
കോതമംഗലം: മൂവാറ്റുപുഴയാറ്റിൽ ചാടി നിർധന കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ ശക്തമായ തിരച്ചിലിലാണ് കുടുംബത്തിലെ മൂത്ത കുട്ടിയായ ഹന്നയുടെ (6) മൃതദേഹം അഗ്‌നിരക്ഷാസേന കണ്ടെടുത്തത്. ഇതോടെ പുഴയിൽ ചാടിയ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലമുള്ള കൂട്ടആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബം പുഴയിലേക്ക് ചാടി മൂന്നാം ദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇവർ പുഴയിലേക്ക് വീണു എന്ന് കരുതുന്ന എക്‌സൈസ് കടവിൽ നിന്ന് മീറ്ററുകൾ മാത്രം മാറിയുള്ള ഐ.എൻ.ടി.യു.സി കടവിൽ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ മരിച്ച നിലയിൽ കണ്ടെടുത്ത മാതാപിതാക്കളായ നാരായണൻ (51), വിജിമോൾ (44), ഇവരുടെ രണ്ടു വയസ്സുകാരനായ മകൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.
കോതമംഗലത്തുനിന്നാണ് ഈ കുടുംബം പിറവത്തേക്ക് എത്തിയത്. താമസിച്ചിരുന്ന വാടകവീട് ഒഴിയേണ്ടി വന്നതിനെ തുടർന്ന് ഒന്നര ആഴ്ച മുൻപ് ഇവർ കോതമംഗലം പോലീസിന്റെ സഹായം തേടിയിരുന്നു. ഇവരുടെ ദയനീയാവസ്ഥ കണ്ട് പോലീസ് സ്വന്തം ചെലവിൽ ലോഡ്ജിൽ മുറിയെടുത്ത് നൽകുകയും, ഇവർക്കായി പുതിയൊരു വാടകവീട് ഒരുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ പുതിയ വീട്ടിലേക്ക് മാറാനുള്ള അത്യാവശ്യ സാധനങ്ങളുമായി പോലീസ് ലോഡ്ജിൽ എത്തിയപ്പോഴാണ്, ഇവർ രാവിലെ പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായി അറിയുന്നത്.
വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് എത്തി മാതാപിതാക്കളുടെയും ചെറിയ കുട്ടിയുടെയും മൃതദേഹങ്ങൾ കരയ്ക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇവർക്കൊപ്പം രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മൂത്ത മകൾ ഹന്ന കൂടിയുണ്ടായിരുന്നു എന്ന വിവരം ലഭിക്കുന്നത്. പോലീസ് ഒരുകൈ സഹായവുമായി കൂടെയുണ്ടായിരുന്നിട്ടും, ആർക്കും പിടികൊടുക്കാതെ കുടുംബം ഈ ദരുന്ത വഴി തിരഞ്ഞെടുത്തത് നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്.






