
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി എഐഎഡിഎംകെ മുന്‍ നേതാവ് ടിടിവി ദിനകരന്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പനീര്‍ശെല്‍വം(ഒപിഎസ്) തന്റെ സഹായം തേടിയെന്നും ഇതിനായി തന്നെ കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെന്നുമാണ് ദിനകരന്റെ ആരോപണം.
'തങ്ങള്‍ക്കെതിരെ നടത്തിയ 'ധര്‍മ്മയുദ്ധത്തില്‍' ആ കൂടിക്കാഴ്ചയില്‍ ഒപിഎസ് തന്നോട് മാപ്പുപറഞ്ഞു. അന്നത്തെ കൂടിക്കാഴ്ചയെ കുറിച്ച് എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിവുണ്ട്. ഇനിയും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയും സന്ദേശമയച്ചിരുന്നു. പളനിസ്വാമിക്കെതിരെ തന്നോടൊപ്പം കൈകോര്‍ക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ച അദ്ദേഹം തനിക്ക് മുഖ്യമന്ത്രി സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്' ദിനകരന് പറയുന്നു.
എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിനകരന് നിലവില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) എന്ന പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. പനീര്‍ശെല്‍വത്തിന്റെ കൂടിക്കാഴ്ചയെ അന്ന് താന്‍ ഗൗരവമായി കണ്ടിരുന്നില്ലെന്നും അതുകൊണ്ടാണ് പുറത്തുവിടാതിരുന്നതെന്നും ദിനകരന് പറയുന്നു. എന്നാല്‍ ഇപ്പോള്‍ പനീര്‍ശെല്‍വം രണ്ടുവള്ളത്തില്‍ കാലുചവിട്ടുകയാണ്. അതുകൊണ്ടാണ് ഇക്കാര്യം പുറത്തുപറയുന്നത്. ഞങ്ങളുമായി ബന്ധമുണ്ടാക്കാന്‍ രഹസ്യമായി ശ്രമിക്കുകയും പരസ്യമായി ഞങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഇതിനെല്ലാം പിന്നില്‍. അതുകൊണ്ടാണ് അവിടെയും ഇവിടെയുമെല്ലാം ഓടിനടക്കുന്നതെന്നും ദിനകരന് ആരോപിച്ചു.
പനീര്‍ശെല്‍വം കഴിഞ്ഞ വര്‍ഷം ജൂലായില്‍ ദികരനെ വന്നുകണ്ടുവെന്ന് ആദ്യം പുറത്തുവിട്ടത് എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട എം.പിയും നിലവില്‍ ദിനകരന്റെ വിശ്വസ്തനുമായ തങ്ക തമിഴ്സെല്വന് ആയിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു തമിഴ്സെല്വത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ബില്‍ഡറുടെ വീട്ടിലാണ് തങ്ങള്‍ കണ്ടതെന്നും പളനിസ്വാമിയെ പുറത്താക്കുകയായിരുന്നു ഒപിഎസിന്റെ ലക്ഷ്യം. കഴിഞ്ഞയാഴ്ചയും ഇതേ ബില്‍ഡറെ കണ്ട് പനീര്‍ശെല്‍വം ദിനകരനുമായി കൂടിക്കാഴ്ച ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും തമിഴ്സെല്വന് പറഞ്ഞിരുന്നു.
എന്നാല്‍ ആരോപണത്തോട് പ്രതികരിക്കാന്‍ പനീര്‍ശെല്‍വം ഇതുവരെ തയ്യാറായിട്ടില്ല. ആരോപണങ്ങളെല്ലാം എഐഎഡിഎംകെ തള്ളിക്കളഞ്ഞു. ഓഗസ്റ്റില്‍ ഒപിഎസ്-ഇപി.എസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്‍പാണ് ഈ പറയുന്ന കൂടിക്കാഴ്ച നടന്നുവെന്ന് ആരോപിക്കുന്നത്. അവരുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.






