
കാസര്‍ഗോഡ്: മംഗലൂരുവില്‍ റിപ്പോര്‍ട്ടിംഗിനിടെ പോലീസ് കസ്റ്റഡിയില്‍ എടുത്ത എട്ട് മലയാളി മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പോലീസ് വിട്ടയച്ചു. നാലു മണിയോടെപോലീസ് വാഹനത്തില്‍ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ തലപ്പാടിയില്‍ എത്തിച്ച് കേരള പോലീസിന് കൈമാറുകയായിരുന്നു. ഇവരുടെ കാമറകളും മൊബൈല്‍ ഫോണുകളും കേരള പോലീസിന് കൈമാറി.
മോചനത്തിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ഭീഷണിയുയര്‍ത്തി. കര്‍ണാടകത്തില്‍ നില്‍ക്കാനോ ജോലി ചെയ്യാനോ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഭീഷണി. കാസര്‍ഗോഡ് അതിര്‍ത്തിയില്‍ എത്തിച്ചശേഷം മാധ്യമപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിലും കര്‍ണാടക പോലീസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. കര്‍ണാടക അതിര്‍ത്തി കടന്നശേഷം മാത്രം പ്രതികരിച്ചാല്‍ മതിയെന്നായിരുന്നു നിലപാട്.
അന്യായ കസ്റ്റഡിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇവരെ വിട്ടയക്കാന്‍ കര്‍ണാടക പോലീസ് നിര്‍ബന്ധിതരായത്. രാവിലെ 8.30 ഓടെ വെന്റ് ലോക്ക് ആശുപത്രി പരിസരത്തുനിന്നുമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. കലാപമുണ്ടാക്കാന്‍ വന്ന വ്യാജ മാധ്യമപ്രവര്‍ത്തകരെന്ന് ആരോപിച്ചായിരുന്നു പിടികൂടിയത്. ഇത് വ്യാജ വാര്‍ത്ത അവര്‍ കന്നഡ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ്, മാതൃഭൂമി, മീഡിയ വണ്‍, ന്യൂസ് 24, ന്യൂസ് 18 ചാനലുകളുടെ റിപ്പോര്‍ട്ടര്‍, കാമറമാന്‍, മറ്റ് ജീവനക്കാര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
പോലീസ് നടപടിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണം:
''പോലീസ് ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് കേരളത്തില്‍ എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. രാവിലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ പോലീസുകാര്‍ ഉണ്ടായിരുന്നു. ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലീസിനു പ്രശ്നമുണ്ടായിരുന്നില്ല. ഇന്നലെ രണ്ടു പേര് കൊല്ലപ്പെട്ടതില്‍ ബന്ധുക്കള്‍ പോലീസിനെതിരെ ആരോപണം ഉന്നയിച്ചതോടെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തങ്ങളെ സ്ഥലത്തുനിന്ന് മാറ്റി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചുവെങ്കിലും അത് വ്യാജമാണെന്ന് സംശയമുണ്ടെന്നും വിശദമായ പരിശോധന വേണമെന്നും ആവശ്യപ്പെട്ട് പോലീസ് വാഹനത്തില്‍ കയറ്റി.
ഇതിനു ശേഷമാണ് പോലീസിന്റെ സ്വഭാവം മാറിയെന്ന്. ക്രിമിനലുകളോട് എന്നപോലെ പെരുമാറി. പോലീസ് വാഹനത്തില്‍ സീറ്റുണ്ടായിട്ടും നിലത്താണ് ഇരുത്തിയത്. മറ്റ് ദേശീയ മാധ്യമങ്ങളോട് ഒന്നും റിപ്പോര്‍ട്ടിംഗില്‍ നിന്ന് വിലക്കിയിട്ടില്ല. വാഹനത്തില്‍ കയറിയ തങ്ങള്‍ ഇവരോട് വിവരം അറിയിക്കുകയായിരുന്നു. കര്‍ണാടക മാധ്യമപ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ അതും പോലീസ് തടഞ്ഞു. മലയാളി മാധ്യമ പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ചായിരുന്നു പോലീസ് പിടികൂടിയത്. വാഹനത്തില്‍ പരസ്പരം സംസാരിക്കാന്‍ അനുവദിച്ചില്ല. മംഗലൂരു സൗത്ത് സ്റ്റേഷനില്‍ എത്തിച്ചശേഷം ഏറെ ചോദിച്ചശേഷമാണ് വെള്ളം നല്‍കിയത്. ലോക്കപ്പില്‍ പ്രതികള്‍ക്ക് കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണം വേണമെങ്കില്‍ കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ അതിനു തയ്യാറായില്ല. സ്റ്റേഷനില്‍ എത്തിച്ച ശേഷം സായുധ പോലീസിന്റെ കാവലിലാണ് തങ്ങളെ ഇരുത്തിയതെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന് പറഞ്ഞു.
തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ് പോലീസ് എടുത്തു. പേരും വിലാസവും എഴുതിയെടുത്തു. തങ്ങള്‍ക്കെതിരെ എന്തെങ്കിലും കേസെടുത്തതായി അറിയില്ലെന്നും ഇവര്‍ പറഞ്ഞു. എന്താണ് നടക്കുന്നതെന്നറിയാന്‍ മലയാളം വാര്‍ത്ത ചാനലുകള്‍ വയ്ക്കണമെന്ന് പറഞ്ഞപ്പോഴാണ് 'ആയുധങ്ങളുമായി വ്യാജ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍' എന്ന ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവന അറിഞ്ഞതെന്നും ഇവര്‍ പ്രതികരിച്ചു.
കസ്റ്റഡി വിവാദവുകയും കേരളത്തില്‍ നിന്നുള്ള വലിയ പ്രതിഷേധവും സമ്മര്‍ദ്ദവും വന്നതോടെയാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ കര്‍ണാടക തയ്യാറായത്. എന്നാല്‍ മീഡിയ വണ്‍ ചാനല്‍ വാഹനം ഇതുവരെ വിട്ടുകിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ വൈകിയതോടെ അതിര്‍ത്തിയില്‍ കര്‍ണാടകത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ബസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു. തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകരും കര്‍ണാടക ആര്.ടി.സി ബസുകള്‍ തടഞ്ഞിരുന്നു.






