
ശ്രീനഗര്‍: കഴിഞ്ഞവര്‍ഷം കശ്മീരില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ സൈനികന് ഔറംഗസേബിന്റെ രണ്ടു സഹോദരന്മാരും സൈന്യത്തില്‍ ചേര്‍ന്നു. സഹോദരങ്ങളായ മുഹമ്മദ് ഷബീര്‍ സലാനി, മൊഹമ്മദ് താരിഖ് എന്നിവരാണ് ഇന്ത്യന്‍ സേനയുടെ ഭാഗമായത്. പഞ്ചാബ് റജിമെന്റില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇരുവരും സൈനീക പരിശീലനത്തിലാണ്. സഹോദരനെ കൊന്നവരോട് പകരം ചോദിക്കാനും രാജ്യത്തെ സേവിക്കാനുമാണ് തങ്ങള്‍ സൈനികരായതെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.
എഴുത്തുപരീക്ഷ, കായിക, വൈദ്യ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് 23 കാരന് താരിഖും 21 കാരന് ഷബീറും സെലക്ട് ചെയ്യപ്പെട്ടത്. മെയ് മാസം പൂഞ്ചിലെ സുരന്കോട്ടേയില് നടന്ന റിക്രൂട്ട്മെന്റ് റാലിയിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വീട്ടുകാര്‍ക്കൊപ്പം ഈദ് ആഘോഷിക്കാന്‍ അവധിക്ക് നാട്ടിലെത്തിയ ഔറംഗസേബിനെ പുല്‍വാമയില്‍ വെച്ച് ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ആയിരുന്നു. ജൂണ്‍ 14 ന് മൃതദേഹം സംസ്ക്കരിച്ചതിന് പിന്നാലെ ജേഷ്ഠനെ കൊന്നവരോട് പകരം ചോദിക്കുമെന്ന് ഇരുവരും പ്രതിജ്ഞ എടുത്തിരുന്നതായി ഷബീര്‍ പറഞ്ഞു.
ഇവരുടെ പിതാവ് മൊഹമ്മദ് ഹനീഫ് സലാനിയും സൈനികനാണ്. ഫെബ്രുവരി 3 ന് ജമ്മുവിലെ വിജയ്പൂരില്‍ നടന്ന നരേന്ദ്രമോഡിയുടെ റാലിയില്‍ പങ്കെടുത്തതിന് പിന്നാലെ ഹനീഫ്സലാനി ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്യസേവനത്തിനിടയില്‍ രക്തസാക്ഷിത്വം വഹിച്ച ജേഷ്ഠസഹോദരന്റെ പാത പിന്തുടര്ന്ന് മക്കള്‍ രണ്ടു പേരും സൈന്യത്തില്‍ ചേര്‍ന്നെന്നും ഔറംഗസേബിന്റെ ധൈര്യവും ആത്മവിശ്വാസവുമാണ് അനുജന്മാരെയും രാജ്യ സേവനത്തിന് പ്രേരിപ്പിച്ചിരിക്കുന്നതെന്നും ഹനീഫ് പറഞ്ഞു. ഇടയ്ക്കിടെ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ചെന്ന് പിതാവ് മക്കളെ കാണാറുണ്ട്. രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തന്റെ കുടുംബം ആരേയും അനുവദിക്കില്ലെന്നും പറയുന്നു.






