തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് ബഷീര്‍ അപകടത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അമിത വേഗതയ്ക്ക് കേസില്‍ കുടുങ്ങിയത് മൂന്ന് തവണ. പ്രവാസിയായ മലയാളി മോഡല്‍ വഫാ ഫിറോസിന്റെ പേരിലാണ് ഈ ഫോക്സ് വാഗണ്‍ വെന്റോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ വഫയും സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്നു.
2013ല്‍ വാങ്ങിയ കെ എല്‍ -1-ബിഎം 360 എന്ന ഫോക്സ് വാഗണ്‍ വെന്റോയുടെ ചില്ലുകള്‍ കറുത്ത കൂളിംഗ് സ്റ്റിക്കര്‍ കൊണ്ട് മറച്ചിരിക്കുന്ന നിലയിലാണ്. ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തായ വഫാ വിവാഹിതയും അബുദാബിയിൽ താമസാക്കിയ മോഡലെന്ന നിലയിലുമാണ് അറിയപ്പെടുന്നത്. കുടുംബം അബുദാബിയിൽ ആണെങ്കിലും കേരളമാണ് വാഫാ ഫിറോസിന്റെ തട്ടകം. പട്ടം മരപ്പാലത്ത് താമസിക്കുന്ന യുവതിയുടെ സ്വദേശം ആറ്റിങ്ങലാണെന്നാണ് പുറത്തു വരുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍. ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎഎസുകാരും ഐപിഎസുകാരും സുഹൃത്തുക്കളുമാണെന്നുമാണ് വിവരം.
മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരേ ശക്തമായ നടപടിയെടുത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതോടെയാണ് ശ്രീറാം ശ്രദ്ധേയനായത്. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്ത് പഠനം പൂർത്തിയാക്കി ശ്രീറാം മടങ്ങിയെത്തിയതിന്റെ ആഘോഷത്തിന്റെ തുടര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതവേഗമായിരുന്നു അപകടത്തിന് കാരണമായതെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
കവടിയാറില്‍ നിന്നുമാണ് ശ്രീറാം കാറില്‍ കയറിയതെന്നും അതിന് ശേഷം വാഹനം ഓടിച്ചത് ശ്രീറാമായിരുന്നെന്നും യുവതി പറഞ്ഞു. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് അടുത്തെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ, ശ്രീറാം അല്ല വാഹനമോടിച്ചതെന്നും താനായിരുന്നു വാഹനമോടിച്ചതെന്നും ആണ് വഫ പറഞ്ഞത്. വനിതാ സുഹൃത്താണ് വാഹനം ഓടിച്ചതെന്ന് ശ്രീറാം വെങ്കട്ടരാമനും പറഞ്ഞിരുന്നു. എന്നാൽ, ദൃക്സാക്ഷികൾ രംഗത്ത് വന്നതോടെയാണ് തിരുത്തിയത്.
അതേസമയം അപകടം നടന്ന ശേഷം യുവതിക്ക് രക്ഷപ്പെടാന്‍ പോലീസ് സൗകര്യം ചെയ്തു കൊടുത്തതായി ആരോപണമുണ്ട്. അര്‍ദ്ധരാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ ടാക്സി വിളിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന യുവതിയാണ് കാര്‍ ഓടിച്ചതെന്ന ശ്രീറാമിന്റെ വെളിപ്പെടുത്തലില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ നാലു മണിക്കൂറിന് ശേഷം യുവതിയെ പോലീസ് വിളിച്ചു വരുത്തി മൊഴിയെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു. അതേസമയം വഫ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനാഫലം.






