
ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ജനവിധി എഴുതിയ ആറാം ഘട്ടത്തിന് ആവേശം ചോര്‍ന്ന് സമാപനം. നാലു മണി വരെയുള്ള കണക്ക് പ്രകാരം 59. 56 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മധ്യ പ്രദേശ്, ഡല്‍ഹി, ബിഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതിയത്.
ഉത്തര്‍പ്രദേശില്‍ 14 ഉം, ഹരിയാനയില്‍ 10, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ എട്ടു വീതവും, ഡല്‍ഹിയില്‍ ഏഴ്, ജാര്‍ഖണ്ഡില്‍ നാല് എന്നിങ്ങനെയാണ് ആറാം ഘഠട്ടത്തില് ജനം വിധിയെഴുതിയത്. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വൈകിട്ട് മൂന്നു വരെയുള്ള കണക്ക് പ്രകാരം 45.7 % മാണ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ 44.7% ഉം 52.5% ഉം വീതമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജാര്‍ഖണ്ഡ് 58.1%, മധ്യപ്രദേശ് 52.5%, ഉത്തര്‍പ്രദേശ് 43.4, ബംഗാള്‍ 70.5 എന്നിങ്ങനെയാണ് മൂന്നു മണി വരെയുള്ള പോളിങ് കണക്ക്.
അതേസമയം ആറാം ഘട്ട വോട്ടെടുപ്പ് നടന്ന ബംഗാളില്‍ അക്രമസംഭവങ്ങളില്‍ ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. ഝാര്‍ഗ്രാം മണ്ഡലത്തിലെ ഗോപിബല്ലാബ്പുര് സ്വദേശി മരണ് സിങ്ങാണ് മരിച്ചത്. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്.
ഘട്ടാല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഭാരതി ഘോഷിനു നേരെ രണ്ടു തവണ ആക്രമണമുണ്ടായി. പിന്നാലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തി ലാത്തിച്ചാര്‍ജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ക്ഷേത്രത്തില്‍ അഭയം തേടിയ അവരെ പോലീസ് പിന്നീട് കേശ്പുര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ അവരുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണമുണ്ടായി. മിഡ്നാപൂര്‍ മണ്ഡലത്തില്‍ പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






