
മുംബൈ: പരസ്യത്തിലൂടെ തേടിവന്ന അലോചനകളൊന്നും മകന് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് വിവാഹത്തിന് മകന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കി പദ്മാ അയ്യര്‍ വീണ്ടും. സ്വവർഗാനുരാഗിയായ മകന് പങ്കാളിയെ തേടി പരസ്യം നല്‍കിയതിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ച പദ്മാ അയ്യരുടെ പോരാട്ടം കൂടിയാണ് സ്വവര്‍ഗ്ഗപ്രണയം കുറ്റകരമാക്കിയുള്ള 377ാം വകുപ്പിനെതിരേയുള്ള ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ വിജയിച്ചത്.
സാമൂഹ്യപ്രവർത്തകയായ പദ്മ അയ്യർ സ്വവർഗാനുരാഗിയായ മകൻ ഹരീഷ് അയ്യർക്കു വേണ്ടി ജീവിതപങ്കാളിയെ തേടി പരസ്യം നൽകിയതിലൂടെയാണ് കൂടുതൽ അറിയപ്പെട്ടത്. അന്ന് നല്കിയ പരസ്യവും പക്ഷേ ഫലം കണ്ടു. മകന്റെ വരനാകാൻ നിരവധി ആളുകള്‍ ഇ-മെയിലിലൂടെയും മറ്റും രംഗത്തെത്തി. എന്നാൽ അങ്ങനെയെത്തിയ ആലോചനകളിലൊന്നും മകൻ തൃപ്തനായില്ലെന്ന് മാത്രം.
എന്നാല്‍ താമസിയാതെ തന്നെ ഒരു ആൺസുഹൃത്തിനെ മകൻ കണ്ടെത്തുമെന്നു തന്നെയാണ് പദ്മയുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ തീരുമാനം പൂര്‍ണ്ണമായും മകനു വിട്ടുകൊടുത്തു കാത്തിരിക്കുകയാണ്. സ്വവർഗാനുരാഗികളുടെ അവകാശസംരക്ഷണത്തിനായി സജീവമായി രംഗത്തിറങ്ങിയ ഈ അമ്മയും മകനും സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതിവിധി സന്തോഷിപ്പിക്കുന്ന അനേകരില്‍ പെടുന്നവരാണ്.
നിയമം എതിരായതിനാല്‍ ആൺസുഹൃത്തിനൊപ്പമോ പെൺസുഹൃത്തിനൊപ്പമോ ജീവിക്കാൻ കഴിയാത്ത അനേകരുണ്ട്. മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും മറ്റും സംസാരിക്കവെ ഭൂരിഭാഗം കുട്ടികളും സ്വവർഗാനുരാഗത്തെക്കുറിച്ച് തുറന്നു പറയാൻ തങ്ങൾക്ക് ഭയമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ഇനി ആ ഭയത്തിന് പ്രസക്തിയില്ലെന്നും ആ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നെന്നും അവർ പറഞ്ഞു.
സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാകുന്നതിനെതിരേയുള്ള പരാതിയിൽ ഒപ്പിട്ടവരിൽ ഒരാൾ ഹരീഷായിരുന്നു. സ്വവര്‍ഗ്ഗ പ്രണയികളായ കുട്ടികളെ കൂടി മാതാപിതാക്കള്‍ അംഗീകരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും പദ്മാ അയ്യര്‍ക്ക് അഭിപ്രായമുണ്ട്.






