
ന്യുഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയില്‍ നിന്ന് സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയായ അപ്പസ്തോലിക് നൂണ്‍ഷ്യോ ജിയബത്തിസ്ത ദ്വിക്വാത്രോയ്ക്ക് കത്ത് നല്കി. അത്മായ സംഘടനയായ ഓള് ഇന്ത്യ കാത്തലിക് യൂണിയന് മുന്‍ ദേശീയാധ്യക്ഷന്‍ ഛോട്ടാഭായ് ആണ് കത്ത് നല്‍കിയത്.
പ്രതിയായ ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും ശക്തനാണെന്നും ജലന്ധര്‍ രൂപതാതിര്‍ത്തിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ കാര്യങ്ങളില്‍ നേരിട്ടോ അല്ലാതെയോ ഇടപെടുന്നതില്‍ നിന്ന് വിലക്കണമെന്നും ഛോട്ടാഭായ് കത്തില്‍ ആവശ്യപ്പെടുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ക്രിസ്ത്യന്‍ പ്രസിദ്ധീകരണമായ 'മാറ്റേഴ്സ് ഇന്ത്യ' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വത്തിക്കാന്‍ സ്ഥാനപതി നേരിട്ടോ അല്ലെങ്കില്‍ സി.ബി.സി.ഐ പ്രസിഡന്റ് വഴിയോ ലാറ്റിന്‍ ബിഷപ്പുമാരുടെ സംഘടനയായ സി.സി.ബി.ഐ പ്രസിഡന്റ് വഴിയോഅടിയന്തരമായി ഇരയായ കന്യാസ്ത്രീയെ കാണണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെടുന്നു.
പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് മാനസികവും ആത്മീയവും സഭാപരവുമാവയ എല്ലാ പിന്തുണയും നല്‍കണമെന്നും അദ്ദേഹം വത്തിക്കാന്‍ സ്ഥാനപതിയോട് അഭ്യര്‍ത്ഥിക്കുന്നു. കേസിന്റെ നടപടികള്‍ കഴിയും വരെ കന്യാസ്ത്രീയേയും അവരെ സഹായിച്ച മറ്റു കന്യാസ്ത്രീകളെയും ഒരുമിച്ച് കഴിയാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറയുന്നു. ബിഷപ്പിനെതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള മദര്‍ ജനറാളിന്റെ കത്ത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.
കത്തിന്റെ പകര്‍പ്പ് ഇന്ത്യന്‍ കത്തോലിക്കാ മെത്രാന് സമിതി (സി.ബി.സി.ഐ) സെക്രട്ടറി ജനറല്‍, കോണ്‍ഫറന്‍സ് ഓഫ് റിലിജിയസ് ഇന്ത്യ, കാത്തലിക് വിമണ്‍ കൗണ്‍സില്‍ എന്നിവയുടെ പ്രസിഡന്റുമാര്‍ക്കും കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ക്കും നല്കി. സഭയില്‍ നവീകരണത്തിനു വേണ്ടി നിലകൊള്ളുന്ന 'വീ ടു ആര് ചര്‍ച്ച്' എന്ന സംഘടനയുടെ സംഘടകനാണ് നിലവില്‍ ഛോട്ടാഭായ്.
ഫെബ്രുവരി 21-24 വരെ റോമില്‍ നടക്കുന്ന 'പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് ആന്റ് വള്‍നറബിള്‍ അഡള്‍ട്ട്സ്' എന്ന സെമിനാറിന്റെ നാലംഗ സംഘടക സമിതിയിലെ ഒരംഗം കൂടിയാണ് സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്. ഈ സെമിനാറില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ലോകമെമ്പാടും പുരോഹിതരില്‍ നിന്ന് പീഡനറ്റേവരുടെ കാര്യങ്ങള്‍ പ്രത്യേകിച്ച് കന്യാസ്ത്രീ പീഡനമേറ്റ വിഷയം ചൂണ്ടിക്കാട്ടി ഛോട്ടാഭായ് ഡിസംബറില്‍ കത്ത് നല്‍കിയിരുന്നു. റോമില്‍ സെമിനാറില്‍ പങ്കെടുക്കും മുന്‍പ് അതാതു രാജ്യങ്ങളില്‍ ഇത്തരത്തില്‍ പീഡനമേറ്റവരെ നേതൃത്വം സന്ദര്‍ശിക്കണമെന്നും അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് സ്വാമി അഗ്നിവേശ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും കത്തയച്ചിരുന്നു.
ബിഷപ്പ് ഫ്രാങ്കോയെ വത്തിക്കാന്‍ ജലന്ധര്‍ രൂപതുടെ ഭരണചുമതലകളില്‍ നിന്ന് നീക്കിയെങ്കിലും ആത്മീയ അധ്യക്ഷനെന്ന പദവി ഇപ്പോഴുമുണ്ട്. ഈ അധികാരമുപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ ബിഷപ്പ് ഹൗസില്‍ താമസിച്ചുവരികയാണ്. കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കേ കന്യാസ്ത്രീകള്‍ക്കെതിരെ മദര്‍ ജനറാള്‍ സ്വീകരിക്കുന്ന കടുത്ത നടപടിക്ക് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ സമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപമുയരുന്നത്. മിഷണറീസ് ഓഫ് ജീസസിന്റെ രക്ഷാധികാരി ബിഷപ്പ് ആണെന്ന അധികാരം ഉപയോഗിച്ചാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കങ്ങള്‍.
സാക്ഷികളായ കന്യാസ്ത്രീകളെ കേരളത്തില്‍ നിന്ന് മാറ്റി കേസ് അട്ടിമറിക്കുകയാണ് ലക്ഷ്യം. ബിഹാര്‍, പഞ്ചാബ് അടക്കം വിവിധ സംസ്ഥാനങ്ങളിലേക്കാണ് എല്ലാവരേയും സ്ഥലംമാറ്റിയിരിക്കുന്നത്. ഒറ്റപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാനും അതിനു വഴങ്ങിയില്ലെങ്കില്‍ മൊഴി നല്കാല് കോടതിയില്‍ എത്തുന്നതില്‍ നിന്ന് കന്യാസ്ത്രീകളെ തടയാനുമാണ് ഇവരുടെ ശ്രമം.






