്റഡിയിലെടുത്തു. പെരുമ്പന്‍കുത്തിലെ സ്െകെവാലി ഹോട്ടല്‍ ജീവനക്കാരും കൊല്ലം സ്വദേശികളുമായ തന്സീല്, സാന്ദീപ് എന്നിവരെയും വ്യാഴാഴ്ച കൊല്ലത്തു നിന്നെത്തിയ അബി, ഹരി എന്നിവരെയുമാണ് ആറ്റിങ്ങല്‍ ഡിെവെ.എസ്.പി: പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രാജേഷിനെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തിനു ചെല്ലും ചെലവും കൊടുത്തത് അബിയും ഹരിയുമാണെന്നു പോലീസ് പറഞ്ഞു. ക്വട്ടേഷനു നേതൃത്വം നല്കിയ അലിഭായിയുടെ അടുത്ത സുഹൃത്താണു റിസോര്‍ട്ടു മാനേജര്‍ കൂടിയായ തന്‍സീലെന്നും പോലീസിനു വിവരം ലഭിച്ചു.
വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് വാഗണ്‍ ആര് കാറില്‍ ഇവര്‍ മാങ്കുളം ആനക്കുളത്തെത്തിയത്. മൂന്നാറില്‍ തങ്ങിയശേഷമാണിതെന്നും പറയപ്പെടുന്നു. അബിയും ഹരിയും സ്െകെവാലി റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. ഇവിടെ തങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ ആനക്കുളം ചുറ്റിക്കാണാന്‍ പോയി. ഇതിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അപ്രതീക്ഷിതമായി പോലീസ് സംഘം ചാടിവീണത്. പ്രതികളെ പിടികൂടി വിലങ്ങണിയിച്ചതോടെ നാട്ടുകാരും പരിഭ്രാന്തരായി.
തങ്ങള്‍ പോലീസുകാരാണെന്നും കൊലക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാനെത്തിയതാണെന്നും തിരിച്ചറിയല്‍കാര്‍ഡു സഹിതം വ്യക്തമാക്കിയതോടെയാണ് നാട്ടുകാര്‍ക്കു കാര്യങ്ങള്‍ മനസിലായത്. പത്തുമിനിറ്റുകൊണ്ട് നടപടിക്രമം പൂര്‍ത്തിയാക്കി പ്രതികളെയുംകൊണ്ടു പോലീസ് മടങ്ങി.






