
കൊച്ചി: മീന്‍ വിഭവങ്ങളില്ലാത്ത ഈസ്റ്ററാകും ഇക്കുറി. നോണ്‍ വെജിറ്റേറിയനില്ലാതെ എന്ത് ഈസ്റ്ററാഘോഷമെന്നു പറയുന്ന മലയാളിക്ക് ഒരുപക്ഷേ ആദ്യത്തെ അനുഭവം. ലോക്ക്ഡൗണ്‍ കാരണം മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകാതായി. മറ്റു സംസ്ഥാനങ്ങളില്‍ മാസങ്ങളായി ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന മീനിലായിരുന്നു കച്ചവടക്കാരുടെ കണ്ണ്. പഴയതായതിനാല്‍ കുറഞ്ഞ വിലയ്ക്കു കിട്ടും. ഇതു വിറ്റ് കൊള്ളലാഭം കൊയ്യാനിരുന്ന ലോബിക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി തിരിച്ചടിയായി.
ചീഞ്ഞളിഞ്ഞ 65,000 കിലോ മത്സ്യം ഒരാഴ്ചയ്ക്കിടെ പിടികൂടിയതോടെ പാതയോരങ്ങളിലെ മത്സ്യത്തട്ടുകള് കാലിയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗലനുപുരം എന്നിവിടങ്ങളില്‍നിന്നാണു ചീഞ്ഞതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മീന്‍ ''ഫ്രഷ്'' എന്ന വിശേഷണത്തോടെ എത്തുന്നത്. പ്രധാന ചന്തകളിലേക്കു പോകാതെ ഇടനിലക്കാര്‍ മുഖേന ചെറുകിട വ്യാപാരികള്‍ക്ക് െകെമാറുന്നതാണ് രീതി. വളര്ത്തുമീന് വിപണിയിലത്തിയാല്പോലും ആവശ്യത്തിന്റെ പത്തു ശതമാനം പോലുമാകില്ല. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്കു കമ്പവല ഉപയോഗിക്കാതെ മീന്‍ പിടിക്കാം. അവരുടെ ചൂണ്ടമീന്‍ മാര്ക്കറ്റിലെത്തുംമുമ്പേ വിറ്റുപോകുന്നു.
സംസ്ഥാനാതിര്‍ത്തി കടന്ന് വാഹനങ്ങളെത്താത്തതിനാല് കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നു കന്നുകാലികള്‍ എത്തുന്നില്ല. ഇതോടെ ബീഫിനും കടുത്ത ക്ഷാമമായി. കശാപ്പുകാര്‍ നാട്ടുകാരില്‍നിന്നു കന്നുകാലികളെ വാങ്ങുന്നുണ്ടെങ്കിലും ആവശ്യത്തിനു തികയുന്നില്ല. വില കൂടുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എം.പി.െഎ)പോത്തിറച്ചിയുടെ വില കുത്തനെ ഉയര്‍ത്തി. കിലോയ്ക്ക് 390 രൂപയാണു വില. കന്നുകാലി ഇറച്ചിക്ക് 360 രൂപ. ഇതിനിയും കൂടിയേക്കും.
ഈസ്റ്ററിനു സാധാരണ 15 ടണ്‍ ബീഫാണ് എം.പി.ഐ. വില്‍ക്കുന്നത്. ഇത്തവണ അതിന്റെ നാലിലൊന്നുപോലും സ്റ്റോക്കില്ല. തമിഴ്നാട്ടിലെ തേനിയില്‍നിന്നു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വണ്ടിക്കാര് മടിക്കുകയാണ്. അതേസമയം, ലോക്ക്ഡൗണ്‍ കാലത്ത് റെക്കോഡ് വില്പന നടന്നു. ജനം വീട്ടിലിരിപ്പായതിനാല്‍ മാംസ ഉപയോഗം കൂടി. വില്പനയില്ലാതെ അടച്ചുപൂട്ടിയിരുന്ന നാല്‍പ്പതില്‍പ്പരം സ്റ്റാളുകളാണ് ഇക്കാലത്തു വീണ്ടും തുറന്നത്.






