
പാലാ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങി. 23 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് ഫ്രാങ്കോ പാലാ സബ് ജയിലിനു പുറത്തുവന്നത്.
ഫ്രാങ്കോയെ സ്വീകരിക്കാന്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ രാഷ്ട്രീയക്കാരും ജലന്ധറില്‍ നിന്നും തൃശൂരിലെ മറ്റം ഇടവകയില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള വിശ്വാസികളും എത്തിയിരുന്നു. ഒരുപറ്റം കന്യാസ്ത്രീകളും എത്തിയിരുന്നു. ബിഷപ്പിനെ അഭിവാദ്യമര്‍പ്പിച്ചാണ് ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. പുറത്ത് കാത്തിരുന്ന ആരോടും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജയിലിന് സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി അദ്ദേഹം പോയി. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടേണ്ടതിനാല്‍ തൃശൂരിലേക്ക് പോയ ശേഷം ഇന്നു രാത്രിയോടെ നെടുമ്പാശേരി വഴി ബിഷപ്പ് ജലന്ധറിലേക്ക് പോയേക്കും.
രാവിലെ മുതല്‍ ജയില്‍ പരിസരത്തെ റോഡ് വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. റോഡില്‍ പരസ്യമായി പ്രാര്‍ത്ഥനായജ്ഞവും നടത്തിയിരുന്നു. ജനക്കൂട്ടത്തെ നേരിടാന്‍ എ.ആര് ക്യാംപില്‍ നിന്ന് കൂടുതല്‍ പോലീസുകാരെയും വിന്യസിച്ചിരുന്നു.
സെപ്തംബര്‍ 19ന് ചോദ്യം ചെയ്യലിന് ഹാജരായ ബിഷപ്പിനെ മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് 21ന് അറസ്റ്റു ചെയ്തത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി രണ്ടു ദിവസം കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് 24 മുതല്‍ റിമാന്‍ഡിലായിരുന്നു ബിഷപ്പ്.






