
മുംെബെ: അജ്ഞാത സ്രോതസുകളില്‍നിന്ന് ദേശീയപ്പാര്‍ട്ടികളുടെ അക്കൗണ്ടുകളിലേക്ക് സംഭാവനയിനത്തില്‍ 2004-19 കാലയളവില്‍ ഒഴുകിയെത്തിയത് 11,234 കോടി രൂപ. അസോസിയേഷന് ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്) പുറത്തുവിട്ടതാണ് ഈ കണക്ക്.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ച കണക്കുകളാണ് എ.ഡി.ആറിന്റെ വിലയിരുത്തലിന് ആധാരം. കോണ്‍ഗ്രസും ബി.ജെ.പിയും അടക്കം ഏഴ് അംഗീകൃത ദേശീയപ്പാര്ട്ടികള്ക്കു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, എന്‍.സി.പി, ബി.എസ്.പി, സി.പി.ഐ. എന്നീ പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കും പരിശോധനാവിധേയമായി. അജ്ഞാത സ്രോതസുകളില്‍നിന്ന് 1,612.04 കോടി രൂപ അക്കൗണ്ടിലെത്തിയ ബി.ജെ.പിയാണു പട്ടികയില്‍ മുന്നില്‍.
മുഴുവന്‍ ദേശീയപ്പാര്ട്ടികളുടെയും ഈ ഗണത്തിലുള്ള ആകെ വരുമാനത്തിന്റെ 64 ശതമാനം വരുമിത്. 728.88 കോടി രൂപയാണ് കോണ്‍ഗ്രസിനു ലഭിച്ചത്. 2004-19-ല്‍ കൂപ്പണ്‍ വില്‍പ്പനയിലൂടെയുള്ള കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും സംയുക്തവരുമാനം 3,902.63 കോടി രൂപയാണെന്നും എ.ഡി.ആര്. വ്യക്തമാക്കുന്നു.
ആദായ നികുതി റിട്ടേണുകളില്‍ വെളിപ്പെടുത്തുന്ന 20,000 രൂപയില്‍ത്താഴെയുള്ള സംഭാവനത്തുകകളാണ് അജ്ഞാത സ്രോതസുകളുടെ ഗണത്തില്‍പ്പെടുന്നത്. ഇലക്ടറല്‍ ബോണ്ട്, കുപ്പണ് വില്‍പ്പന, സമാശ്വാസ ഫണ്ട്, യോഗങ്ങളില്‍നിന്നുള്ള സംഭാവന, മറ്റിനം വരവുകള്‍ തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടും. കൂപ്പണ്‍/ഇലക്ടറല്‍ ബോണ്ടുകളടക്കമുള്ള മാര്‍ഗങ്ങളിലൂടെ 2004-19 കാലയളവില്‍ ഫണ്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണു ബി.എസ്.പി. തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്.






