
ഹരിയാന : ലോക്ക്ഡൗണിനിടെ ആത്മഹത്യ ചെയ്ത ബിഹാര്‍ സ്വദേശിയായ കുടിയേറ്റ തൊഴിലാളി ഛാബു മണ്ഡല് മരിക്കുന്നതിന് തൊട്ടു മുമ്പ് സ്വന്തം മൊബൈല്‍ ഫോണ്‍ 2500 രൂപയ്ക്ക് വിറ്റിരുന്നുവെന്ന് ബന്ധുക്കള്‍. ചെറിയ ഫാനും ഭക്ഷ്യവസ്തുക്കളും വാങ്ങുന്നതിനാണ് ഫോണ്‍ വിറ്റത്. മണ്ഡല് തിരികെ വീട്ടിലെത്തിയപ്പോള്‍ ഭക്ഷണമൊന്നും കഴിക്കാതെ എല്ലാവരും വിശന്ന് തളര്‍ന്ന് ഇരിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പറയുന്നു.
എന്നാല്‍ മണ്ഡലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ കുടുംബം ആവശ്യപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ മണ്ഡലിന്റെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു. മുപ്പത്തഞ്ചുകാരനായ ഛാബു മണ്ഡല് ബിഹാര്‍ സ്വദേശിയാണ്. ഗുഡ്ഗാവില്‍ പെയിന്റിങ് ജോലികളാണ് ചെയ്തിരുന്നത്. ഭാര്യയ്ക്കും നാല് മക്കള്‍ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. മണ്ഡലിന്റെ ഇളയ കുട്ടിക്ക് അഞ്ചു മാസം മാത്രമാണ് പ്രായം.
പ്രദേശത്ത് വിതരണം ചെയ്തിരുന്ന സൗജന്യഭക്ഷണം കഴിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. അയല്‍ക്കാരും പല സഹായങ്ങളും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച സൗജന്യ ഭക്ഷണം എത്തിയില്ല. മൊബൈല്‍ ഫോണ്‍ വിറ്റു കിട്ടിയ തുകയ്ക്ക് വാങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പാകംചെയ്യാന്‍ തുടങ്ങവെയാണ് മണ്ഡല് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പൂനം പറയുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഭക്ഷണം കിട്ടാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മണ്ഡലിന് ജോലിയും വരുമാനവും ഇല്ലാതായി. സൗജന്യ ഭക്ഷണത്തെയാണ് കുടുംബം ആശ്രയിച്ചുവന്നത്. എന്നാല്‍ അത് എല്ലാ ദിവസവും ലഭിച്ചിരുന്നില്ലെന്ന് ഭാര്യ പറഞ്ഞു.
അതിനിടെ, മാനസികപ്രശ്നമുള്ള കുടിയേറ്റ തൊഴിലാളിയാണ് മരിച്ചതെന്ന് പ്രദേശത്തെ പോലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് പറഞ്ഞു. മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, തുടര്‍ നടപടികളൊന്നും പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന യുവാവ് കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെട്ടിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
ആത്മഹത്യ ചെയ്യാന്‍ കാരണം അതാണെന്നും അവര്‍ അവകാശപ്പെടുന്നു.
കുടുംബത്തിന് സൗജന്യ ഭക്ഷണം ലഭിച്ചിരുന്നുവെന്നും ഭക്ഷണ വിതരണകേന്ദ്രം അവരുടെ താമസസ്ഥലത്തിന് തൊട്ടുത്തായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഭക്ഷണ വിതരണ കേന്ദ്രം വളരെ അകലെയാണെന്ന് മണ്ഡലിന്റെ ഭാര്യാപിതാവ് ചൂണ്ടിക്കാട്ടി. പ്രായാധിക്യം മൂലം തനിക്കോ ഭാര്യയ്ക്കോ അവിടെവരെ നടന്നുപോയി ഭക്ഷണം വാങ്ങിക്കൊണ്ടു വരാനാകില്ല. കുട്ടികള്‍ വളരെ ചെറുതായതിനാല്‍ അവര്‍ക്കും കഴിയില്ല. പലപ്പോഴും പട്ടിണി കിടക്കേണ്ടിവന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
ബിഹാറിലെ മധേപുര ജില്ലക്കാരനാണ് ഛാബു മണ്ഡല്. ഗുര്ഗാവിലെത്തി പെയിന്റിങ് ജോലികള്‍ ചെയ്യുന്ന അദ്ദേഹം പത്തുവര്‍ഷം മുമ്പാണ് വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഭാര്യയുടെ കുടുംബത്തെയും ഗുര്‍ഗാവിലേക്ക് കൊണ്ടുവന്നു. 1500 രൂപ മാസവാടക നല്‍കേണ്ട കുടിലിലാണ് താമസിക്കുന്നത്. വീട്ടുടമ വാടക ചോദിച്ച് നിരന്തരം വരുന്നുണ്ടെന്ന് കുടുംബം പറയുന്നു. സൗജന്യ ഭക്ഷണം എവിടെക്കിട്ടുമെന്ന് അന്വേഷിച്ചാണ് ഓരോ ദിവസും കഴിയുന്നത്. എന്തെങ്കിലും വിവരം ലഭിച്ചാലുടന്‍ ഭക്ഷണം വാങ്ങാന്‍ പോകും. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അന്ന് പട്ടിണി കിടക്കും.
തകര ഷീറ്റു മേഞ്ഞ കുടിലിനുള്ളില്‍ കടുത്ത ചൂടായതിനാലാണ് ചെറിയ ഫാന്‍ വാങ്ങാന്‍ തീരുമാനിച്ചത്. മൊബൈല്‍ ഫോണ്‍ വിറ്റാല്‍ 10,000 രൂപയ്ക്കടുത്ത് ലഭിക്കുമെന്ന് മണ്ഡല് പ്രതീക്ഷിച്ചിരുന്നുവെന്ന് ഭാര്യ പൂനം പറയുന്നു. അതുകൊണ്ട് ഫാനും ഭക്ഷ്യവസ്തുക്കളും വാങ്ങാമെന്ന് കരുതി. എന്നാല്‍ 2500 രൂപ മാത്രമാണ് മൊബൈള്‍ ഫോണിന് ലഭിച്ചത്. അദ്ദേഹത്തിന് കടുത്ത മാനസിക പ്രയാസം ഉണ്ടായിരുന്നുവെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഭാര്യ പറയുന്നു. അയല്‍ക്കാര്‍ പിരിവെടുത്തു നല്കിയ 5000 രൂപകൊണ്ടാണ് കുടുംബം ഛാബു മണ്ഡലിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.






