
ഒരു പത്തുവയസുകാരന്റെ സിനിമാ മോഹത്തിന് എത്ര ആയുസുണ്ടാകും എന്ന ചോദ്യത്തിന് ഒരു കുന്നിക്കുരുവിനോളം എന്നാണ് മറുപടിയെങ്കില്‍ തെറ്റി. ഇന്ന് വെള്ളിത്തിരയില്‍ സംവിധാനം കണ്ണന് താമരക്കുളംം എന്ന പേര് കാണുന്നുണ്ടെങ്കില്‍ അതൊരു പഴയ പത്തുവയസുകാരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിലയാണ്.
തിങ്കള്‍ മുതല്‍ വെള്ളിവരെ, അച്ചായന്‍സ്, ആടുപുലിയാട്ടം, ചാണക്യതന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ സംവിധായകന് കണ്ണന് താമരക്കുളം തന്റെ സിനിമ ജീവിതത്തെക്കുറിച്ചും പുത്തന്‍ ചിത്രങ്ങളുടെ വിശേഷങ്ങളെക്കുറിച്ചും...
ഒരു ബസ് യാത്രയും സിനിമയും
ചെറുപ്പംമുതലേ കലയോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നു. സ്കൂള്‍ കാലഘട്ടങ്ങളിലൊക്കെ നാടകം എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്നു. അക്കാലത്തേ ഞങ്ങളുടെ നാട്ടിലെ ക്ലബുകളുടെയെല്ലാം വാര്ഷികപരിപാടികള്ക്കും ഉത്സവ സീസണുകള്‍ക്കും നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ഒക്കെ ചെയ്തിരുന്നത് ഞാന്‍തന്നെയാണ്.
അങ്ങനെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. അതുപോലെ സിനിമ കാണാന്‍ തുടങ്ങിയ കാലംമുതല്‍ അതൊരു കൗതുകമായി മനസില്‍ കയറിയിക്കൂടിയിരുന്നു. പാടത്തും പറമ്പിലും കൂട്ടുകാര്‍ ക്രിക്കറ്റ് കളിക്കുമ്പോഴും ഒരു സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്നറിയാനുളള ആകാംക്ഷയായിരുന്നു മനസുനിറയെ.
ആലപ്പുഴ താമരക്കുളമാണ് എന്റെ സ്ഥലം. തികച്ചും നാട്ടിന്‍പുറം. സിനിമയുമായി ബന്ധമുള്ള ആരുമില്ല. ആദ്യമായി ഒരു സിനിമാ ഷൂട്ടിംഗ് നേരില്‍ കാണുന്നത് അച്ഛനമ്മമാര്‍ക്കൊപ്പം തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ്. അന്നെനിക്ക് 13 വയസ്.
ബസിലിരുന്ന് തിരിഞ്ഞു നോക്കി ഞാനാ അത്ഭുത കാഴ്ച കണ്ടു. അതോടെ തിരുവനന്തപുരത്താണ് സിനിമ ഷൂട്ടിംഗുകള്‍ നടക്കുന്നതെന്ന തെറ്റിധാരണ എന്റെ മനസില്‍ കയറിക്കൂടി. പിന്നീട് എസ്.എസ്.എല്‍.സി കഴിഞ്ഞ സമയത്ത് എന്റെ ഒരു കൊച്ചച്ഛന് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയ്ക്കായി ഒരുമാസം അഡ്മിറ്റാകേണ്ടി വന്നു. കൂടെ ആളുവേണം. എന്റെ മനസില്‍ ലഡുപൊട്ടി.
ഞാന്‍ പറഞ്ഞു കൊച്ചച്ഛന് കൂട്ട് ഞാന്‍ പൊയ്ക്കോളാം. കൊച്ചച്ഛന് കിടന്ന ആശുപത്രിയുടെ അടുത്തുള്ള ലോഡ്ജില്‍ ഞാന്‍ താമസമായി. വൈകിട്ട് അഞ്ച് മുതല്‍ ആറ്മണി വരെയാണ് ശ്രീചിത്രയില്‍ രോഗിയെ കാണാനുള്ള സമയം. ആ സമയത്ത് രോഗിയെ കാണുകയും മരുന്നും മറ്റും വാങ്ങിക്കൊടുക്കുകയുമൊക്കെ ചെയ്യാം. ബാക്കി സമയമെല്ലാം ഞാന്‍ ഫ്രീയാണ്.
