
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം വന്‍ വിവാദം ഉയര്ത്തിവിട്ടിരിക്കെ ഡൊണാള്‍ഡ് ട്രംപിന്റെ വെറും മൂന്ന് മണിക്കൂറിന് വേണ്ടി ഇന്ത്യ ചെലവാക്കുന്നത് 100 കോടി രൂപ. ഫെബ്രുവരി 24 നാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. ട്രംപിന് സഞ്ചരിക്കാന്‍ വേണ്ടി പുതിയതായി നിര്‍മ്മിക്കുന്ന റോഡും നഗര വികസനവും വഴിയരികിലുള്ള മരം നടലും റോഡ്ഷോയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ട്രംപിന് സഞ്ചരിക്കാനുള്ള പുതിയ പാതയൊരുക്കാന്‍ മാത്രം ചെലവ് 80 കോടിയുടേതാണ്.
പുതിയ റോഡും വഴി നവീകരണവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി മാത്രം 12 മുതല്‍ 15 കോടിയാണ് ചെലവാക്കുന്നത്. മൊട്ടേര മൈതാനത്തിലെ ഉദ്ഘാടനത്തിനായി ഒരു ലക്ഷം അതിഥികളെ വരവേല്‍ക്കാനുള്ള ഗതാഗത സൗകര്യങ്ങള്‍ക്കും മറ്റുള്ള കാര്യങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിനാും ഏഴു മുതല്‍ 10 കോടി വരെയും ട്രംപും മോഡിയും ഒരുമിച്ച് നടത്തുന്ന റോഡ് ഷോ റൂട്ടില്‍ പൂക്കള്‍ അലങ്കാരം ഉള്‍പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണം മാത്രം ആറുകോടി വരെ ചെലവ് പ്രതീക്ഷിക്കുന്നു. റോഡ് ഷോ റൂട്ടിലെ സാംസ്കാരിക പരിപാടികള്‍ക്കായി നാലു കോടിയും അനുവദിച്ചിട്ടുണ്ട്.
ട്രംപിനെ വരവേല്ക്കുമ്പോ അഭിമാനം സംരക്ഷിക്കാന്‍ ചെലവ് നോക്കേണ്ടതില്ലെ എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊടുത്തിരിക്കുന്ന നിര്‍ദേശം. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും അഹമ്മദാബാദ് നഗരവികസന അതോറിറ്റിയും ചേര്‍ന്നാണ് നഗരത്തെ ഒരുക്കുന്നത്. മൊട്ടേര സ്റ്റേഡിയത്തില്‍ നിന്നും വിമാനത്താളവത്തിലേക്ക ട്രഗപിന് തിരിച്ചുപോകാനായി 1.5 കിലോമീറ്റര്‍ വരുന്ന 17 റോഡുകള്‍ 60 കോടി മുടക്കിയാണ് നവീകരിക്കുന്നത്. പാതയും വേദിയും നവീകരിക്കാനായി ആ റ് കോടി അനുവദിച്ചു. 20 കോടിയാണ് നഗരവികസന വിഭാഗം ചെലവഴിക്കുന്നത്. ചുരുക്കത്തില്‍ ട്രംപിന്റെ വെറും മൂന്ന് മണിക്കൂര്‍ സന്ദര്‍ശനം മനോഹരമാക്കാന്‍ 100 കോടിയാണ് ചെലവഴിക്കുന്നത്.
മൊട്ടേര സ്റ്റേഡിയം, വിമാനത്താവളം, സബര്‍മതി ആശ്രമം എന്നിങ്ങനെ ട്രംപ് കടന്നുപോകുന്ന വഴികളെല്ലാം നവീകരിക്കാന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് 500 കോടിയാണ് അനുദവിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ ട്രംപ് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലെ ചേരികള്‍ പ്രത്യേകമായി മതില് കെട്ടി കാണാന്‍ കഴിയാത്ത അവസ്ഥയില്‍ ആക്കിയതിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.






