
കൊല്‍ക്കത്ത: മഹാസഖ്യത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി ഇത്തവണയും തന്റെ തുറുപ്പുചീട്ട് പുറത്തെടുക്കുന്നു. സിപിഎമ്മിന്റെ വന്‍ തോക്ക് ബസുദേവ് അച്ചാര്ജീയെ ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വീഴ്ത്തിയ നടി മൂണ്‍മൂണ്‍ സെന്നിനെ ഇത്തവണ പരീക്ഷിക്കുന്നത് ബിജെപിയുടെ കേന്ദ്രമന്ത്രിയും പാട്ടുകാരനുമായ ബാബുല്‍ സുപ്രീയോയ്ക്ക് എതിരേ.
ബംഗാളി നടിമാര്‍ ഉള്‍പ്പെടെ 40 ശതമാനം സീറ്റുകളില്‍ സ്ത്രീകളെ ഇറക്കി 42 സീറ്റുകളും മമത പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തിലായിരുന്നു മൂണ്‍ മൂണ്‍ സെന്‍ നിയോഗിതയായത്. ഇത്തവണ ലോക്സഭാ സീറ്റിലേക്ക് വരുമ്പോള്‍ അസന്‍സോളിലും. അതേസമയം ഇത്തവണ മൂണ്‍മൂണ്‍ സെന്നിന് കനത്ത മത്സരമാകും നേരിടേണ്ടി വരിക. 2014 തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നും വിജയിച്ച രണ്ടു പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായ ബാബുലാല്‍ സുപ്രിയോ 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. തൃണമൂലിന്റെ എതിരാളി മമതാബാനര്‍ജിയുടെ അടുത്തയാളും ട്രേഡ് യൂണിയന്റെ നേതാവുമായ ഡോളാ സെന്‍ ആയിരുന്നു.
വളരെ നാടകീയമായിട്ടായിരുന്നു മൂണ്‍ മൂണ്‍ സെന്നിന്റെ രാഷ്ട്രീയ പ്രവേശനവും. മാതാവും ബംഗാളി ഇതിഹാസ നടിയുമായ സുചിത്രാ സെന്‍ 2014 ജനുവരിയില്‍ മരിച്ചു. സുചിത്രാ സെന്നിന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ അമ്മ തന്നോട് ബങ്കുറയില്‍ നിന്നും മത്സരിക്കാന്‍ ആവശ്യപ്പെട്ടെന്നും മാതാവിന് കൊടുത്ത വാക്ക് നിറവേറ്റാന്‍ മമതാ ബാനര്‍ജി സഹായിക്കുകയായിരുന്നു എന്നും അവര്‍ 2014 പ്രചരണത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ മൂണ്‍മൂണ്‍ സെന്‍ പോലും അന്തിച്ചുപോയി. ഏഴു തവണ ബങ്കുറയില്‍ നിന്നും ജയിച്ചു കയറിയിട്ടുള്ള ബസുദേവ് ആച്ചാര്ജിയെ ഒരു ലക്ഷം വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.
1980 കളില്‍ ബംഗാള്‍ സിനിമയില്‍ നിന്നും ബോളിവുഡില്‍ നായികയായി തിളങ്ങിയ മൂണ്‍മൂണ്‍സെന്‍ വിവിധ തെന്നിന്ത്യന്‍ സിനിമകളിലും അറിയപ്പെടുന്ന നായികയായിരുന്നു. 1986 ല്‍ അവള് കാത്തിരുന്നു അവനും എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച മൂണ്‍മൂണ്‍സെന്‍ നാലു മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചരിത്രം അസന്സോലിലും മൂണ്‍മൂണ്‍സെന്‍ ആവര്‍ത്തിക്കുമോ എന്നാണ് ബംഗാള്‍ ഉറ്റുനോക്കുന്നത്. ബംഗാളിലെ 42 ല്‍ 23 സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപി ബാബൂല്‍ സുപ്രീയോയ്ക്ക് പിന്നിലാണ് അണി നിരന്നിരിക്കുന്നത്.
അതേസമയം ബിജെപിയുടെ പ്രതീക്ഷകളില്‍ ഒന്നായ ഡാര്‍ജിലിംഗ് സീറ്റ് ഇത്തവണ മറിയുമോ എന്ന ആശങ്ക ബിജെപിയ്ക്കുണ്ട്. ഗോര്‍ഖാ ജനമുക്തിമോര്‍ച്ച ബിജെപിയില്‍ നിന്നും അകന്ന് തൃണമൂലിനോട് അടുക്കുന്നതാണ് കാരണം. നേരത്തേ തൃണമൂൽ കോൺഗ്രസ്, സി.പി.എം, കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ള മൂന്നു ജനപ്രതിനിധികൾ ചൊവ്വാഴ്ച ബി.ജെ.പി.യിൽ ചേർന്നിരുന്നു. ഭോൽപുർ എം.പി. തൃണമൂൽ കോൺഗ്രസിലെ അനുപം ഹസ്ര, സി.പി.എമ്മിന്റെ എം.എൽ.എ. ഖഗേൻ മുർമു, കോൺഗ്രസ് എം.എൽ.എ. ദുലാൽ ചന്ദ്ര ബാർ എന്നിവരാണ് മാറിയത്.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ജനുവരിയിൽ അനുപം ഹസ്രയെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നു. സാമൂഹികമാധ്യമങ്ങളിൽ പാർട്ടിയെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ചാണ് മമത വിശ്വസ്തനായി ഹസ്രയെ പുറത്താക്കിയത്. വിഷ്ണുപുരിൽനിന്നുള്ള തൃണമൂൽ എം.പി. സൗമിത്രാഖാൻ ജനുവരിയിൽ ബി.ജെ.പി.യിൽ ചേർന്നതിന് പിന്നാലെ തൃണമൂല്‍ വിടുന്ന രണ്ടാമത്തെ നേതാവാണ് ഹസ്ര.
ഹബീബ്പുരിൽനിന്നുള്ള എം.എൽ.എ. ഖഗേൻ മുർമുവും ബി.ജെ.പി.യിലെത്തി. മാൽഡ ജില്ലയിലെ പട്ടികവർഗ സംവരണം ചെയ്ത ഹബീബ്പുരിൽനിന്ന് തുടർച്ചയായി മൂന്നുവട്ടം സിപിഎമ്മില്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് മുർമു. ബാഗ്ഡയിൽനിന്നുള്ള എം.എൽ.എ.യാണ് കോൺഗ്രസ് നേതാവായിരുന്ന ദുലാൽ ചന്ദ്ര ബാറും സ്വന്തം പാര്‍ട്ടി വിട്ട് ബിജെപി പാളയത്തില്‍ എത്തിയിട്ടുണ്ട്.
മുൻ കേന്ദ്രമന്ത്രി പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയും മുൻ കോൺഗ്രസ് എം.പി.യുമായ ദീപാദാസ് ബി.ജെ.പി.യിൽ ചേരുമെന്നും അഭ്യൂഹമുണ്ടായിരുന്നെങ്കിലും താന്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടാകുമെന്ന് ഇവര്‍ പറഞ്ഞു. കോൺഗ്രസ്-സി.പി.എം. സീറ്റ് ധാരണ അനുസരിച്ച് റായ്ഗഞ്ച് സീറ്റിൽ സി.പി.എം. സ്ഥാനാർഥി മുഹമ്മദ് സലീമിനെതിരെ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് അവർ രാജിവെക്കുമെന്നാണ് അഭ്യൂഹം. അവിടെ ദീപയെ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് നിശ്ചയിച്ചിരുന്നത്.






