
അഹമ്മദാബാദ്: പാസ്പോര്‍ട്ട് നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ 38 കാരിയായ മാതാവ് റഷ്യയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍. 38 കാരിയായ അനസ്താസ്യ ലിയോണ്‍ സ്കായിയയും 18 മാസം മാത്രം പ്രായമുള്ള മകനുമാണ് കാരുണ്യം തേടി കോടതിയുടെ വാതിലില്‍ മുട്ടിയിരിക്കുന്നത്.
ഏഴു വയസ്സുള്ള മൂത്തമകളെ റഷ്യന്‍ അധികൃതര്‍ പിടിച്ചുകൊണ്ടുപോകും എന്നാണ് യുവതിയുടെ ആശങ്ക. മക്കളുടെ പിതാവിനെ തേടി നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയ യുവതിയുടെ പാസ്പോര്‍ട്ട് കളഞ്ഞുപോയതിനാല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഇവര്‍ക്ക് എക്സിറ്റ് ക്ളീയറന്‍സ് നല്‍കുന്നില്ലെന്നാണ് യുവതിയുടെ പരാതി. തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ കിന്റര്ഗാര്ട്ടന് ടീച്ചര്‍ക്കൊപ്പം നിര്‍ത്തിയിരിക്കുന്ന ഏഴു വയസ്സുകാരി മകളെ റഷ്യന്‍ അധികൃതര്‍ പിടിച്ചുകൊണ്ടു പോയി അനാഥാലയത്തില്‍ ആക്കുമെന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്.
റഷ്യന്‍ നിയമം അനുസരിച്ച് അനാഥാലത്തില്‍ എത്തുന്ന കുട്ടികളെ ദത്തു നല്‍കാറാണ് പതിവെന്ന് യുവതി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ടായിരുന്ന റഷ്യന്‍ യുവതി മാക്സിമിന്റെ പിതാവായ കാമുകന് ലിയോസെസില് മിച്ചൗഡിനെ തേടിയായിരുന്നു ഇന്ത്യയില്‍ വന്നു കൊണ്ടിരുന്നത്. 2017 ല്‍ ആദ്യം കാമുകനുമായി നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ഇവരുടെ പാസ്പോര്‍ട്ട് നഷ്ടമായത്. പിന്നീട് ഗോവയിലെ വല്‍സാദില്‍ വെച്ച് ജൂണില്‍ ഇവര്‍ക്ക് മകന് മാക്സിം ഉണ്ടായി.
അതിന് ശേഷം റഷ്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ റഷ്യന്‍ കോണ്‍സുലേറ്റ് 2018 ഡിസംബര്‍ 5 ന് റീ എന്‍ട്രി സര്‍ട്ടിഫിക്കറ്റായി താല്‍ക്കാലിക പാസ്പോര്‍ട്ട് നല്കി. ഈ യാത്രാരേഖകളുടെ അടിസ്ഥാനത്തില്‍ വല്സാസിലെ ഇമിഗ്രേഷന്‍ വിഭാഗം നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്കി രേഖകള്‍ അഹമ്മദാബാദിലെ ഫോറിനേഴ്സ് റീജിയണല്‍ റജിസ്ട്രേഷന് ഓഫീസര്‍ക്ക് അയച്ചു. താല്‍ക്കാലിക പാസ്പോര്‍ട്ടിന്റെ കാലാവധി ഡിസംബര്‍ 19 വരെയാണ്. എഫ്ആര്‍ആര്‍ഒ യാകട്ടെ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.
ഇപ്പോള്‍ പുതിയ യാത്രാരേഖകള്‍ എടുക്കേണ്ട സ്ഥിതിയിലാണ് റഷ്യക്കാരി. എക്സിറ്റ് ക്ളീയറന്‍സ് നല്കാന് എഫ്ആര്‍ആര്‍ഒ യ്ക്കും കേന്ദ്രത്തിനും നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയില്‍ എത്തിയിട്ടുള്ളത്.






