
കോട്ടയം: മരണയാത്രയ്ക്കിടെ കെവിനു ഇന്നോവ കാറില്‍ നേരിടേണ്ടി വന്നതു കൊടിയപീഡനം. പിന്‍സീറ്റിനിടയില്‍ ഇരുത്തി മൂന്നു മണിക്കൂറിലേറെയാണു ക്രൂരമായി പീഡിപ്പിച്ചത്. കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും കെവിനെ മര്‍ദിച്ചതായി കഴിഞ്ഞദിവസം പുനലൂരില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസിനു മൊഴി നല്കി. കേസിലെ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനുവാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയത്. മര്‍ദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട് ചവിട്ടിയെന്നും കൂട്ടു പ്രതികളുടെ മൊഴിയിലുണ്ട്.
ഒപ്പം തട്ടിക്കൊണ്ടു പോയ അനീഷ് ഛര്‍ദിക്കണമെന്ന് ആവശ്യപ്പെട്ടു കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന് ഓടി രക്ഷപ്പെട്ടെന്നാണു പ്രതികള്‍ നല്കിയ മൊഴി. ഇതിനിടെ, വെള്ളം നിറഞ്ഞ തോട്ടില്‍ വീണു മുങ്ങി മരിച്ചെന്നും ഇതേപ്പറ്റി തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍, കെവിന്റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അരയ്ക്കൊപ്പം വെള്ളമേയുണ്ടായിരുന്നുള്ളൂ. ഇവിടെ മുങ്ങി മരിക്കാനുള്ള സാധ്യത വളരെ കുറവായതിനാല്‍ ഈ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
തെന്മലയില് ഷാനുവിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതിന് മുമ്പ് തന്നെ കെവിന് വാഹനത്തില്‍ നിന്നും ഇറങ്ങിയോടി. രക്ഷപ്പെട്ട കെവിനെ പിന്തുടര്ന്ന് അക്രമിസംഘം ഇറങ്ങിയോടിയപ്പോഴാണ് കെവിന് മരണപ്പെടുന്നതിന് സാഹചര്യം ഉണ്ടായതെന്ന് പോലീസ് പറയുന്നത്. സംഭവത്തില്‍ പരിഭ്രാന്തരായതോടെയാണ് ഇവര്‍ അനീഷിനെ വിട്ടയച്ചതെന്നാണ് പോലീസ് കരുതുന്നത്. അതേസമയം കെവിനെ മുക്കിക്കൊന്നതാണോ കെവിന് മുങ്ങിമരിച്ചതാണോ എന്നറിയാന്‍ പോലീസ് ഷാനുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
വലതുകണ്ണും പുരികവും അടിയേറ്റു കലങ്ങിയ നിലയിലായിരുന്നു. ഇടതു പുരികത്തിനു മുകളിലും മുറിവേറ്റിരുന്നു. മുഖത്തും താടിയിലും വീണ് ഉരഞ്ഞതിനു സമാനമായ പാടുകളുണ്ട്. വാരിയെല്ലിനു സമീപത്തും കാല്‍മുട്ടിലും മുറിവേറ്റ പാടുകളുണ്ട്. ഒരേ സ്ഥലത്തു തന്നെ നിരന്തരം മര്‍ദനമേറ്റതിനു സമാനമായ പാടുകളാണ് മൃതദേഹത്തിലുള്ളതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇടമണ്‍ സ്വദേശികളായ റിയാസ്, നിയാസ്, ഇഷാന് എന്നിവരെ പോലീസ് തിങ്കളാഴ്ച പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണു സംഭവത്തിന്റെ യഥാര്‍ഥചിത്രം പുറത്തുവരുന്നത്. കെവിന്റെ മൃതദേഹം കിടന്ന സ്ഥലം കാട്ടിക്കൊടുത്തതും പ്രതിയായ റിയാസായിരുന്നു.
മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും 20 ലേറെ പാടുകള്‍. ജനനേന്ദ്രിയത്തില്‍ ചതവുള്ളതായി കണ്ടെത്തി. മുഖത്തു മാത്രം നാലിടത്ത് മുറിവുകളുണ്ട്. ഒരേ സ്ഥലത്ത് നിരന്തരം ഇടിച്ചതിന്റെ ആഴമേറിയ മുറിവാണ്. വലതുകാലില്‍ താഴെ വലിയ മുറിവുണ്ട്. മൃതദേഹം 24 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു. ഞായറാഴ്ച പുലര്‍ച്ചെ തന്നെ മരണം സംഭവിച്ചതായിട്ടാണ് കണക്കാക്കുന്നത്. 12 മണിക്കൂര്‍ കരയില്‍ കിടന്നതിനാല്‍ മൃതദേഹം അഴുകി. മൃതദേഹത്തിനുള്ള 42 ഗ്രാം ദഹിക്കാത്ത ഭക്ഷണം ഉണ്ടായിരുന്നു. ശ്വാസകോശം പൊട്ടി സ്രവം ശരീരത്തിനുള്ളില്‍ കലര്‍ന്നിരുന്നു.






