
ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. മൊത്തം കരയുടെ 80 ശതമാനവും മഞ്ഞു കവര്‍ന്ന പ്രദേശമാണ് ഇവിടം. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകുന്നത് എന്നും ഗവേഷകരുടെ പേടിസ്വപ്നമാണ്. മഞ്ഞിലെ ഓരോ ഇഞ്ചിലും ഇടയ്ക്കിടെ അവര്‍ നിരീക്ഷണവും പതിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ അളവ് കൂടിയതായാണു കണ്ടെത്തിയിരിക്കുന്നത്. അതിനിടെയാണു പുതിയ ഭീഷണി.
തൂവെള്ള മഞ്ഞിനാല്‍ മൂടിയ ദ്വീപില്‍ ഒരിടത്താണ് ആദ്യം 'ഇരുണ്ട' ചില കാഴ്ചകള്‍ പ്രത്യക്ഷപ്പെട്ടത്. നോര്‍വെയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ 2014ല്‍ ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ ഒരു തിരച്ചിലില്‍ ഇത് കൂടുതല്‍ വ്യക്തമായി. ഈ ഇരുണ്ട പ്രദേശം പതിയെപ്പതിയെ വളര്‍ന്നു വരാനും തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഗ്രീന്‍ലന്‍ഡിന്റെ പടിഞ്ഞാറു ഭാഗത്ത് പേടിപ്പിക്കുന്ന 'കറുത്ത പൊട്ടായും' ഇതു മാറിക്കഴിഞ്ഞു. ഇവിടെ നിന്ന് എച്ച്ഡി തെളിമയുള്ള ചിത്രങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയതില്‍ നിന്ന് ഒരു കാര്യം വ്യക്തം സംഗതി പേടിക്കേണ്ടതാണ്. കാര്‍ബണ്‍ പൊടിയും അഴുക്കുമെല്ലാം വന്നടിഞ്ഞ മഞ്ഞില്‍ ആല്‍ഗെകള്‍ വളര്‍ന്നതാണ് ആ ഇരുണ്ട കാഴ്ചയായി മാറിയത്. മാത്രവുമല്ല ഇത്തരത്തില്‍ ഇരുണ്ടിരിക്കുന്ന ഭാഗത്ത് ഒട്ടേറെ വിള്ളലുകളും ചെറു കുളങ്ങളുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയെല്ലാം കറുത്തിരുണ്ട അവസ്ഥയിലാണ്. മാത്രവുമല്ല എല്ലായിടത്തും മഞ്ഞുരുകി വെള്ളമായിരിക്കുകയാണ്. ഇവിടെയെല്ലാം ആല്‍ഗെകള്‍ തഴച്ചു വളരുന്നതായാണു റിപ്പോര്‍ട്ട്. കാര്‍ബണ്‍ പൊടിയും അഴുക്കുകളുമെല്ലാം ആല്ഗെകകള്ക്കു തഴച്ചു വളരാനുള്ള വിളനിലമാണ് ഒരുക്കുന്നത്. ഗ്രീന്‍ലന്‍ഡിലെ ഈ 'ഇരുണ്ട' പ്രദേശത്താകട്ടെ അതിവേഗത്തില്‍ മഞ്ഞുരുകലും തുടരുകയാണ്.
ടെക്സസ് നഗരത്തിന്റെ മൂന്നിരട്ടിയോളം വരുന്ന ഭാഗത്ത് ഗ്രീന്‍ലന്‍ഡില്‍ മഞ്ഞുമൂടിക്കിടപ്പുണ്ടെന്നാണു കണക്ക്. അതായത് ഏകദേശം 17 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത്. ശരാശരി കണക്കാക്കിയാല്‍ പോലും ഒരു മൈല്‍ കനത്തിലാണ് ഗ്രീന്‍ലന്‍ഡില്‍ മഞ്ഞ് അടിഞ്ഞു കൂടിയിരിക്കുന്നത്. ലോകത്തിന്റെ മൊത്തം ശുദ്ധജലത്തില്‍ എട്ടു ശതമാനവും ഈ ദ്വീപില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതാണു സത്യം. അതിനാല്‍ത്തന്നെ ഈ മഞ്ഞെല്ലാം ഉരുകിത്തീര്‍ന്നാല്‍ രാജ്യാന്തര തലത്തില്‍ സമുദ്ര ജലനിരപ്പ് ഉയരുക 23 അടിയോളവാണ്. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷേ ലോകാവസാനത്തിലേക്കു പോലും നയിക്കുന്നത്ര നാശനഷ്ടങ്ങളായിരിക്കും ലോകത്തു സംഭവിക്കുക. വെള്ളക്കെട്ടുള്ള മിക്കയിടത്തും വന്‍തോതില്‍ കാര്‍ബണും പൊടിപടലങ്ങളും അടിഞ്ഞിട്ടുണ്ട്. കിലോമീറ്ററുകളോളം അകലെയുള്ള കാട്ടുതീയില്‍ നിന്നും ഫാക്ടറികളില്‍ നിന്നെല്ലാം ഗ്രീന്ലന്ഡിലേക്കെത്തിയതാണ് ഇവ. അതാകട്ടെ സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് 'വളക്കൂറുള്ള' ഇടവും ഒരുക്കുന്നു. ഗ്രീന്‍ലന്‍ഡിലെ കൊടുംമഞ്ഞിനെപ്പോലും വകവയ്ക്കാതെ ഇവ വളര്ന്നുപെരുകുന്നുവെന്നതാണ് ശാസ്ത്രജ്ഞരെ ആശങ്കാകുലരാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനം നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിന്റെ പടിഞ്ഞാറു ഭാഗത്തെ 'കാര്‍ന്നു തിന്നുന്ന' വിധം മഞ്ഞുരുകല്‍ ശക്തമായതോടെ കൂടുതല്‍ ഗവേഷണം നടത്തിയേ മതിയാകൂ എന്ന നിലയിലാണു ഗവേഷകരിപ്പോള്‍.






