
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ടതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു മാറ്റത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പുന്നല ശ്രീകുമാര്‍. സര്‍ക്കാരിന്റെ നിലപാടുമാറ്റം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയും കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറിയുമായ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
സുപ്രീംകോടതി വിധിയില്‍ ഒരു അവ്യക്തതയും ഉണ്ടെന്ന് കരുതുന്നില്ല. മുന്‍ വിധിയില്‍ സ്റ്റേ ഇല്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ തുടര്‍ന്ന് യുവതി പ്രവേശം വേണ്ടെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ശരിയല്ല. ശബരിമലയെ കേന്ദ്രീകരിച്ച് അല്ല നവോത്ഥാന സംരക്ഷണ സമിതി മുന്നോട്ടു പോകുന്നത്. അതില്‍ ശബരിമല ഒരു നിമിത്തമായെന്ന് മാത്രമേ ഉള്ളു. സമൂഹത്തിലെ എല്ലാ ജീര്‍ണതകള്‍ക്കും എതിരാണ് നവോത്ഥാന സമിതി. അതില്‍ നിന്ന് വ്യതിചലിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ലിംഗസമത്വത്തിന്റെ വിഷയം മാത്രമാണ്. ശബരിമല നിലപാട് സര്‍ക്കാര്‍ പുന:പരിശോധിക്കും എന്നാണ് പ്രതീക്ഷയെന്നും. വീണു കിട്ടിയ ഒരവസരത്തിന്റെ പേരില്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നത് സര്‍ക്കാരിന് നല്ലതല്ലെന്നും പുന്നല ശ്രീകുമാര്‍ തുറന്നടിച്ചു.
പുന:പരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ യുവതി പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിനെതിരാണെന്നും പുന്നല ശ്രീകുമാര്‍ ആക്ഷേപം ഉയര്‍ത്തി. യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും പുന്നല ശ്രീകുമആര് ആരോപിച്ചു. സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കുറി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.






