
ഏറ്റവും മോശം മുഖ്യമന്ത്രിയായി പിണറായി വിജയനെ അവതരിപ്പിക്കുന്ന ഗൂഗിള്‍ തെരയല്‍ സംഘപരിവാറിന്റെ പണിയാണെന്ന് ആരോപിച്ച് മറുപണിയുമായി സൈബര്‍ യുദ്ധഭൂമിയിലേക്ക് സഖാക്കളും ഇറങ്ങുന്നു. 'ഏറ്റവും മോശം മുഖ്യമന്ത്രി' എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ 'പിണറായി വിജയന്' എന്ന ഉത്തരമാണ് ലഭിക്കുന്നത്. ഇത് മാറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി 'യോഗി ആദിത്യനാഥി' നെ മോശം മുഖ്യമന്ത്രി പദത്തില്‍ എത്തിക്കാന്‍ തങ്ങളുടെ സൈബര്‍ പോരാളികളോട് കമ്യൂണിസ്റ്റ് ആഹ്വാനവും വന്നു കഴിഞ്ഞു.
ഇതിനായി ഗൂഗിളിന്റെ തെരച്ചില്‍ ഫീഡ്ബാക്കില് ചില ക്രിയകള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ചില പോസ്റ്റുകളാണ് ഈ സൂചന നല്‍കുന്നത്. സംഘികള്‍ പണി തന്നതാണ് ഇതൊന്ന് ചെയ്യണം എന്നാവശ്യപ്പെട്ടാണ് നിര്‍ദേശം പോകുന്നത്.
സഖാക്കളേ..
സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരാണ് നമ്മള് എല്ലാം. അതുകൊണ്ട് തന്നെ ചെറിയൊരു പണി നമുക്ക് സോഷ്യല്‍ മീഡിയ കൊണ്ട് ചെയ്യേണ്ടതായിട്ട് ഉണ്ട്.
Who is the bad chief minister എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്താൽ അവിടെ ഉത്തരം കിട്ടുക പിണറായി വിജയൻ എന്നാണ്.സംഘികളും കൊങ്ങികളും കൂടെ ഫീഡ്ബാക്ക് ആയിട്ട് പിണറായി വിജയന്റെ പേര് കൊടുത്തത് കൊണ്ടാണ് അങ്ങനെ വന്നത്.അതിനൊരു കൗണ്ടർ കൊടുക്കണം.
അതിന്റെ സ്റ്റെപ്പ് ഇവിടെ ഫോട്ടോ ആയിട്ട് ഇടാം..നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.
1. who is the bad chief minister എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്യുക.
2.ഉത്തരം കിട്ടുന്നതിന്റെ താഴെ ഫീഡ്ബാക്ക് എന്നൊരു ലൈൻ കാണാം.അതിൽ ക്ലിക്ക് ചെയ്യുക.
3.Choose "This is misleading or inaccurate" option.
4.optional എന്ന കോളത്തിൽ "Yogi Adithyanath" എന്ന് ടൈപ്പ് ചെയ്യുക.
5.Send
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സംഘികളും സഖാക്കളും സോഷ്യല്‍ മീഡിയയില്‍ ശക്തമായ സൈബര്‍ പോര് നടക്കുന്നതിനിടയില്‍ മോശം മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് പിണറായിയുടെ പേര് വന്നത് സഖാക്കള്‍ക്ക് വലിയ ക്ഷീണമായി മാറിയിരുന്നു. ഈ ഉത്തരത്തിനൊപ്പം പിണറായിയുടെ വിക്കി പീഡിയ പേജും ഗൂഗിള്‍ ആദ്യം തന്നെ നല്‍കുന്നുണ്ട്. ഇതോടെയാണ് മറുപണിയുടെ ആലോചനയുമായി സൈബര്‍ സഖാക്കന്മാരും ഒരുങ്ങുന്നത്.
അതേസമയം ഗൂഗിള്‍ അല്‍ഗോരിതത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഉത്തരങ്ങള്‍ കിട്ടുന്നതെന്ന് ഐടി വിദഗ്ദര്‍ പറയുന്നത്. ശബരിമലയില്‍ ലിംഗസമത്വ, പ്രഖ്യാപിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ത്യയൊട്ടുക്കും ബിജെപി വന്‍ ക്യംപെയിനിങ്ങാണ് നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കേ വിശ്വാസവുമായി ബന്ധപ്പെടുത്തി വോട്ടര്‍മാരില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ ശബരിമല വിഷയത്തെ വടക്കേ ഇന്ത്യയില്‍ പോലും ബിജെപി ആയുധമാക്കിയിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശബരിമല പ്രശ്നമുയര്‍ത്തി ബിജെപി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ഗൂഗിള്‍ തെരച്ചിലില്‍ ഉണ്ടായ അന്വേഷണങ്ങളാകാം ഇത്തരത്തിലൊരു ഉത്തരത്തിന് കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സമാന ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ ഉള്ള വെബ് പേജുകളിലേക്കുള്ള അന്വേഷണങ്ങളാണ് ഇത്തരത്തിലുള്ള ഉത്തരം ലഭിക്കാന്‍ ഇടയാക്കുന്നത്. നേരത്തേ 'ഏറ്റവും വലിയ പത്ത് കുറ്റവാളികള്‍' എന്ന് ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ നരേന്ദ്രമോഡി എന്ന് ഉത്തരം കിട്ടിയിരുന്നു. മുന്‍ ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫി, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവരുടെ ചിത്രങ്ങളും ഇതുപോലെ വന്നിരുന്നതായി അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.