
കൊച്ചി: ആഫ്രിക്കക്കാരനായ യാഡേ എറിക് യൂക്കാ ഐവറി കോസ്റ്റില്‍ നിന്നും കേരളത്തിലേക്ക് പന്തുകളിക്കാന്‍ എത്തിയത് ഡിസംബറിലായിരുന്നു. അബിദ്ജാനില്‍ ഭാര്യയും പിഞ്ചുകുഞ്ഞും മൂന്ന് സഹോദരന്മാരും രണ്ടു സഹോദരിമാരും അടങ്ങുന്ന വലിയ കുടുംബത്തെ ചുമലിലേറ്റുന്ന 24 കാരന് വടക്കന്‍ കേരളത്തില്‍ വലിയ ഹരമായ സെവന്‍സ് കളിക്കാരനാണ്. തിരക്കേറിയ സീസണിലെ തുടക്കത്തില്‍ പരിക്കും പിന്നീട് ലോക്ക് ഡൗണും കളിച്ചതോടെ ഈ സീസണില്‍ എറിക്ക് ദുരിതത്തിലായി.
എറിക്കിന്റെയും ഫൈസലിന്റെയും കഥ യ്ക്ക് മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ സുഡാനി ഫ്രം നൈജീരിയയോട് ഏറെ സാമ്യമുണ്ട്. മലബാറിലെ കളിക്കളങ്ങളില്‍ തകര്‍പ്പന്‍ തുടക്കമാണ് ഈ മുന്നേറ്റക്കാരന് കിട്ടിയത്. എന്നാല്‍ പരിക്ക് തിരിച്ചടിച്ചു. രണ്ടു മാസമാണ് പുറത്തിരുന്നത്. സ്പോണ്സര് ഫൈസല്‍ വേണ്ടതെല്ലാം ചെയ്തു കൊടുത്തു. മാനേജര്‍ മജീദിന്റെയും കളിക്കാരന് സാമുവലിന്റെയും അസാധാരണമായ ഹൃദയബന്ധം പറയുന്ന സിനിമയില്‍ ഹൃദയസ്പര്‍ശിയായ വേര്‍പിരിയലോടെയാണ് സിനിമ പൂര്‍ത്തിയാകുന്നത്. എന്നാല്‍ ഇവിടെ കഥയ്ക്ക് അല്‍പ്പം മാറ്റമുണ്ടെന്ന് മാത്രം. കൊറോണാ വൈറസ് കളിച്ചതിനാല്‍ എക്സ്ട്രാ ടൈമില്‍ എത്തി നില്‍ക്കുകയാണ് ഫൈസലിന്റെയും എറിക്കിന്റെയും ബന്ധമെന്ന് മാത്രം.
പരിക്കില്‍ നിന്നും എറിക് മോചിതനായത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു. പരിക്ക് മാറി കളത്തില്‍ തിരിച്ചെത്തിയ എറിക് വെടിപൊട്ടിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. കളിച്ച ടര്ൂണ്ണമെന്റിലെല്ലാം നാലു ഗോളുകള്‍ വീതം. അപ്പോഴേയ്ക്കും കൊറോണ സ്കോര്‍ ചെയ്തു തുടങ്ങി. ലോക് ഡൗണോടെ വീണ്ടും ഇരിപ്പായി. ജീവിക്കാന്‍ വേണ്ടിയാണ് കളിക്കാന്‍ എത്തിയതെങ്കിലും ഇപ്പോള്‍ ഒന്നും നാട്ടിലേക്ക് കൊണ്ടുപോകാനില്ലാത്ത അവസ്ഥയിലാണെന്ന് എറിക് പറയുന്നു.
രണ്ടു മാസത്തേക്ക് അടച്ചുപൂട്ടല്‍ വന്നതോടെ കേരളത്തിലെ തിരക്കേറിയ സെവന്‍സ് സീസണ് തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഐഎസ്എല്ലിലും ഐ ലീഗിലുമെല്ലാം കളിച്ചാലും ഇല്ലെങ്കിലും കളിക്കാര്‍ക്ക് ശമ്പളം കിട്ടുമ്പോള്‍ സെവന്‍സ് കളിക്കാന്‍ എത്തുന്നവര്‍ക്ക് കളിച്ചാല്‍ മാത്രമാണ് പ്രതിഫലം. ഒരു കളിക്ക് 2000 മുതല്‍ 4000 വരെയാണ് പ്രതിഫലം. നവംബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള ഓരോ സീസണിലും ഇവര്‍ 80 മുതല്‍ 100 ടൂര്‍ണമെന്റുകള്‍ വരെ കളിക്കുന്നു. അവസാന മാസം റംസാന് ആഴ്ചകളില്‍ പോലും ഇവര്‍ സെവന്‍സ് തിരക്കിലായിരിക്കും. ഈ സമയത്ത് കളിക്കാര്‍, സംഘാടകര്‍, ഈ വ്യവസായത്തില്‍ പങ്കാളികളാകുന്ന എല്ലാവര്ക്കും ലാഭത്തിന്റെ മാസമായിരിക്കുമ്പോള്‍ ഇത്തവണ കളിയുമില്ല. കളിക്കാര്‍ക്ക് പ്രതിഫലവുമില്ല.