അതുകൊണ്ടുതന്നെ അതിരാവിലെ ഉറക്കമെഴുന്നേറ്റ് റഡിയായി താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ബസ് സ്റ്റോപ്പിലെത്തും. ആദ്യം കാണുന്ന ലോക്കല്‍ ബസിന് കൈ കാണിക്കും. ബസിന്റെ അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റെടുക്കും. വിന്‍ഡോ സീറ്റ് തരപ്പെടുത്തി പുറത്തേക്ക് നോക്കിയിരിക്കും, എവിടെയെങ്കിലും ഷൂട്ടിംഗ് നടക്കുന്നുണ്ടോ എന്നും പ്രതീക്ഷിച്ച്.
കുറച്ചുദിവസമായി അത്തരത്തില്‍ ഒരു കാഴ്ചയും കണ്ടില്ല. ഒരു ദിവസം ജനാലയ്ക്കരികിലെ സീറ്റില്‍ പുറത്തേക്ക് നോക്കുമ്പോള്‍ അതാ ഒരു സിനിമയുടെ ഷൂട്ടിംഗ്. മണിയടിപ്പിച്ച് അപ്പോള്‍തന്നെ അവിടിറങ്ങി. അവിടെ കണ്ട ആളുകളെ പരിചയപ്പെട്ടു. അടുത്ത ദിവസം ഷൂട്ടിംഗ് എവിടെവച്ചാണെന്നറിഞ്ഞ് അവിടെ ചെല്ലും. അങ്ങനെ 28 ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് കൊച്ചച്ഛനെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഞാനൊരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കയറി.
മുരളി എം. ആര് സംവിധാനം ചെയ്ത സായികുമാര്‍ നായകനായ ചിത്രമായിരുന്നു. പക്ഷേ ആ സിനിമ പൂര്‍ത്തിയായില്ല. അങ്ങനെയാണ് ഞാന്‍ സിനിമയില്‍ വരുന്നത്. 15 ാം വയസില്‍ തുടങ്ങിയസിനിമാ ബന്ധം.
സംവിധായകനായി സീരിയലുകളിലേക്ക്
കുറച്ച് കഴിഞ്ഞപ്പോള്‍ കുറേ ബന്ധങ്ങളൊക്കെ സമ്പാദിച്ചു. പതുക്കെപ്പതുക്കെ ടെലിഫിലിമുകളിലൊക്കെ അസിസ്റ്റന്റായി. അന്ന് ദൂരദര്ശന് മാത്രമല്ലേയുളളൂ. ദൂരദര്‍ശനില്‍ വരുന്ന മിക്ക സീരിയലുകളിലും ടെലിഫിലിമുകളിലും ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. പ്രൈവറ്റായാണ് പഠിച്ചത്.
കഷ്ടപ്പാടുകളുടെ കാലം
എന്നെ സംബന്ധിച്ച് എല്ലാം പുതിയ അനുഭവങ്ങളായിരുന്നു. അന്ന് സിനിമയിലെത്തുകയെന്നത് വളരെ കഷ്ടപ്പാടുനിറഞ്ഞ കാര്യമായിരുന്നു. ഡയറക്ടറുടെ അടുത്തേക്കൊന്നു നേരിട്ട് ചെല്ലാന്‍ പോലും പറ്റില്ല. ഫാസില്‍ സാറിനെയൊക്കെ കാണാന്‍ ഒരുപാടുനാള് വീട്ടുമുറ്റത്തു നിന്നിട്ടുണ്ട്.
ഇന്ന് എന്റെയൊപ്പം വരുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ആദ്യ ചിത്രത്തില്‍തന്നെ പേയ്മെന്റ് കൊടുക്കണം. ഇപ്പോള്‍ സിനിമയില്‍ വരാന്‍ വളരെ എളുപ്പമാണ്. മൊബൈലില്‍ വേണമെങ്കിലും സിനിമയെടുക്കാവുന്ന കാലമാണല്ലോ.
നമ്മള് ഒരു കാര്യം ആഗ്രഹിച്ചാല്‍, അതിനുവേണ്ടി പ്രയത്നിച്ചാല്‍ തീര്‍ച്ചയായും അത് ആയിത്തീരുകതന്നെ ചെയ്യും എന്നതിന് ഉദാഹരണമാണ് എന്റെ ജീവിതം. എന്റെ നാട്ടില്‍നിന്നും വീട്ടില്നിന്നുമുളള ആദ്യത്തെ സിനിമാക്കാരന് ഞാനാണ്. ഇതുവരെ ഒന്നും ആയിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. സ്വപ്നംകണ്ട ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
നടക്കാതെപോയ ആദ്യ സിനിമ
മലയാളത്തില്‍ ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്തുകൊണ്ട് കടന്നുവരാനായിരുന്നു എന്റെ ലക്ഷ്യം. അതിനുവേണ്ടി കാത്തിരുന്നു. പി. എഫ് മാത്യൂസിന്റെ സ്ക്രിപ്റ്റില്‍ അത്തരമൊരു സിനിമ എന്റെ മനസിലുണ്ടായിരുന്നു. ആന്റിക്രൈസ്റ്റ് എന്നു പേരിട്ട ഒരു കഥ. അതിനുവേണ്ടി ധാരാളം സ്ക്രിപ്റ്റ് വര്‍ക്കുകള്‍ ചെയ്തു.
