
ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ....
1972 ല്‍ പി.എന്‍.മേനോന് സംവിധാനം ചെയ്ത ചെമ്പരത്തിയെന്ന ചിത്രം സമ്മാനിച്ചത് ഒരു നിത്യഹരിത ഗാനവും അതിലുപരി അതുല്യനായൊരു കലാകാരനേയുമാണ്. ആമുഖമേതുമില്ലാതെ മലയാളിയെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന നടന് രാഘവന്. അഭിനയിച്ച ചിത്രങ്ങളും അതിലെ ഗാനങ്ങളും പുതുതലമുറ പോലും എന്നും ഏറ്റു പാടുന്നു.
വാക്കുകള്‍ക്കതീതനാണ് രാഘവനെന്ന വ്യക്തി. അഭിനേതാവ്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയുടെ ഹൃദയമിടിപ്പറിഞ്ഞ രാഘവന് സിനിമയിലൂടെയും സീരിയലുകളിലൂടെയും എന്നും സുപരിചിതനാണ്.
ഇടയ്ക്ക് സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തെങ്കിലും വീണ്ടും കരുത്തുറ്റ കഥാപാത്രത്തിലൂടെ തിരിച്ചെത്തി. പ്രിയപ്പെട്ട മകന് ജിഷ്ണു രാഘവന്റെ മരണം അദ്ദേഹത്തെ വീണ്ടും തളര്‍ത്തി. മകന്റെ വേര്‍പിരിയലിന് വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായി അദ്ദേഹം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി.
അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ക്കിപ്പുറം ഒട്ടേറെ അനുഭവങ്ങളും വിസ്മരിക്കാനാവാത്ത ഓര്‍മ്മകളും രാഘവനുണ്ട്. അഭിനയജീവിതത്തിന്റെ 500ാം വര്‍ഷത്തിലേക്ക് കടക്കുന്ന നടന് രാഘവനുമൊത്ത് അല്പനേരം...
50 വര്‍ഷത്തെ അഭിനയജീവിതം. നൂറോളം സിനിമകള്‍. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തനാണോ ?
അതെ. സിനിമ എനിക്കെന്നും ഒരു സ്വപ്നമായിരുന്നു. 1968 ലാണ് ആദ്യചിത്രമായ കായല്‍ക്കരയില്‍ റിലീസ് ചെയ്തത്. ചിത്രം വലിയ വിജയമായി, അതിന് ശേഷം ഒട്ടേറെ അവസരങ്ങളെനിക്ക് കിട്ടി. പിന്നീട് ഞാനഭിനയിച്ചത് അഭയമെന്ന ചിത്രത്തിലാണ്.
അഭയത്തിലെ അഭിനയം കണ്ടിട്ടാണ് ചെമ്പരത്തിയിലെ നായകവേഷത്തിലേക്ക് എന്നെ തെരഞ്ഞെടുത്തത്. ചെമ്പരത്തി റിലീസായതോടെ അക്കാലത്ത് ഏറെ തിരക്കുള്ളൊരു നടനായി ഞാന്‍ മാറി. സത്യന് മാഷും പ്രേംനസീര്‍ സാറും മധുച്ചേട്ടനുമെല്ലാം തിളങ്ങി നില്ക്കുന്ന കാലമായിരുന്നു അത്. അതെല്ലാം മറക്കാനാവാത്ത അനുഭവങ്ങളാണ്.
തുടക്കം എങ്ങനെയായിരുന്നു ?
ജനിച്ചത് കണ്ണൂരിലെ തളിപ്പറമ്പിലായിരുന്നെങ്കിലും കോളജ് വിദ്യാഭ്യാസം മധുരയിലായിരുന്നു. ഡിഗ്രിക്ക് ശേഷം സിനിമ പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാനെത്തിയത്. മൂന്നു വര്‍ഷത്തെ പഠനത്തിന് ശേഷം ഒരുപാട് അവസരങ്ങള്‍ സിനിമയില്‍ നിന്നും നാടകങ്ങളില്‍ നിന്നും വന്നു.
പക്ഷേ ഞാനപ്പോഴും മികച്ചതിനായി കാത്തിരുന്നു. ഇതിനിടയിലാണ് കന്നഡ സംവിധായകന് ജി.വി.അയ്യറെ കാണാനിടയായത്. അതാണ് ജീവിതത്തിലെ വഴിത്തിരിവായത്.
