
തിരുവനന്തപുരം: യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പി ബി ഹരികുമാര്‍ കൃത്യം നടത്തിയത് മനപ്പൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടുകൊണ്ടു തന്നെയായിരുന്നു ഹരികുമാര്‍ ഓടിവരികയായിരുന്ന കാറിന് മുന്നിലേക്ക് സനല്‍കുമാറിനെ തള്ളിയിട്ടതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സനല്‍കുമാര്‍ വധത്തില്‍ ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെ ഇതിനെ എതിര്‍ത്തു കൊണ്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
സംഭവം അശ്രദ്ധമായി സംഭവിച്ചതല്ല എന്നും ചെവിട്ടത്ത് അടിച്ച ശേഷം ഹരികുമാര്‍ സനലിനെ വാഹനത്തിന് മുന്നിലേക്ക് എടുത്തെറിയുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കൃത്യത്തിന് രണ്ടു ദൃക്സാക്ഷികള്‍ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് ആവശ്യം. ഇതിനൊപ്പം കൊലപാതകത്തിന് പുറമേ മൂന്നു വകുപ്പുകള്‍ കൂടി ഹരികുമാറിനെതിരേ ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ സഹായിച്ചതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും സംഘം ചേര്‍ന്നതിനും കൂടുതല്‍ അറസ്റ്റുകള്‍ വന്നേക്കാനും സാധ്യതയുണ്ട്്.
ഇതുവരെ പോലീസിന് പ്രതി ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അതിനെ എതിര്‍ത്താണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനിടെ ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സനല്‍കുമാറിന്റെ കുടുംബം ഇന്ന് ഉപവാസം നടത്തും. ഭാര്യ വിജിയും കുടുംബാംഗങ്ങളും സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് ഉപവാസ സമരവുമായി എത്തുന്നുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സനലിന്റെ കുടുംബം െഹെക്കോടതിയെ സമീപിക്കും.
ഹരികുമാറിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും തുടരുകയാണ്. കാറില്‍ യാത്ര ചെയ്യുന്നതുകൊണ്ട് മൊെബെല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ദുഷ്കരമാകുന്നുണ്ട്. ഹരികുമാര്‍ 24 തവണ ഒളിത്താവളം മാറിയതായി ക്രൈം ബ്രാഞ്ച്. നാഗര്‍കോവില്‍, മധുര, ചെെന്നെ, മംഗളുരു എന്നിവിടങ്ങളില്‍ ആഡംബരകാറില്‍ കറങ്ങിയശേഷം തലസ്ഥാനത്ത് ഹരികുമാറുണ്ടെന്ന ഉറച്ച നിഗമനത്തിലാണ് പ്രത്യേകസംഘം. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ കീഴടങ്ങുമെന്നു പ്രത്യേക ദൂതര്‍ വഴി ക്രൈം ബ്രാഞ്ചിനെ ഹരികുമാര്‍ അറിയിച്ചിരുന്നു.
ഡിെവെ.എസ്.പിക്ക് ഒളിയിടം ഒരുക്കാനും പണമെത്തിക്കാനും കൂടുതല്‍ പേര് സഹായിക്കുന്നതായി സൂചനയുണ്ട്. ഹരികുമാറിന്റെ സഹായി ബിനുകുമാറിന്റെ മകന് സതീഷ്കുമാര്‍ എടുത്ത് നല്കിയ രണ്ട് സിം കാര്‍ഡുകളും ഏര്‍പ്പാടാക്കിയ വാഹനവും ഉപയോഗിച്ചാണ് ഡിെവെ.എസ്.പി. ഹരികുമാറും കൂട്ടുപ്രതി ബിനുവും ഒളിവില്‍പ്പോയത്. ഇന്നലെ ഉച്ചവരെ ഇതില്‍ ഒരു സിം ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ സഞ്ചരിക്കുന്നയിടം തിരിച്ചറിയാന്‍ ക്രൈംബ്രാഞ്ചിനു സാധിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം മൊെബെല്‍ ഓഫായതിനാല്‍ എവിടെയാണ് ഇപ്പോഴുള്ളതെന്നു തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
പ്രതിയെ രക്ഷിക്കാന്‍ ശ്രമമെന്ന ആക്ഷേപം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പു ഡിെവെ.എസ്.പിയെ പിടിക്കണമെന്നാണ് പൊലീസിന്റെ തീരുമാനം. കൂടുതലിടങ്ങളിലേക്ക് ഒളിവില്‍ പോകാതിരിക്കാന്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ബന്ധുക്കളെ തുടര്‍ച്ചയായി ചോദ്യംചെയ്യാനും അന്വേഷണസംഘം ശ്രമം തുടങ്ങി.






