
ഭാര്യ സീരിയലിലെ നന്ദന് പ്രേക്ഷകരുടെ പ്രിയങ്കരനാണ്. നന്ദനെ അവിസ്മരണീയമാക്കുന്നത് പഴയകാല നടന് റോണി വിന്‍സെന്റിന്റെ മകന് റോണ്സണ് വിന്‍സെന്റാണ്.
കാല്പനികത തുളുമ്പുന്ന കണ്ണുകളും അലസം പാറിയ മുടിയുമെല്ലാമുള്ള ചില്ലിലെ ശാന്തികൃഷ്ണയുടെ നായകനായിരുന്നു റോണി വിന്‍സെന്റ്. അസ്തി, കയ്യെത്തും ദൂരത്ത്, ധര്‍മ്മയുദ്ധം തുടങ്ങി വളരെകുറച്ചു സിനിമകളില്‍ മാത്രമഭിനയിച്ച് സിനിമവിട്ട റോണി വിന്‍സന്റിനെ പക്ഷേ ചില്ലിലെ ദുരന്തനായകവേഷം ഒന്നുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്കു മറക്കാനാവില്ല.
അച്ഛന്റെ പാത പിന്തുടര്ന്ന് അഭിനയരംഗത്തേക്കെത്തിയ റോണ്സണ് മലയാളത്തില്‍ മാത്രമല്ല, തെലുങ്ക് സിനിമയിലും സജീവമാണ്. ഭാര്യയിലെ നന്ദനായി മിനിസ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്ന റോണ്‍സന്റെ അനുഭവങ്ങളിലൂടെ...
ഭാര്യ വലിയ ഹിറ്റാണല്ലോ ?
അതൊരു ഭാഗ്യമാണ്. എനിക്കേറെ ഇഷ്ടപ്പെട്ടൊരു കഥാപാത്രമാണ് നന്ദന്. ഭാര്യയുടേയും അളിയന്റേയും വാക്കുകേട്ട് മണ്ടത്തരങ്ങള്‍ ചെയ്യുന്നൊരു കഥാപാത്രം. പക്ഷേ അവരുടെ തട്ടിപ്പെല്ലാം തിരിച്ചറിഞ്ഞപ്പോള്‍ നന്ദനാകെ മാറി. ഭാര്യയ്ക്കും അളിയനും തിരിച്ച് പണി കൊടുക്കുകയാണ്. ഏഷ്യാനെറ്റ് യൂത്ത് ഐക്കണ്‍ ഓഫ് ദ ഇയര്‍ 2017 അവാര്‍ഡ് എനിക്ക് നേടിത്തന്നത് നന്ദനെന്ന കഥാപാത്രമാണ്.
ഭാര്യയുടെ സെറ്റ് ഒരു കുടുംബം പോലെയാണ്. രാജേഷ് ജെബ്ബാര് ചേട്ടനും സാജന്‍സൂര്യ ചേട്ടനും ദേവിചന്ദനച്ചേച്ചി യും എന്റെ കുടുംബാംഗങ്ങളെപ്പോലെയാണ്.
റോണി വിന്‍സെന്റിന്റെ മകന് എന്ന പരിഗണന കിട്ടാറുണ്ടോ ?
അങ്ങനെ പറയാനാവി ല്ല. ആദ്യമായി ഞാന്‍ അഭിനയിച്ചത് മനസാര എന്ന തെലുങ്ക് സിനിമയിലാണ്. അതിന് മുമ്പ് മലയാളത്തില്‍ നിന്ന് ഒരവസരം പോലും എനിക്ക് ലഭിച്ചിട്ടില്ല.
അച്ഛന് മലയാളത്തിലും തമിഴിലും നായകനായി അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ സഹോദരനാണ് സംവിധായകനും ക്യാമറാമാനുമായ വിന്‍സെന്റ് മാസ്റ്റര്‍. ഭാര്‍ഗ്ഗവീനിലയം, മുറപ്പെണ്ണ് തുടങ്ങി അനവധി ചിത്രങ്ങള്‍ ചെയ്ത സംവിധായകനും അനശ്വരനായ ഛായാഗ്രാഹകനുമാണ്.
അദ്ദേഹത്തിന്റെ മക്കള്‍ ജയാനന്‍ വിന്‍സെന്റും അജയന് വിന്‍സെന്റും ഛായാഗ്രാഹകരാണ്. അച്ഛന്റെ സഹോദരിയുടെ മകനാണ് ബാഹുബലിയുടെ കലാസംവിധായകന്‍ സാബു സിറിള്‍. അച്ഛനും ഞാനും മാത്രമാണ് അഭിനയരംഗത്തേക്കെത്തിയത്. മറ്റുള്ളവര്‍ തിരശ്ശീലയ്ക്ക് പുറകിലായിരുന്നു.
അച്ഛന്റെ ആഗ്രഹമായിരുന്നോ മകനും സിനിമയില്‍ സജീവമാകണമെന്ന് ?
തീര്‍ച്ചയായും. എനിക്കെപ്പോഴും ഒതുങ്ങിക്കൂടി, എന്റേയും കുടുംബത്തിന്റേയും കാര്യങ്ങള്‍ നോക്കി ജീവിക്കാനായിരുന്നു താല്പര്യം. ഒരുപാട് യാത്ര ചെയ്യാനും, നല്ല ഭക്ഷണം കഴിക്കാനുമൊക്കെയാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്.
