
ആത്മവിശ്വാസത്തിന്റെ തിളക്കമാണ് അജിത്തിന്റെ കണ്ണുകളില്‍. ജീവിതത്തില്‍ കയറ്റങ്ങളും ഇറക്കങ്ങളുമുണ്ടായപ്പോള്‍ അജിത്തിന് കൂട്ടായത് തിളങ്ങുന്ന ഈ ആത്മവിശ്വാസമാണ്. ഇന്ന് നഷ്ടപ്പെടുന്നതൊക്കെ നാളെ വന്നുചേരുമെന്ന ശുഭാപ്തി വിശ്വാസം അജിത് തെളിയിച്ചത് ജീവിതംകൊണ്ടാണ്.
മുഖം മൂടിയില്ലാത്ത വ്യക്തിത്വത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാനായി. ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാണ് അജിത്. ആഹാരം, വ്യായാമം, മെഡിറ്റേഷന്‍ ഇങ്ങനെ നീളുന്ന ഫിറ്റ്‌നെസ് ലൈഫാണ് അജിത് പിന്‍തുടരുന്നത്.
കട്ടന്‍ചായയും പുഴുങ്ങിയ പച്ചക്കറികളും.
നല്ലൊരു കുക്ക് കൂടിയായ അജിത് കുമാറിന് ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ചിട്ടയായ ഭക്ഷണമാണ് നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് അജിത് വിശ്വസിക്കുന്നു. ഷൂട്ടിംഗ് തിരക്കുകളിലാണെങ്കിലും ഡയറ്റ് പ്ലാന്‍ കിറുകൃത്യമായിരിക്കും. ചില സിനിമകള്‍ക്കു വേണ്ടി പ്രത്യേക ഡയറ്റ് പ്ലാന്‍ തെരഞ്ഞെടുക്കാന്‍ അജിത് ശ്രമിക്കാറുണ്ട്.
''ഓരോ സിനിമയ്ക്കും ഓരോ ഗെറ്റ് അപ് ആണ്. അത് കഥ ആവശ്യപ്പെടുന്നു. അതിന് അനുസരിച്ച് നടന്‍ ഒരുങ്ങണം.'' സൂപ്പുകളാണ് അജിത്തിന് ആഹാര വിഭവങ്ങളില്‍ പ്രിയം. കട്ടന്‍ ചായയും പുഴുങ്ങിയ പച്ചക്കറികളും ഒപ്പം കഴിക്കും.
ഷൂട്ടിംഗ് സെറ്റുകളിലാണെങ്കിലും ഭക്ഷണകാര്യത്തിലെ പതിവു രീതികള്‍ മാറ്റമില്ല. മങ്കാത്തയുടെ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്ക് സ്വയം പാകം ചെയ്ത ബിരിയാണി വിളമ്പി തന്റെ പാചക പാടവം പ്രകടിപ്പിക്കാനും അജിത്തിന് കഴിഞ്ഞു.
ടെലിവിഷന്‍ കണ്ടുകൊണ്ട് വ്യായാമം
വ്യായാമം ഒരിക്കലും മുടക്കാറില്ല. എപ്പോള്‍ സമയം കിട്ടുന്നുവോ അപ്പോള്‍ വ്യായാമം ചെയ്യുക, അതാണ് അജിത് കുമാറിന്റെ രീതി. ഷൂട്ടിംങ് കഴിഞ്ഞ് വൈകി കിടന്നിട്ടു പുലര്‍ച്ചെ എഴുന്നേറ്റുള്ള വ്യായാമം പലപ്പോഴും ബുദ്ധിമുട്ടാകും. എന്ത് പ്രോഗ്രാമുകള്‍ ഉണ്ടെങ്കിലും വര്‍ക്ക് ഔട്ട് മുടക്കാറില്ല.
''ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നതാണ് ഫലപ്രദമെന്ന് എനിക്കു തോന്നുന്നു. വീട്ടിലാണെങ്കില്‍ ഒന്നര മണിക്കൂര്‍ വര്‍ക്ക്ഔട്ട് ചെയ്യും. ജിമ്മില്‍ പോയാല്‍ അതിലും കൂടുതല്‍ സമയംചെയ്യാം. കാരണം അവിടെ നിര്‍ദേശങ്ങള്‍ തരാന്‍ പരിശീലകരുണ്ട്. അവരുടെ നിയന്ത്രണത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയാത്ത പലതും ചെയ്യാം.
യോഗ ഗുരുവില്ലാതെ ചെയ്യരുതെന്ന് പറയും. അതുപോലെതന്നെയാണ് ജിമ്മും. എപ്പോഴും ഒരാള്‍ നേതൃത്വം നല്‍കാന്‍ ഉണ്ടാകുന്നതാണ് നല്ലത്. ട്രെഡ്മില്‍, പ്രസര്‍ എന്നിങ്ങനെയുള്ള വര്‍ക്ക് ഔട്ടുകളാണ് വീട്ടില്‍ തെരഞ്ഞെടുക്കുന്നത്. തനിയെയുള്ള വര്‍ക്ക് ഔട്ട് പെട്ടെന്ന് മടുപ്പ് തോന്നിപ്പിക്കാം. അതുകൊണ്ട് വീട്ടില്‍ ടിവി കണ്ടുകൊണ്ടാണു വ്യായാമം.''