ചിത്രം നടക്കുന്ന അവസ്ഥയില്‍ എത്തുമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല. എന്റെ സമയവും അധ്വാനവും ഒക്കെ വെറുതെയായി. അതോടെ ഞാന്‍ നിരാശനായി. തകര്‍ന്നുപോയി എന്നൊക്കെ പറയുന്ന അവസ്ഥ.
ആ സമയത്താണ് ചെറിയ ബഡ്ജറ്റിലുള്ള ഒരു തമിഴ് സിനിമയുടെ ഓഫര്‍ വരുന്നത്. എന്റെ മാനസികാവസ്ഥയുംകൂടി മാറിയേക്കുമെന്നുളളതുകൊണ്ടാവും ഞാ ന് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ആ സിനിമ ധാരാളം ആളുകള്‍ ക്രിട്ടിക്കലായി ചര്‍ച്ച ചെയ്തു. ശേഷം ലക്ഷ്മിരാമകൃഷ്ണനോടൊപ്പം ടെക്നിക്കല്‍ ഡയറക്ടറായി കുറേ ചിത്രങ്ങള്‍.
തമിഴില്‍ ധാരാളം സീരിയലുകള്‍ ചെയ്ത് തമിഴ് സിനിമയില്‍ കുറേ നല്ല ബന്ധങ്ങളുണ്ടാക്കിയെടുക്കാന് കഴിഞ്ഞു. മലയാളത്തിലും ഹിറ്റായ സീരിയലുകള്‍ ചെയ്യാന്‍ കഴിഞ്ഞു. സീരിയലുകള്‍ ചെയ്തോടെ സിനിമയിലേക്ക് വരാന്‍ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നു.
മലയാള സിനിമയില്‍
മലയാളത്തില്‍ എന്റെ ആദ്യ ചിത്രം തിങ്കള്‍ മുതല്‍ വെള്ളിവരെ യാണ്. വളരെ പെട്ടെന്നുണ്ടായ ചിത്രമാണത്. പ്രൊഡ്യൂസര്‍ ആന്റോ ജോസഫുമായി വര്‍ഷങ്ങളായുള്ള അടുപ്പമുണ്ട് എനിക്ക്. അദ്ദേഹമാണ് ചോദിച്ചത് ഒരു ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, സീരിയലിന്റെ ബാക്ക് ഗ്രൗണ്ടില്‍ ഒരു സബ്ജക്ട് ഉണ്ടാക്കാമോ എന്ന്.
കഥയിഷ്ടപ്പെട്ടാല്‍ ജയറാമേട്ടന് ഡേറ്റ് തരും. ഞാനും ദിനേശ് പള്ളത്തുംകൂടി ഒറ്റദിവസംകൊണ്ട് കഥയുണ്ടാക്കി. സബ്ജക്ട് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. രണ്ടുമാസത്തിനുള്ളില്‍ ഷൂട്ടിംഗും പൂര്‍ത്തിയാക്കി. ആ ഷൂട്ടിങ്ങിനിടയിലാണ് ജയറാമേട്ടനോട് ഞാന്‍ ഒരു സിനിമയുടെ ത്രെഡ് പറഞ്ഞത്. ത്രെഡ് ഇഷ്ടപ്പെട്ടതോടെ പ്രൊഡ്യൂസറോട് സംസാരിക്കുകയും ചെയ്തു. അങ്ങനെയാണ് ആടുപുലിയാട്ടം ഉണ്ടാകുന്നത്.
ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്വച്ച് വീണ്ടും ജയറാമേട്ടനും ഞാനും തമ്മിലുളള സംസാരത്തിനിടയില്‍ അടുത്ത കഥയെക്കുറിച്ച് ചര്‍ച്ചയുണ്ടായി. ചോക്ലേറ്റ് സിനിമയുടെ സമയത്ത് റൈറ്റര്‍ സേതു ജയറാമേട്ടനോട് ഒരു കഥ പറഞ്ഞിരുന്നു. ആ കഥ ജയറാമേട്ടന് എന്നോട് പറഞ്ഞു കണ്ണന് പറ്റിയ ഒരു കഥയുണ്ട് നോക്കൂ എന്ന്. ആ കഥയാണ് അച്ചായന്‍സ് എന്ന സിനിമയാകുന്നത്. അതിനുശേഷം ഉണ്ണി മുകുന്ദനെവച്ച് ചാണക്യതന്ത്രം ചെയ്തു.
അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം പട്ടാഭിരാമനാണ്. ജയറാമേട്ടന് തന്നെയാണ് നായകന്. അച്ചായന്‍സിന്റെ ലൊക്കേഷനില്‍ റൈറ്റര്‍ ദിനേശ് പള്ളത്ത് വന്ന ദിവസം ഞാനും ദിനേശും ജയറാമേട്ടനും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഫുഡിനെക്കുറിച്ച് സംസാരമുണ്ടായി.
ദിനേശ് ഭക്ഷണത്തെ ബേസ് ചെയ്ത് ഒരു ത്രെഡ് പറഞ്ഞു. ആ ത്രെഡ് ജയറാമേട്ടന് വളരെ ഇഷ്ടപ്പെട്ടു. ആ ത്രെഡ് വച്ചാണ് പട്ടാഭിരാമന് എന്ന ചിത്രമുണ്ടായത്. സിനിമയുടെ ആദ്യ പകുതിയില്‍ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചാണ് സിനിമ പറയുന്നത്. രണ്ടാം പകുതിയിലാണ് ഇതിന്റെ മറ്റൊരു വശം വരുന്നത്.
പ്രതീക്ഷയോടെ.
പട്ടാഭിരാമന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണ്. സിനിമയ്ക്ക് ഒരു മെസേജ് വേണമെന്നുവിശ്വസിക്കുന്നയാളല്ല ഞാന്‍. എങ്കിലും നല്ലൊരു ആശയമാണ് പങ്കുവയ്ക്കുന്നത്.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാര്യത്തിലല്ല നമ്മള് വഴക്കുണ്ടാക്കേണ്ടത്. നമ്മള് കഴിഞ്ഞുവരുന്ന തലമുറ 40 വയസുവരെയെങ്കിലും ജീവിച്ചിരിക്കും എന്നൊരു ഉറപ്പ് നമുക്ക് വേണം. നമ്മള് കുടിക്കുന്ന വെള്ളത്തില്‍ പോലും മായം കലര്‍ന്നിട്ടുണ്ട്. അത് എങ്ങനെ ഇല്ലാതാക്കാം, ഏതൊക്കെ രീതിയിലാണ് ഭക്ഷണത്തില്‍ മായമുണ്ടാകുന്നത് എന്ന് നമ്മള് തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ഒരു കുട്ടി ജനിക്കുമ്പോള്‍ അതിന്റെ നാവില്‍ തൊട്ടുകൊടുക്കുന്ന തേനില്‍ വരെ മായമുണ്ട്. ഇതിനൊക്കെ പിന്നില്‍ വലിയൊരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് ഈ സിനിമയുടെ ഇതിവൃത്തം.
ജയറാം ജേഷ്ഠനെപ്പോലെ
ചേട്ടനെപ്പോലെയൊരു ബന്ധമാണ് ജയറാമേട്ടനുമായി. എല്ലാ കാര്യവും സഹോദരനോടെന്നപോലെ തുറന്നുപറയാം. ആദ്യത്തെ സിനിമ ജയറാമേട്ടനുമായി ചെയ്തതുകൊണ്ടാണ് അങ്ങനെയൊരു അടുപ്പം വരുന്നത്. അദ്ദേഹവുമൊത്തുള്ള എല്ലാ പ്രോജക്ടും ഭാഗ്യംകൊണ്ട് സംഭവിച്ചതാണ്.
പുതിയ പ്രോജക്ടുകള്‍
തമിഴില്‍ രാജനാഗം എന്ന പേരില്‍ ഒരു ത്രി.ഡി സിനിമ ചെയ്യാന്‍ പോകുന്നു. ഈ വര്‍ഷം ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും. ഹിസ്റ്റോറിക്കല്‍ ബാക്ക്ഗ്രൗണ്ടിലുള്ള സിനിമ. ഒപ്പം മലയാളത്തിലും ഒരു പ്രോജക്ട് ചെയ്യാന്‍ പ്ലാനുണ്ട്.
കുടുംബം
എന്റേത് ഒരു അധ്യാപക കുടുംബമാണ്. എന്റെ അമ്മമ്മയും അച്ഛന് സോമനും അമ്മ സുജാതദേവിയും സഹോദരിയും അധ്യാപകരാണ്. അവരുടെ സപ്പോര്‍ട്ടാണ് എന്റെ വിജയം. പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അവരും.
ഷെറിങ്ങ് പവിത്രന്
ഫോട്ടോ: വിഷ്ണു സുകുമാര്‍