
നെയ്യാറ്റിന്‍കര: യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയും പിന്നീട് ഒമ്പതു ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്ത ഡിവൈഎസ്പി ബി ഹരികുമാര്‍ പാറമട ഉടമകളുടെയും ക്രിമിനലുകളുടെയും ഇഷ്ടതോഴനെന്നു റിപ്പോര്‍ട്ട്. പാറമടകള്‍ക്കെതിരേ ഉയര്‍ന്ന അനേകം പരാതികള്‍ ഇദ്ദേഹം ഇടപെട്ട് മുക്കിയതായും ക്വാറി ഉടമകളില്‍ നിന്നും പണവും മറ്റു പാരിതോഷികങ്ങളുമായി വ്യാപകമായി കൈക്കൂലി കൈപ്പറ്റിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
ഡിവൈഎസ്പിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷന്‍ ക്വാറി ഉടമകളുമായുള്ള അനധികൃത ബന്ധത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു ജെസിബി ഉടമയില്‍ നിന്നുമാണ് ഇത് കൈപ്പറ്റിയതെന്നാണ് ആരോപണം. ഇതിനൊപ്പം രാഷ്ട്രീയ ബന്ധങ്ങളും കാത്തു സൂക്ഷിച്ചിരുന്ന ഹരികുമാര്‍ അമ്പൂരിയിലെ ഡിവൈഎഫ്ഐ - കോണ്‍ഗ്രസ് സംഘര്‍ഷത്തിലും ഇടപെട്ടു. പോലീസ് അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ വെറുതേ വിട്ടിരുന്നു.
രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്. നോട്ടു നിരോധനത്തിന് പിന്നാലെ അനധികൃതമായി സൂക്ഷിക്കപ്പെട്ട 50 ലക്ഷത്തിന്റെ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നെന്നും എന്നാല്‍ കണക്കുകള്‍ കാണിച്ചപ്പോള്‍ അത് 30 ലക്ഷമായി മാറിയെന്നും 20 ലക്ഷം ഡിവൈഎസ്പി തന്നെ മുക്കിയെന്നുമാണ് മറ്റൊരു ആരോപണം. 2017 മെയ് യില്‍ ആയിരുന്നു നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തത്. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന റിപ്പോര്‍ട്ടും മുക്കുകയായിരുന്നു. സിപിഎമ്മിന്റെ ഇഷ്ടതോഴനായി പിന്നീട് മാറിയ ഹരികുമാര്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി കടയ്ക്കലില്‍ നിയോഗിതനായത്. ഇതിന് പിന്നില്‍ സിപിഎം നേതാവിന്റെ ശുപാര്‍ശ ഉണ്ടായിരുന്നതായി കേള്‍ക്കുന്നുണ്ട്.
ഇതിന് പിന്നാലെ കോണ്‍ഗ്രസിലെ യുവനേതാവിന്റെ കാരുണ്യത്തില്‍ ആലുവ സിഐ ആയി. പിന്നീട് നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ആയി മാറിയതോടെ സിപിഎമ്മുമായി അടുക്കുകയായിരുന്നു. 'മുങ്ങുന്നതിനു' മുമ്പ് ബി ഹരികുമാര്‍ അവസാനം ഫോണില്‍ ബന്ധപ്പെട്ടത് റൂറല്‍ എസ്പി അശോക് കുമാറിനെയായിരുന്നു. ''നെയ്യാറ്റിന്‍കരയില്‍ ഒരു അപകടം ഉണ്ടായി, തര്‍ക്കത്തിനിടെ ഒരാളെ കാറിടിച്ചു. ഞാനിവിടെ നില്ക്കുന്നില്ല. തല്ക്കാലം മാറിനില്ക്കാന് പോകുന്നു.'' ഇതിന് ശേഷം രണ്ടു മൊബൈലും ഓഫാക്കി. തമിഴ്നാട്ടില്‍ ഉള്‍പ്പെടെ അനേകം പരിചയക്കാരുള്ള പ്രതി സംസ്ഥാനം വിട്ടിരിക്കാം എന്ന് ആദ്യം തന്നെ പോലീസ് സംശയിച്ചിരുന്നു.
ഫോണ്‍ ലൊക്കേഷന്‍ വെച്ച് അന്വേഷണ സംഘം മധുരയിലേയ്ക്ക് പോയെങ്കിലും ഫലമുണ്ടായില്ല. സി.പി.എമ്മിലെ ഒരു പ്രബലനേതാവാണ് ഹരികുമാറിനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചതെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഹരികുമാറിന് അനുകൂലമായി തെളിവുകളും സാക്ഷിമൊഴികളും സൃഷ്ടിക്കുന്നതുവരെ അദ്ദേഹത്തെ ഒളിവില്‍ പാര്‍പ്പിക്കാനായിരുന്നു ഈ ജില്ലാനേതാവിന്റെ നീക്കമെന്നായിരുന്നു ആരോപണം. എന്നാല്‍ ഒളിവില്‍ പോയ ഡിവൈഎസ്പി കഴിഞ്ഞ ദിവസം രാത്രിയോടെ കല്ലമ്പലത്തെ വീട്ടില്‍ എത്തിയിരിക്കാമെന്നും പുലര്‍ച്ചെയോടെ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.