ധ്യാനം എന്ന മരുന്ന്
ചിപ്പോഴൊക്കെ മെഡിറ്റേഷന്‍ പരീക്ഷിച്ചിട്ടുണ്ട്. വലിയ മാറ്റം തന്നെ ഉണ്ടായി. മനസിനും ശരീരത്തിനും.''മെഡിറ്റേഷന്‍ എന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ വര്‍ധിപ്പിച്ചു. എന്തു കാര്യവും വളരെ പോസിറ്റീവായി ചിന്തിക്കാന്‍ തുടങ്ങി. ആ മാറ്റങ്ങള്‍ ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള ശക്തി എനിക്കു നല്‍കി. ഒരാള്‍ നന്നാകുമ്പോള്‍ അയാള്‍ മാത്രമല്ല ഒരു കുടുംബത്തില്‍തന്നെ ആ മാറ്റം പ്രകടമാകുകയാണ്.
സമൂഹത്തിലുള്ള ഓരോരുത്തരും ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഇന്ന് കാണുന്ന പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും തീര്‍ച്ചയായും വലിയൊരു മാറ്റം ഉണ്ടാകും. മെഡിറ്റേഷന്‍ നല്‍കിയ ആത്മവിശ്വാസമാണ് സിനിമകള്‍ ഇല്ലാതിരുന്ന സമയത്തും എന്നെ കൂളായിരിക്കാന്‍ സഹായിച്ചത്.
ഉറച്ച ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു മലതന്നെ നീക്കാനുള്ള ശക്തികിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാന്‍. പോസിറ്റീവ് ചിന്തകളെക്കുറിച്ചുള്ള പുസ്തകങ്ങളേക്കാള്‍ എന്താണ് ഈ പോസിറ്റീവ് തിങ്കിംഗ് എന്ന് മനസിലാക്കി അതു അനുസരിച്ച് ജീവിച്ചാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാറ്റം അനുഭവിച്ചറിയാം.
ഇന്ന് ഹാര്‍ട്ടറ്റാക്ക് മരണങ്ങളില്‍ ഭൂരിഭാഗവും 15 - 45 വയസിനിടയ്ക്കുള്ളവരെയാണ് പിടികൂടുന്നത്. സ്‌ട്രെസാണ് ഇതിന് ഒരു പ്രധാന കാരണം. പുറമേ പുകവലിച്ചും മദ്യപിച്ചും ടെന്‍ഷന്‍ അകറ്റാന്‍ ശ്രമിച്ചാലും അകത്ത് അതിന്റെ ശക്തി കൂടുതലായിരിക്കും. ഞങ്ങളുടെ തലമുറയിലൊക്കെ പുകവലിക്കുന്നതുതന്നെ ഒളിഞ്ഞുനിന്നാണ്. അന്ന് ഏറ്റവും വലിയ കുറ്റമായിരുന്നു അത്.
മനസാണ് മന്ത്രി
ശുഭാപ്തി വിശ്വാസമാണ് ജീവിതത്തിന്റെ അടിത്തറയെന്ന് അജിത് പറയും. ''എല്ലാത്തിനും പുറകിലും നന്മയുടെ മറ്റൊരു വശമുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെ ചിന്തിക്കാന്‍ തുടങ്ങിയതോടെ എന്റെ മനസിന്റെ ശക്തി വര്‍ധിപ്പിച്ചു.
എന്തുവന്നാലും നേരിടാന്‍ കഴിയുമെന്ന ഒരു ധൈര്യം. ആളുകള്‍ ശരീര സംരക്ഷണത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയത് നല്ലകാര്യംതന്നെ. എന്നാല്‍ വര്‍ക്ക്ഔട്ട് ചെയ്തു മസില്‍ വരുത്തുന്നത് മാത്രമല്ല ആരോഗ്യം.
ശരീരബലത്തേക്കാള്‍ പ്രസന്‍സ് ഓഫ് മൈന്റാണ് ആരോഗ്യത്തിന്റെ കാതല്‍. ഏത് പ്രതിസന്ധിയിലും കാര്യ ഗൗരവത്തോടെ പ്രവര്‍ത്തിക്കാനുള്ള കഴിവ്. ഇപ്പോള്‍ ഞാന്‍ പേടിയോടെ ഒരു കാര്യവും ചെയ്യാറില്ല. എന്തു ചെയ്യുമ്പോഴും നമുക്ക് വിശ്വാസം വേണം. നമ്മള്‍ ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പ്. ഇപ്പോള്‍ ഇങ്ങനെ ജീവിതത്തെ നോക്കി കാണാനാണ് എനിക്കിഷ്ടം.
