
പാരീസ്: ഗൗരവമേറിയ അനേകം അന്താരാഷ്ട്ര പ്രശ്നങ്ങള്‍ വിഷയമാകേണ്ട ജി7 ഉച്ചകോടിയില്‍ ഫ്രാന്‍സിന്റെയും ബ്രസീലിന്റെയും രാഷ്ട്ര തലവന്മാര് തമ്മില്‍ പെണ്‍വിഷയത്തില്‍ പോര്. പാരീസില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയും മാക്രോണിന്റെ ഭാര്യയുടെ പേരില്‍ തമ്മിലടിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
ബ്രസീല്‍ പ്രസിഡന്റ് ബോല്‍സൊനാരോ തന്റെ ഭാര്യയോട് മോശമായി പെരുമാറി എന്ന ആരോപണം ഉയര്‍ത്തി ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തിയതാണ് വിവാദമാകുന്നത്. ബിരാറിട്സില് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാക്രോണ്‍ ഈ ആരോപണം ഉന്നയിച്ചു. എന്നാല്‍ മാക്രോണിന് പഴയ കൊളോണിയല്‍ മനസ്ഥിതി മാറ്റാറായിട്ടില്ലെന്നായിരുന്നു ബ്രസീലിയന്‍ പ്രസിഡന്റിന്റെ മറുപടി. ആരോപണ പ്രത്യാരോപണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ബാധിച്ച സ്ഥിതിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സത്യത്തില്‍ മാക്രോണിന്റെ ഭാര്യ ബ്രിജിത്തിന്റെ ചിത്രം നല്കി സാമൂഹ്യ മാധ്യമത്തിലൂടെ ആക്ഷേപിച്ച് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ ഒരു അനുയായി ആയിരുന്നു പ്രശ്നം തുടങ്ങി വെച്ചത്. ബ്രിജിറ്റ് മാക്രോൺ ബോള്ഷെനാരോയുടെ ഭാര്യ മിഷേൽ ബോൾസോനാരോയെ പോലെ സുന്ദരിയല്ല എന്നായിരുന്നു ബോല്‍സൊനാരോ അനുകൂലി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ ‘ഇവരെ അപമാനിക്കരുത്’ എന്ന് സ്മൈലിയ്ക്കൊപ്പം ബോള്‍സനാരോ കമന്റ് ഇടുകയും ചെയ്തു. ബോൾസോനാരോയുടെ അനുയായികള്‍ അതേറ്റെടുക്കുകയും ചെയ്തത് മാക്രോണിനെ ചൊടിപ്പിച്ചു. ബോല്‍സൊനാരോ നടത്തിയ പരാമര്‍ശവും പെരുമാറ്റവും ബ്രസീല്‍ ജനത തള്ളിക്കളയുമെന്നും അദ്ദേഹത്തെ നേര്‍വഴിക്ക് നയിക്കുമെന്നുമാണ് പ്രതീക്ഷയെന്നുമായിരുന്നു മാക്രോണിന്റെ പ്രതികരണം.






