
‘ചന്തപ്പെണ്ണ്’ എന്ന വിളിയെ കോംപ്ളിമെന്റായി എടുക്കുന്നെന്ന് നടി റീമാ കല്ലിങ്കില്‍. എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴിയാണ് അതെന്നും ജാതി പറഞ്ഞുള്ള ആക്ഷേപത്തിന് സമാനമായിട്ടേ അത് തോന്നിയിട്ടുള്ളൂവെന്നും സൂര്യാ ഫെസ്റ്റിവലില്‍ പങ്കെടുത്തു സംസാരിക്കവേ റീമ പറഞ്ഞു.
ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നെല്ലാം വിളിക്കുന്നതിനെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നത്. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന, മെനക്കെട്ടു പണിയെടുക്കുന്ന സ്ത്രീകള്‍ പൊതുവെ കേള്‍ക്കുന്ന പഴിയാണിത്. അതിനാല്‍ വിഷമമില്ല. ജാതി പറഞ്ഞു വിളിക്കും പോലെയേ തോന്നിയിട്ടുള്ളൂ. അത്തരം വിളികള്‍ സ്ത്രീയെന്ന നിലയില്‍ ഒരു കോംപ്ലിമെന്റായിട്ടാണ് താന്‍ എടുക്കുന്നതെന്നും റീമ പറഞ്ഞു.
ശബരിമല വിഷയം കത്തി നില്ക്കുന്ന സമയത്ത് അശുദ്ധകളായിക്കൊള്ളട്ടെ എന്നു പറഞ്ഞുകൊണ്ട് എത്ര സ്ത്രീകള്‍ തെരുവിലിറങ്ങിയത് വല്ലാതെ വേദനിപ്പിച്ചിരുന്നു. സാമൂഹിക സാംസ്കാരിക വിഷയങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടും. വനിതാമതില്‍ സംഘടിപ്പിച്ച സമയത്ത് കേട്ട ഒരു നര്‍മമുണ്ട്. വനിതാ മതിലില്‍ പങ്കെടുത്ത് വീട്ടില്‍ കയറി വരുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുകയാണ്, ‘‘എന്നാല്‍ ഇനി നീ പോയൊരു ചായ എടുക്കാന്‍’’ഈ പരിഹാസം കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നില്‍ക്കുന്നുവെന്ന് കൃത്യമായി സൂചിപ്പിക്കുന്നു.
വിവാഹത്തിനു ശേഷം സ്വപ്നങ്ങളുടെ പിറകെ പായാം എന്നു പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന നമ്മുടെ സംസ്കാരം അമ്പരപ്പിക്കുന്നതാണ്. 1960കളില്‍ ഫെമിനിസ്റ്റ് മൂവ്മെന്റുകളുടെ പശ്ചാത്തലത്തില്‍ ലോകമാകെ മുഴങ്ങിക്കേട്ട സ്വകാര്യമായത് എന്തോ അത് രാഷ്ട്രീയം (personal is political) എന്നുള്ളത് പ്രാവര്‍ത്തികമാക്കണം. അത് നമ്മുടെ നാട്ടിലെ ഓരോ വീട്ടില്‍ നിന്നും തുടങ്ങണമെന്നും റിമ പറഞ്ഞു.
ഡബ്ലിയുസിസിയുടെ ഫിലിം ഫെസ്റ്റിവലും അവാര്‍ഡ് നിശയും അടുത്തു തന്നെ തുടങ്ങുമെന്നും സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ മികച്ചു നില്‍ക്കുന്നവര്‍ക്കുള്ള അവാര്‍ഡുകളാണ് നല്കാനുദ്ദേശിക്കുന്നത്. തിരക്കഥ എഴുതുമ്പോള്‍ ഡബ്ലിയുസിസിക്ക് ഓക്കെയാണോ എന്നു നോക്കണമെല്ലോ എന്ന് സുഡാനി ഫ്രം നൈജീരിയ തിരക്കഥാകൃത്ത് മുഹ്സിന് പാരാരി ഒരിക്കല്‍ തന്നോട് പറഞ്ഞതും റീമ അനുസ്മരിച്ചു.






