
നെയ്യാറ്റിന്‍കര: യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ടു ഡിവൈഎസ്പി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാറിന്റെ ജീവിതം കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് മാറി മറിഞ്ഞത് സഹായി ബിനുവുമായി ഒത്തു ചേര്‍ന്നത് മുതല്‍. ബിനുവിന്റെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് സനല്‍കുമാറിന്റെ കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളുണ്ടാകുന്നത്. കൊടങ്ങാവിളയില്‍ എ.ബി.എസ്. ഫിനാന്‍സ് നടത്തുന്ന സുഹൃത്തായ ബിനുവിന്റെ വീടിനുമുന്നില്‍ സനല്‍കുമാറിന്റെ കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്. കൈയേറ്റത്തിനിടെ, റോഡിലൂടെ വരികയായിരുന്ന കാറിനുമുന്നിലേക്ക് സനലിനെ ഡിവൈ.എസ്.പി. തള്ളിയിട്ടെന്നാണ് കേസ്.
ബിനുവും ഡിവൈഎസ്പിയും തമ്മിലുള്ള ബന്ധം നാട്ടുകാര്‍ക്ക് പോലും അജ്ഞാതമാണ്. കൊടുങ്ങാവിളയിലെ ബിനുവിന്റെ വീട്ടില്‍ ഹരികുമാറിനായി രണ്ടു മുറികള്‍ ഒരുക്കിയിരുന്നതായിട്ടാണ് വിവരം. നക്ഷത്രവേശ്യാലയത്തിനും മുന്തിയ ബാറിനും സമാനമായ രീതിയിലായിരുന്നു ഇത് പണികഴിപ്പിച്ചിരുന്നത്. ഒരു മുറി നിറയെ മുന്തിയ തരം വിദേശമദ്യം സൂക്ഷിച്ചിരുന്നതായി വിവരമുണ്ട്. ഡിവൈഎസ്പിയ്ക്ക് വേണ്ടി ബാംഗ്ളൂരില്‍ നിന്നും വരെ ബിനു പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തിരുന്നു. ബന്ധുക്കള്‍ എന്ന രീതിയിലാണ് ബിനു ഇവരെ എത്തിച്ചിരുന്നത്. ക്രിമിനല്‍-മാഫിയ ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന ഹരികുമാറിന്റെ ഇടപാടുകള്‍ നടത്തിയിരുന്നത് ബിനുവായിരുന്നു. പ്രശ്നവുമായി വരുന്ന വാദിയേയും പ്രതിയേയും വിരട്ടി പണം തട്ടാറുള്ള ഹരികുമാറിനായി മാസപ്പടി പിരിച്ചിരുന്നത് പോലും ബിനുവായിരുന്നു.
ക്വാറി ഉടമകള്‍, റിസോര്ട്ടുകാര്, കള്ളപ്പണക്കാര്‍, ബാറുടമകള്‍ എന്നിങ്ങനെ പണം പിരിച്ചെടുക്കേണ്ടവരുടെ പട്ടിക നല്‍കിയിരുന്നത് ബിനുവിന്റെ കൈവശമായിരുന്നു. കൊടങ്ങാവിള മിനി കോട്ടേജില്‍ ബിനു ആരംഭിച്ച എ.ബി.എസ്. ജൂവലറി ഉദ്ഘാടനം ചെയ്തത് ഹരികുമാര്‍ ഫോര്‍ട്ട് സി.ഐ.യായിരിക്കുമ്പോഴാണ്. ബിനുവിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനാണ് ഡിവൈഎസ്പിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അസമയങ്ങളിലുള്ള ഈ സന്ദര്‍ശനങ്ങളില്‍ നിഗൂഢതകളുണ്ടെന്നും ആരോപണമുണ്ട്. ഒട്ടേറെ രഹസ്യങ്ങള്‍ സൂക്ഷിച്ചിരുന്നതിനാല്‍ നാട്ടുകാരില്‍ നിന്നും ബിനു അകലം പാലിച്ചിരുന്നു.
കൊടുങ്ങാവിളയില്‍ ചെറിയ ജൂവലറി നടത്തിയിരുന്ന ബിനു ഒരു കേസുമായി ബന്ധപ്പെട്ട് 15 വര്‍ഷം മുമ്പ് അടുത്തതോടെയാണ് തലവര മാറിയത്. ഹരികുമാര്‍ പാറശ്ശാല എസ്.ഐ.യായിരിക്കുമ്പോഴാണ് ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ബിനുവിന് ജൂവലറി നടത്താനും പിന്നീട് അത് ധനകാര്യ സ്ഥാപനമാക്കി മാറ്റാനും സഹായം ചെയ്തത് ഹരികുമാറായിരുന്നു എന്ന സൂചനകളുണ്ട്. ആദ്യം ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ഹരികുമാറിന്റെ ശുപാര്‍ശയില്‍ ജോലിക്ക് കയറിയ ബിനു പിന്നീട് ഈ ജോലി ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ജൂവലറി തുടങ്ങിയതും പിന്നീട് അത് ഫിനാന്സാക്കി മാറ്റാനും എല്ലാ സൗകര്യം ചെയ്തു കൊടുത്തതും ഹരികുമാര്‍ ആയിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം്
മൂന്നുവര്‍ഷം മുമ്പാണ് ബിനു വീടിനോടു ചേര്‍ന്നുള്ള കടയില്‍ തൊഴുക്കല്‍ സ്വദേശി അയ്യപ്പനുമായി ചേര്‍ന്ന് ജൂവലറി തുടങ്ങിയത്. എ.ബി.എസ്. എന്ന ജൂവലറി തുടങ്ങിയത്. അന്ന് സ്ഥാപനം ഉദ്ഘാടനം ചെയ്തത് സിഐ ആയിരുന്ന ഹരികുമാര്‍ ആയിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ജൂവലറി പങ്കാളിയായിരുന്ന അയ്യപ്പന് വിഷം കഴിച്ച് മരിച്ചു. ഈ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. ഈ സംഭവം നടക്കുമ്പോള്‍ ഹരികുമാര്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.യായിരുന്നു. അതുകൊണ്ടുതന്നെ ഈ കേസ് അന്നേ അട്ടിമറിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. സ്വര്‍ണപ്പണിക്കായി ഉപയോഗിക്കുന്ന സയനൈഡ് ഉള്ളില്‍ച്ചെന്നാണ് അയ്യപ്പന് മരിച്ചത്. അയ്യപ്പന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. ഇതിനുശേഷം ഈ ജൂവലറി തുറക്കാതായി. പിന്നീട് ഇവിടെ ബിനു ഫിനാന്‍സ് സ്ഥാപനം തുടങ്ങി.
ഇതിനിടെ ഹരികുമാര്‍ ബിനുവിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായി മാറിയിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും ഡിവൈഎസ്പി മടങ്ങിപ്പോകാത്തത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്താന്‍ തുടങ്ങി. പലതവണ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിട്ടും അവഗണിക്കപ്പെട്ടു. അടുത്ത ബന്ധു എന്നാണ് ഹരികുമാറിനെ ബിനു നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ഏറ്റവും ഒടുവിലായി നെയ്യാറ്റിന് കരയില്‍ ഷോപ്പിംഗ് കോംപ്ളക്സ് പണിയുന്നതിനായി ബിനു സ്ഥലം നോക്കിക്കൊണ്ടിരിക്കേയാണ് ഹരികുമാര്‍ കേസില്‍ പെട്ടത്. സംഭവത്തിനുശേഷം ഡിവൈ.എസ്.പി. രക്ഷപ്പെട്ടതും ബിനുവിനൊപ്പമായിരുന്നു.






