
ജര്‍മ്മന്‍ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്ലറുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാനുള്ള പഠനം പുറത്തുവന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ നാത്സിപ്പടയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രില്‍ 30 നു ബര്‍ലിനിലെ ഭഥൂഗര്‍ഭ അറിയില് ഹിറ്റ്ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു തന്നെയാണ് ഫ്രഞ്ച് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
പ്രഫ.ഫിലിപ്പ് ഷാര്‍ലിയെയും സംഘവുമാണ് ഹിറ്റ്ലറുടെ പല്ലുകളില്‍ നടത്തിയ പഠനത്തില്‍ നിന്ന് മരണം ഇത്തരത്തില്‍ തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഹിറ്റ്ലര്‍ സയനൈഡ് കഴിച്ച ശേഷം മരണം ഉറപ്പാക്കാനായി സ്വയം വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. മോസ്കോയില്‍ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്ലറുടെ പല്ലുകളുടെ ശേഷിപ്പുകളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.
ക്രൂരതയുടെ പര്യായമായി മാറിയ ഏകാധിപതി സസ്യഭുക്കായിരുന്നുവെന്ന വാദങ്ങളും പഠനം ശരിവെക്കുന്നുണ്ട്. ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്യില്ലെന്നും ശത്രുക്കള്‍ക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലില്‍ രക്ഷപ്പെടുകയായിരുന്നുമെന്നുമുള്ള ഭിന്നാഭിപ്രായങ്ങള്ക്കിടെയാണ് ഫ്രഞ്ച് ഗവേഷകരുടെ ശ്രദ്ധേയ പഠനം. അതേസമയം കൃത്രിമപ്പല്ലിലെ നീലനിറം സയനൈഡുമായുള്ള രാസപ്രവര്‍ത്തനം മൂലം സംഭവിച്ചതാകാമെന്നും വ്യക്തമാക്കുന്നു. ഹിറ്റ്ലറുടെ പല്ലുകളെക്കുറിച്ചുള്ള പഠനം യൂറോഷ്യന്‍ ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






