
തിരുവനന്തപുരം : സംസ്ഥാനബജറ്റില്‍ ഉള്‍പ്പെടുത്തി, പൊതുഖജനാവില്‍നിന്ന് 1000 കോടി രൂപ കിട്ടിയ കെ.എസ്.ആര്.ടി.സിയില്‍ പൊതുജനത്തെ കൊഞ്ഞനംകുത്തി വീണ്ടും യൂണിയന് ഭരണം! മേലനങ്ങാതെയുള്ള യൂണിയന് പ്രവര്‍ത്തനത്തിനു കടിഞ്ഞാണിട്ട സി.എം.ഡി: ടോമിന് ജെ. തച്ചങ്കരിയെ തെറിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു കെ.എസ്.ആര്.ടി.സിയുടെ ഭരണം യൂണിയനുകള്‍ ഏറ്റെടുത്തത്. പടിയിറങ്ങിയ തച്ചങ്കരി പുതിയ ലാവണത്തിലെത്തും മുമ്പേ, അദ്ദേഹം നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണം ഉള്‍പ്പെടെ അട്ടിമറിക്കപ്പെട്ടു.
തച്ചങ്കരിയുടെ ഭരണപരിഷ്കാരങ്ങളുടെ ഫലമായി, കോര്‍പറേഷന്റെ ചരിത്രത്തിലാദ്യമായി സ്വന്തം അക്കൗണ്ടില്‍നിന്നു ജീവനക്കാര്‍ക്കു ശമ്പളം കൊടുത്ത മാസംതന്നെയാണ് അദ്ദേഹത്തെ പുകച്ചു പുറത്തുചാടിച്ചത്. വരുമാനവര്‍ധനയ്ക്കു പിന്നാലെ കോര്‍പറേഷനു സംസ്ഥാനബജറ്റില്‍ 1000 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തു. ഡ്യൂട്ടി പരിഷ്കരണം, സ്ഥലംമാറ്റം, തസ്തികമാറ്റം, അനധികൃതനിയമനങ്ങള്‍ തുടങ്ങി തച്ചങ്കരി നടപ്പാക്കിയതെല്ലാം ഒന്നൊന്നായി അട്ടിമറിക്കാനുള്ള നീക്കത്തിലാണു യൂണിയന് നേതൃത്വങ്ങള്‍.
സി.പി.എം. നിയന്ത്രണത്തിലുള്ള, കെ.എസ്.ആര്.ടി.ഇ.എ (സി.ഐ.ടി.യു)യാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഇന്നലെ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍നിന്ന് ഇറക്കിവിട്ടതു വിവാദമായി. ദീര്‍ഘദൂര സര്‍വീസുകളില്‍ അപകടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, തച്ചങ്കരിയാണു ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്കാരം കൊണ്ടുവന്നത്. കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ ലാഭത്തിലാക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതുള്‍പ്പെടെ മുന്‍ സി/എം.ഡി. ഏര്‍പ്പെടുത്തിയ ഒരു അധികജോലിയും ചെയ്യേണ്ടതില്ലെന്ന നിലപാടിലാണു യൂണിയനുകള്‍. തച്ചങ്കരിയുടെ കര്‍ശന ഇടപെടലിനേത്തുടര്‍ന്ന്, മേലനങ്ങാതെ യൂണിയന് പ്രവര്‍ത്തനം മാത്രം നടത്തിവന്നിരുന്ന നേതാക്കള്‍ക്കും ജോലിക്ക് ഇറങ്ങേണ്ടിവന്നിരുന്നു.
തച്ചങ്കരിക്കൊപ്പം നിന്ന് ഭരണപരിഷ്കാരങ്ങള്‍ക്കു പിന്തുണ നല്കിയ ഉദ്യോഗസ്ഥരെ 'കരിമ്പട്ടിക'യില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണു യൂണിയന് നേതൃത്വങ്ങള്‍. തച്ചങ്കരിയുടെ ടീമില്‍ ഉള്‍പ്പെട്ട 140 കെ.എസ്.ആര്.ടി.സി. ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉടന്‍ തെറിക്കും. കെ.എസ്.ആര്.ടി.സി. വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍, സ്വകാര്യ ബസ് ഉടമകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ജീവനക്കാരുടെ പട്ടിക വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറിയാണു തച്ചങ്കരിയുടെ പടിയിറക്കമെന്നാണു സൂചന. സ്വകാര്യ ബസ് സര്‍വീസുകളും റിയല്‍ എസ്റ്റേറ്റ് ബിസിനസും ചില ജീവനക്കാര്‍ നടത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ റദ്ദാക്കിയും പതിറ്റാണ്ടുകളായി മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ തമ്പടിച്ചിരുന്ന യൂണിയന് നേതാക്കളെ ജോലിക്കയച്ചുമാണു തച്ചങ്കരി സര്‍വീസുകള്‍ ലാഭത്തിലാക്കിയത്. അദ്ദേഹത്തെ മാറ്റിയതോടെ, യൂണിയന് നേതാക്കള്‍ സ്വയം തസ്തിക മാറ്റി, ചീഫ് ഓഫീസടക്കമുള്ള പ്രധാന ഓഫീസുകളില്‍ തിരിച്ചെത്താന്‍ നീക്കമാരംഭിച്ചു.
ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസംതോറുമുള്ള പിരിവ് അവസാനിപ്പിച്ചതുംതച്ചങ്കരിയെ യൂണിയന് നേതൃത്വങ്ങളുടെ കണ്ണിലെ കരടാക്കിയിരുന്നു. യൂണിയനുകളുടെ വരുമാനത്തില്‍ വന്‍ചോര്‍ച്ചയാണ് ഇതുമൂലം ഉണ്ടായത്.
ഇലക്ട്രിക് ബസുകള്‍ വാടകയ്ക്കെടുത്ത് കാര്യക്ഷമമായി ശബരിമല സര്‍വീസ് നടത്തിയതിന്റെ പേരിലും തച്ചങ്കരി കൈയടി നേടിയിരുന്നു. ഈ നടപടിയെ തുടക്കംമുതല്‍ യൂണിയനുകള്‍ എതിര്‍ത്തു. ശബരിമല സര്‍വീസുകള്‍ വിജയിച്ച പശ്ചാത്തലത്തില്‍, തിരുവനന്തപുരം നഗരപരിധിയില്‍ സമ്പൂര്‍ണ ഇലക്ട്രിസ് ബസ് സര്‍വീസുകള്‍ നടപ്പാക്കുമെന്നു ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഡ്യൂട്ടി പരിഷ്കരണങ്ങളേത്തുടര്ന്ന്, സി/എംഡിയെ പുറത്താക്കുമെന്നു ചില യൂണിയന് നേതാക്കള്‍ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു.