യഥാര്‍ത്ഥത്തില്‍ നടനാകാനല്ല, സംവിധായകനാവാനായിരുന്നു എന്റെ ആഗ്രഹം. അയ്യര്‍ സാറിന്റെ സുഹൃത്താണ് എന്നെ കായല്‍ക്കരയില്‍ എന്ന ചിത്രത്തിലെ നായകനായി തെരഞ്ഞെടുത്തത്. ഇതിനിടെ കന്നഡ സിനിമകളില്‍ സഹസംവിധായകനായും ജോലി ചെയ്തു.
ശ്രീദേവിയുടെ നായകനായി അഭിനയിച്ചിട്ടുണ്ടല്ലോ?
ശ്രീദേവിക്കൊപ്പം രണ്ട് സിനിമകളില്‍ ഞാ ന് അഭിനയിച്ചിട്ടുണ്ട്. അതില്‍ ആലിംഗനമെന്ന ചിത്രത്തില്‍ ശ്രീദേവി എന്റെ നായികയായിരുന്നു. അന്ന് ശ്രീദേവിക്ക് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവരുടെ അഭിനയം എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മലയാളിയല്ലെങ്കില്ക്കൂടി നന്നായി സംസാരിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു.
അഭിനയിച്ച സിനിമകളിലെ ഗാനങ്ങളെല്ലാം കാലത്തിനതീതമായി ഇന്നും പ്രിയങ്കരമാണല്ലോ?
ഒരഭിനേതാവിനെ സംബന്ധിച്ച് ഭാഗ്യമാണ്. അതില്‍ ചക്രവര്‍ത്തിനിയെന്ന ഗാനം ഇപ്പോഴും വലിയ ഹിറ്റാണ്. ഇന്നത്തെ തലമുറയും ആ പാട്ടിനെ ഏറെ സ്നേഹിക്കുന്നുണ്ട്. ഞാന്‍ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലേയും ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഒരു കാലത്ത് സ്ക്രീനിലെ പ്രണയകുമാരനായിരുന്നു. പ്രണയലേഖനങ്ങള്‍ ഒരുപാട് കിട്ടിയിട്ടുണ്ടാവുമല്ലോ ?
ഉണ്ട്. അനവധി പ്രണയലേഖനങ്ങള്‍ കിട്ടിയിട്ടുണ്ട്. അതെല്ലാം വായിച്ച് രസിക്കാറുമുണ്ടായിരുന്നു. അതൊക്കെ ജീവിതത്തിലെ നല്ല ഓര്‍മ്മകളാണ്.
സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ഒരിടവേളയെടുത്തല്ലോ ?
ഞാനങ്ങനെ സുഹൃത്ത്ബന്ധങ്ങളൊക്കെ മുന്നോട്ട് കൊണ്ടുപോകാന്‍ മിടുക്ക് കാണിച്ചിരുന്ന ഒരാളല്ല. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അത് അവിടെ തീര്‍ന്നു. പിന്നെ അതുമായി ബന്ധപ്പെട്ടവരുമായി സംസാരിക്കാനുള്ള അവസരമോ ഒന്നും കിട്ടിയിരുന്നില്ല. ഞാന്‍ അതിന് ശ്രമിച്ചിരുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
മാത്രമല്ല, പണ്ട് ഷൂട്ട് തുടങ്ങുമ്പോള്‍ അഡ്വാന്‍സായി കുറച്ച് കാശ് തരും. ബാക്കി ഷൂട്ടിന് ശേഷം വാങ്ങാം എന്ന് ഞാന്‍ ചിന്തിക്കും. പക്ഷേ ഷൂട്ടിന് ശേഷം നിര്‍മ്മാതാവിന്റെ കൈയിലെ പണമൊക്കെ തീര്‍ന്നിരിക്കും. പിന്നെ ഞാന്‍ കാശ് ചോദിക്കാറുമില്ല.
ഇതേ നിര്‍മ്മാതാക്കള്‍ വീണ്ടുമൊരു ചിത്രം ചെയ്യുമ്പോള്‍ എന്നെ വിളിക്കില്ല. കാരണം മുമ്പത്തെ സിനിമയിലെ കാശ് മുഴുവന്‍ എനിക്ക് തന്ന് തീര്‍ക്കേണ്ടതുണ്ടല്ലോ. സിനിമ ഇല്ലാതിരുന്നപ്പോള്‍ എഴുത്തും വായനയുമൊക്കെ എനിക്കുണ്ടായിരുന്നു.