അപ്പോഴെല്ലാം അച്ഛന് പറഞ്ഞിരുന്നത്, നമ്മുടെ കുടുംബത്തിലുള്ള എല്ലാവരും ഈ രംഗത്തുണ്ട്. അതുകൊണ്ട് നീയും ഈ രംഗത്ത് സജീവമാകാന്‍ ശ്രമിക്കണമെന്ന്. അങ്ങനെയാണ് മോഡലിംഗിലൂടെ അഭിനയരംഗത്തേക്ക് ചുവടുറപ്പിക്കുന്നത്.
ആദ്യമഭിനയിച്ച തെലുങ്ക് ചിത്രത്തിലൂടെ ഭരതമുനി അവാര്‍ഡും നേടിയല്ലോ ?
അവാര്‍ഡ് കിട്ടിയത് വലിയ ഭാഗ്യമാണ്. മോഡലിംഗില്‍ സജീവമായ കാലത്താണ് മാനസാരയുടെ സംവിധായകന് രവി ബാബു സാറിനെ പരിചയപ്പെടുന്നത്. മാനസാരയിലേത് നെഗറ്റീവ് കഥാപാത്രമായിരുന്നു. മാര്‍ഷ്വല്‍ ആര്‍ട്സിന് പ്രാധാന്യമുള്ള സിനിമയായിരുന്നു.
എനിക്ക് അതേക്കുറിച്ച് വലിയ ഐഡിയയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആയോധന കല പഠിച്ച് സിനിമ ചെയ്തു. ഒരുപക്ഷേ അത്രയും നന്നായി കഷ്ടപ്പെട്ടതുകൊണ്ടാവും എനിക്ക് അവാര്‍ഡ് കിട്ടിയത്. പിന്നീട് നാലു തെലുങ്കുചിത്രങ്ങള്‍ കൂടി ചെയ്തു.
വില്ലനായി സിനിമയില്‍ അരങ്ങേറ്റം. നായകനായി മിനിസ്ക്രീനിലും?
വില്ലന്‍ കഥാപാത്രങ്ങളോടാണ് താല്പര്യം. നന്നായഭിനയിക്കാന്‍ സാധിക്കുന്നത് വില്ലന്‍ വേഷങ്ങളാണ്. മലയാളത്തില്‍ സ്റ്റഡി ടൂര്‍ എന്നൊരു ചിത്രം ചെയ്തു. അതില്‍ ഒരു സൈക്കോ ആയാണഭിനയിച്ചത്.
മലയാളസിനിമയിലേക്ക് ഇനിയെന്നാണ് ?
ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ എന്നെ തൃപ്തിപ്പെടുത്തുന്ന കഥകളൊന്നും ഇതുവരെ കേട്ടില്ല. നല്ല സിനിമകളില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം.
ആരാധകരേറെയുണ്ടാകുമല്ലോ ?
പുറത്ത് പോകുമ്പോള്‍ ആളുകളുടെ സ്നേഹം അത്ഭുതപ്പെടുത്തുന്നതാണ്. അവരുടെ വീട്ടിലുള്ള ഒരാളെപ്പോലെയാണ് എ്ന്നോട് സംസാരിക്കുന്നതും ഇടപെടുന്നതുമൊക്കെ. പലരും സീരിയലുമായി ബന്ധപ്പെടുത്തിയാണ് സംസാരിക്കാറ്.
അമ്മമാരൊക്കെ എന്നെ കാണുമ്പോള്‍ പറയും, മോനേ, നിന്റെ ഭാര്യ നിന്നെ പറ്റിക്കുകയാണ്. നീയെന്താ അതൊന്നും മനസ്സിലാക്കാത്തത്. നീ നന്ദനല്ല, മണ്ടനാണ്.. എന്നെല്ലാം. കഥാപാത്രത്തോട് അത്രമാത്രം അടുത്തത് കൊണ്ടാവാം അവര്‍ അങ്ങനെ സംസാരിക്കുന്നത്.
ബുള്ളറ്റ് യാത്ര ഏറെയിഷ്ടപ്പെടുന്ന വ്യക്തിയാണോ ?
ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ക്രോസ് കണ്ട്രി റൈഡേഴ്സ് എന്നൊരു ടീമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള വര് ഈ ടീമിലുണ്ട്. സ്ത്രീകളും ടീമില്‍ സജീവമാണ്.
70 വയസ്സുള്ളവരും ടീമിലുണ്ട്. ഗോവ, നേപ്പാള്‍, എന്നിങ്ങനെ വലിയ യാത്രകളാണ് ഞങ്ങള്‍ പോകാറുള്ളത്. മിക്കപ്പോഴും ഗോവയിലേക്ക് പോകാറുണ്ട്.
മനസ്സില്‍ നില്ക്കുന്ന ഓര്‍മ്മ വയനാടന്‍ യാത്രയാണ്. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് 100 ബുള്ളറ്റില്‍ വയനാട്ടിലേക്കൊരു യാത്ര പോയി.
പിന്നൊരിക്കല്‍ ബെംഗളൂരുവിലേക്ക് യാത്ര പോയി. പക്ഷേ യാത്രക്കിടയില്‍ ഒപ്പമുണ്ടായിരുന്നൊരാള്‍ അപകടത്തില്‍ മരിച്ചു. അതൊക്കെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണ്.
ശില്പ ശിവ വേണുഗോപാല്‍