
ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ പുരസ്‌ക്കാര പ്രഖ്യാപന വേളയില്‍ നിറഞ്ഞു നിന്നത് മലയാളം. ദീര്‍ഘകാലത്തെ മാന്ദ്യത്തിന് ശേഷം മലയാള സിനിമ അവതരണത്തിലും കഥയിലും കൊണ്ടുവന്ന പുതുമകള്‍ക്ക് പുരസ്‌ക്കാര സമിതിയുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റാനുമായി. മികച്ച സംവിധായകനും ഗായകനും സഹനടനും തിരക്കഥാകൃത്തും ഉള്‍പ്പെടെ 10 മികച്ച പുരസ്‌ക്കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയത്.
കഴിഞ്ഞ തവണ ആറു പുരസ്‌ക്കാരങ്ങളുമായി മടങ്ങിയ കേരളത്തിന് ഇത്തവണ സുവര്‍ണ്ണ തിളക്കമായിരുന്നു. സംവിധായകന്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ഭയാനകമായിരുന്നു കൂട്ടത്തില്‍ മുമ്പന്‍. തകഴിയുടെ പട്ടാളക്കാരന്‍ എന്ന കഥയെ ആസ്പദമാക്കി രണ്ടു ലോകമഹായുദ്ധത്തിന്റെ ഭീകരത കൊച്ചു കേരളത്തിലെ പ്രാദേശിക മേഖലയായ കുട്ടനാട്ടില്‍ വരെ പ്രതിഫലിക്കുന്നതെങ്ങിനെയെന്ന് സിനിമ കാണിച്ചു തന്നു. ഭയാനകത്തിലൂടെ ഇന്ത്യയിലെ മികച്ച സംവിധായകനായി ജയരാജ് വീണ്ടും ശ്രദ്ധനേടി.
കച്ചവട സിനിമകളില്‍ നിന്നും കലാ സിനിമകളിലേക്കു പൂര്‍ണ്ണമായും ചുവട് മാറ്റിയിരിക്കുന്ന ജയരാജ് അവലംബിത തിരക്കഥയ്ക്കുള്ള നേട്ടവും ഈ സിനിമയിലൂടെ കൊണ്ടുപോയി. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച് നിഖില്‍ പ്രവീണും ഭയാനകത്തില്‍ മികവ് കാട്ടി. മലയാളത്തില്‍ ബോക്‌സോഫീസില്‍ തരംഗമായ ദിലീഷ്‌പോത്തന്‍-ഫഹദ് ടീമിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി ഹാട്രിക്. മികച്ച തിരക്കഥ, മികച്ച മലയാള ചിത്രം, മികച്ച സഹനടന്‍ എന്നിവയായിരുന്നു തൊണ്ടി മുതല്‍ നേടിയത്. തിരക്കഥയ്ക്ക് സജീവ് പാഴൂര്‍ പുരസ്‌ക്കാരം നേടി. സിനിമയെക്കുറിച്ച് ജൂറിയുടെ പരാമര്‍ശവും മലയാള സിനിമയുടെ നിലവാരം ഉയര്‍ന്നതിനെ സൂചിപ്പിക്കുന്നതായിരുന്നു. മണ്ണിന്റെ മണമുള്ള ഒതുക്കമുള്ള തിരക്കഥയെന്ന് പരാമര്‍ശിച്ച ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ സിനിമയില്‍ അഭിനേതാക്കള്‍ ഉണ്ടായിരുന്നില്ലെന്നും അത്രമാത്രം മികച്ച പ്രകടനമായിരുന്നു കാട്ടിയെന്നും ചൂണ്ടിക്കാട്ടി.
ഉജ്വല അഭിനയ പ്രതിഭയായ ഫഹദിന്റെ പ്രകടനത്തിന് അര്‍ഹിക്കുന്ന അംഗീകാരമായി മാറുകയായിരുന്നു സഹനടനുള്ള പുരസ്‌ക്കാരം. വിശ്വാസപൂര്‍വ്വം മന്‍സൂറിലൂടെ യേശുദാസ് മികച്ച ഗായകനായപ്പോള്‍ അദ്ദേഹം എട്ടാം തവണയാണ് പുരസ്‌ക്കാര ജേതാവായത്. ഇറാഖില്‍ ഐഎസ് തീവ്രവാദികളുടെ കീഴില്‍ ജീവന്‍ വാരിപ്പിടിച്ച് കഴിയേണ്ടി വന്ന നഴ്‌സുമാരുടെ ജീവിതം പറഞ്ഞ ടേക്ക് ഓഫും ബോക്‌സോഫീസിലും മികവ് കാട്ടിയിരുന്നു. ഇതിന് പുറമേയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌ക്കാരം നേടിയത്.
ടേക്ക് ഓഫിലെ പ്രകടനത്തില്‍ പാര്‍വ്വതിക്ക് തലനാരിഴയ്ക്കായിരുന്നു പുരസ്‌ക്കാരം കൈവിട്ടു പോയത്. അവസാന നിമിഷം വരെ പോരാടിയ പാര്‍വ്വതിയെ കടന്ന് മരണാനന്തര പുരസ്‌ക്കാരമായി മോമിലെ പ്രകടനത്തിന് ശ്രീദേവിക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരം കിട്ടുകയായിരുന്നു. അതേസമയം പാര്‍വ്വതിയുടെ പ്രകടനത്തെ മതിക്കാതിരിക്കാന്‍ കഴിയാതിരുന്ന ജൂറി പ്രത്യേക പരാമര്‍ശം നടത്തുകയും ചെയ്തു. സംസ്ഥാന പുരസ്‌ക്കാരം നേടിയ ആളൊരുക്കത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനവും പ്രത്യേക പരാമര്‍ശത്തിന് ഇടയാക്കി. മികച്ച സാമൂഹ്യ പ്രതിബദ്ധതാ ചിത്രവുമായി മാറി. മലയാള സിനിമ വിസ്മയിപ്പിക്കുന്നതാണെന്നായിരുന്നു ജൂറി ചെയര്‍മാന്റെ അഭിപ്രായം. കഥേതര വിഭാഗത്തിലെ മികച്ച സംഗീത സംവിധായകനായി മഹേഷ് നാരായണനും മാറി.






