
ഗുരുഗ്രാം: തീ പിടുത്തത്തില്‍ നഷ്പ്പെടുമായിരുന്ന അനേകം ജീവനുകളെ സുരക്ഷിത ഇടങ്ങളിലേക്ക് പറഞ്ഞു വിട്ട് രക്ഷിച്ച 32 കാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തീപിടുത്തത്തില്‍ ഫ്ളാറ്റുകളുടെ ഡോറുകളില്‍ തട്ടിവിളിച്ചും മുന്നറിയിപ്പു നല്‍കിയും മറ്റുള്ളവരെ രക്ഷപ്പെടുത്തിയ സ്വാതി ഗര്‍ എന്ന ഇന്റീരിയല്‍ ഡിസൈനറെയാണ് തീ കെടുത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ രണ്ടു മണിയോടെ താഴത്തെ നിലയില്‍ തീപിടുത്തം ശ്രദ്ധയില്‍ പെട്ട സ്വാതി തന്റെ നിലയിലെ മറ്റു ഫ്ളാറ്റുകളില്‍ ഉള്ളവരെയും മുകളിലെ നിലയിലുള്ളവരേയും വിവരം അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂറിന് ശേഷം താന്‍ താമസിക്കുന്ന നിലയുടെ അഞ്ചു നില മുകളില്‍ പത്താം നിലയിലെ ടെറസിലേക്കുള്ള ഗേറ്റിന് തൊട്ടപ്പുറത്തായി ഇവരെ മരിച്ച നിലയില്‍ കണ്ടെത്തി. ടെറസിലെ ഗേറ്റ് അപ്രതീക്ഷിതമായി പൂട്ടിപ്പോകുകയും പടിക്കെട്ടിലേക്ക് തീയും പുകയും പടരുകയും ചെയ്തതിനാല്‍ നിലവിളിക്കാനോ താഴേയ്ക്ക് ഓടിയിറങ്ങാനോ കഴിയാതെ കുടുങ്ങിപ്പോകുകയായിരുന്നു.
ബോധം നഷ്ടപ്പെട്ട് പുകശ്വസിച്ചായിരുന്നു മരണം സംഭവിച്ചത്. ഏതു വിധേനെയും രക്ഷപ്പെടാന്‍ സ്വാതി നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ഗേറ്റിന് അപ്പുറത്തുള്ള ഭിത്തിയില്‍ നിന്നും ഇവരുടെ കൈവിരല്പ്പാടുകള് കണ്ടെത്തി. അഗ്നിശമന വിഭാഗം സ്ഥലത്തെത്താന്‍ 45 മിനിറ്റ് എടുത്തു. ഹൂഡാ സിറ്റി സെന്റര്‍ മെട്രോ സ്റ്റേഷന് സമീപം 12 കിലോ മീറ്റര്‍ അകലെ ടുളിപ്പ് ഓറഞ്ച് എന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ അധികൃതര്‍ക്ക് വിവരം കിട്ടിയത് പുലര്‍ച്ചെ 2.28 നായിരുന്നു. 3.10 ന് ഇവര്‍ സ്ഥലത്തെത്തി. 36 ഫ്ളാറ്റുകളുള്ള കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിച്ചത്. മിനിറ്റുകള്‍ക്കകം ഇത് പത്താം നിലയിലേക്ക് വരെ എത്തി. 2.15 ന് തീപ്പിടുത്തം ആദ്യം ശ്രദ്ധയില്‍ പെട്ട സ്വാതിഗര് കുടുംബമാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
തങ്ങളുടെ ഫ്ളാറ്റിന്റെ തൊട്ടടുത്താണ് ഇലക്ട്രിക്കല്‍ പാനല്‍ എന്നതിനാല്‍ അപകടം പെട്ടെന്ന് തന്നെ മണത്ത സ്വാതി ഉടന്‍ തന്നെ അഞ്ചാം നിലയിലുള്ള മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് സ്വാതിയുടെ ഭര്‍ത്താവ് മാതാവ് നാലു വയസ്സുകാരിയായ മകള്‍ ഒരു കൂട്ടുകാരി എന്നിവരെല്ലാം ഉണ്ടായിരുന്നു. സ്വാതിയുടെ ഭര്‍ത്താവ് ഗിരീഷ് സ്വാതിയുടെ മാതാവിനെയും മകളെയും കൂട്ടുകാരിയെയും ഫ്ളാറ്റിന് പുറത്തെത്തിച്ചു. എന്നാല്‍ ഇതിനകം വൈദ്യൂതി പോകുകയും ഇരുട്ടും പുരക്കുകയും ചെയ്തതിനാല്‍ ഗിരീഷിനും സ്വാതിക്കും പരസ്പരം ബന്ധപ്പെടാന്‍ കഴിയാതെ വന്നു.
ഒന്നാം നിലയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ പുക വ്യാപിച്ചു. ആദ്യം താഴേയ്ക്ക് പോകാനാണ് ശ്രമിച്ചത്.എന്നാല്‍ മൂന്നാം നിലയ്ക്കപ്പുറത്ത് പോകാനായില്ല. ശ്വാസം മുട്ടാന്‍ തുടങ്ങിയതോടെ എല്ലാവരും തിരിച്ചു പോന്നു. പിന്നീട് നനഞ്ഞ ടൗവ്വല് പുതച്ച് മുകളിലത്തെ നിലയിലേക്ക് പോയി. എന്നാല്‍ എട്ടാം നിലയില്‍ എത്തിയപ്പോള്‍ ശ്വസിക്കാന്‍ കഴിയാതായി. ഇതിനിടയില്‍ ഒരു ഫ്ളാറ്റിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് മകളുമായി അങ്ങോട്ട് കയറി. ഇതിനിടയില്‍ കനത്ത പുകയില്‍ സ്വാതിയും മാതാവുമായുള്ള ബന്ധം മുറിഞ്ഞുപോയെന്ന് ഗിരീഷ് പറയുന്നു.
സ്വാതി വിളിച്ചുണര്‍ത്തിയതിന് പിന്നാലെ തന്നെ ടെറസ് ലക്ഷ്യമാക്കി മുകളിലത്തെ നിലയിലേക്ക് എല്ലാവരും കയറാന്‍ തുടങ്ങി. മുകളിലേക്ക് കയറിയ സ്വാതി പുക പുറത്തേക്ക് വിടാന്‍ പത്താം നിലയില്െ ടെറസിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അഗ്നിശമന സേനാ വിഭാഗം എത്തും വരെ സ്വാതിയെ പിന്നീട് ആരും കണ്ടില്ലെന്ന് അയല്‍ക്കാരി പറയുന്നു. തന്റെ ഭാര്യയുടെ മരണത്തില്‍ കെട്ടിടം പണിത എല്ലാവരും പങ്കാളികളാണെന്നും നടപടി സ്വീകരിക്കുമെന്നും ഗിരീഷ് വ്യക്തമാക്കി. അതേസമയം ഒരാളുടെ ജീവന് നഷ്ടമായത് ഖേദകരമായ കാര്യമാണെങ്കിലും അഗ്നിപ്രതിരോധ സംവിധാനങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല എന്ന ആരോപണം നിഷേധിക്കുന്നതായി കെട്ടിട നിര്‍മ്മാതാക്കളും ഫ്ളാറ്റിന്റെ അധികൃതരും പറയുന്നു.