സ്വയം തിരിച്ചറിയുക
സിനിമയില്‍ എത്തിയതോടെയാണ് ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഒരിക്കല്‍പോലും അമിതവണ്ണത്തിന്റെ പ്രശ്‌നം അലട്ടിയിട്ടില്ല. മാത്രമല്ല ജീവിതത്തിനാകെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും കൈവന്നു.
ഇന്ന് എല്ലാ താരങ്ങളും ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. ചിട്ടയല്ലാത്ത ജീവിതശൈലി ജീവനുതന്നെ ഭീക്ഷണിയാണെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു. പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഭക്ഷണകാര്യത്തിലും മാറ്റം വന്നിരിക്കുന്നു.
എണ്ണ കുറഞ്ഞ ഭക്ഷണം, കൂടുതല്‍ പച്ചക്കറികള്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും ആവശ്യമുള്ള ഭക്ഷണം സെറ്റില്‍ ലഭിക്കും. തമിഴ് സിനിമയിലാണ് ഈ മാറ്റം കൂടുതല്‍ പ്രകടമായിരിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അത് ഗൗരവമായി എടുക്കാറില്ല.
ജീവിതത്തില്‍ നമ്മളെ സഹായിക്കാന്‍ നമ്മള്‍ക്കു മാത്രമേ കഴിയൂ. നമ്മുടെ ഉള്ളിലെ ശക്തി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഏതു പ്രതിസന്ധിയും നേരിടാന്‍ കഴിയുമെന്നതാണ് എന്റെ അനുഭവം. അമിത ടെന്‍ഷന്‍ ആരോഗ്യം നശിപ്പിക്കുമെന്നല്ലാതെ മറ്റൊരു ഗുണവും നല്‍കുന്നില്ല.
ചോറും പരിപ്പും പപ്പടവും
നല്ല ഭക്ഷണം കിട്ടുമ്പോള്‍ നന്നായി കഴിച്ചുപോകും. നാടന്‍ ഭക്ഷണമാണ് ഏറ്റവും ഇഷ്ടം. എവിടെപ്പോയാലും അവിടുത്തെ നാടന്‍ ഭക്ഷണം തേടിപ്പിടിച്ച് കഴിക്കും. ഏത് നാട്ടില്‍ ചെന്നാലും അവിടുത്തെ ഭക്ഷണം കഴിക്കണമെന്നത് ഭാര്യയ്ക്കും നിര്‍ബന്ധമാണ്.
തിരുന്നല്‍ വേലിയിലെ നാടന്‍ ഭക്ഷണമായ ഇഡിയപ്പം ബിരിയാണി, മട്ടണ്‍, സാമ്പാര്‍ ഇവക്കെല്ലാം എന്ത് രുചിയാണെന്ന് അറിയാമോ. പൊന്‍മുടിക്കുപോകുമ്പോള്‍ കല്ലാറിനടുത്ത് ചെറിയൊരു ഹോട്ടലുണ്ട്.
അവിടെ കാട്ട് ഇലയില്‍ തരുന്ന ചോറും പരിപ്പും പപ്പടവും കൂട്ടിയുള്ള ഊണിന്റെ രുചി പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തില്‍ ഇതുവരെ മാറ്റമില്ലാതെ തുടരുന്ന ഒരു കാര്യമേയുള്ളൂ. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. എത്ര തിരക്കാണെങ്കിലും എങ്ങനെയും ഭക്ഷണം സമയത്തു കഴിക്കാന്‍ ശ്രമിക്കും. സെറ്റിലായാലും കൃത്യസമയത്ത് ഭക്ഷണം കിട്ടാതെ വന്നിട്ടില്ല.
വാഹനക്കമ്പം
സിനിമയ്ക്കു പുറത്തേക്കും അജിത് കുമാറിന്റെ ഇഷ്ടങ്ങള്‍ പായുകയാണ്. കാറോട്ട മത്സരങ്ങളിലും ബൈക്ക് റേസിംഗിലും അജിത് കുമാര്‍ പങ്കെടുക്കാറുണ്ട്. ''വാഹനങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. പിന്നെ സ്പീഡും. സിനിമയില്‍ തിരക്കൊഴിയുമ്പോള്‍ ഞാന്‍ മത്സരങ്ങള്‍ക്ക് വേണ്ടി പരിശീലിക്കും.
അന്താരാഷ്ട്ര കാറോട്ട മത്സരങ്ങളില്‍ പങ്കെടുത്ത ചുരുക്കം ഇന്ത്യക്കാരില്‍ ഒരാളാണ് അജിത് കുമാര്‍. ഇന്ത്യയ്ക്ക് പുറത്ത് ജര്‍മ്മനിയിലും മലേഷ്യയിലും നടത്ത മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.