മലപ്പുറത്ത് മമ്പാട്ട് എറിക്ക് മറ്റ് 11 വിദേശ കളിക്കാര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇവരെല്ലാം വിവിധ ക്ളബ്ബുകള്‍ക്കായി കളിക്കാന്‍ വന്നവരാണ്. ഇവരില്‍ ഒമ്പത് പേര് ഐവറി കോസ്റ്റുകാരാണ്. രണ്ടു ഘാനക്കാരും ഒരു ലൈബീരിയക്കാരനും ഇവിടെയുണ്ട്്. കളിയില്ലാതായതോടെ വിസ പ്രകാരം മറ്റ് ജോലിയും ഇവര്‍ക്ക് ചെയ്യാനാകില്ല. ആദ്യം പരിക്കും ഇപ്പോള്‍ ലോക്ക്ഡൗണും മൂലം തന്റെ സാമ്പത്തിക സ്രോതസ് തന്നെ അടഞ്ഞുപോയെന്ന് എറിക് പറയുന്നു.
അതേസമയം കളിയില്ലെങ്കിലും എറികിനെ പോറ്റുന്ന ചുമതല ഫൈസല്‍ ഏറ്റെടുത്തിരിക്കുകയാണ്. എറിക്കിനും കൂട്ടര്‍ക്കുമായി അരിയും കോഴിയും പച്ചക്കറികളും ഫൈസല്‍ എത്തിച്ചു കൊടുക്കുന്നു. ആദ്യമെല്ലാം അഭ്യൂദകാംഷികളുടെ സഹായത്തോടെ ചെയ്തിരുന്ന ഫൈസല്‍ ഇപ്പോ കയ്യില്‍ നിന്നും വഹിക്കുകയാണ്. ഇപ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സമയത്ത് അവരെ പോറ്റേണ്ടത് തന്റെ ചുമതലയാണെന്ന് ഫൈസല്‍ പറയുന്നു. മൂന്ന് കുട്ടികളുള്ള ഫൈസല്‍ തന്റെ കുടുംബത്തിനൊപ്പമാണ് ഇവരുടെ കാര്യവും നടത്തുന്നത്്. എറികിനൊപ്പം തായ്ലന്റില് ലീഗ് കളിക്കുന്ന ഫൊഫാനയും ഫെബ്രുവരി മുതല്‍ ഇന്ത്യയിലുണ്ട്.
തായ്ലന്റില് കളി നിന്നപ്പോള്‍ പിടിച്ചു നില്ക്കാന് കുറേ പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഫൊഫാന വന്നത്. എറിക്കിനെയും ഫൊഫാനയേയും പോലെ അനേകം വിദേശികളാണ് സെവന്‍സ് സീസണില്‍ ഇന്ത്യയില്‍ എത്തി കുടുങ്ങിപ്പോയത്. സിയാറ ലിയോണ്‍, ഐവറി കോസ്റ്റ്, മാലി എന്നിവിടങ്ങളില്‍ നിന്നെല്ലാം കളിക്കാര്‍ മലപ്പുറത്തെ മാനേജര്‍മാര്‍ക്ക് വേണ്ടി കളിക്കാന്‍ മലപ്പുറത്തെ വിവിധ ഇടങ്ങളിലുണ്ട്. കളിയില്ലാതായതോടെ ഇവരെല്ലാം നേരിടുന്നത് ഒരേ പ്രശ്നം. ഇതിനെല്ലാം പുറമെ പന്തു തട്ടാന്‍ വേണ്ടി വെറും ആറു മാസത്തെ വിസാ കാലാവധിയിലാണ് ഇവരില്‍ ഓരോരുത്തരും മലബാറില്‍ എത്തിയത്. വിസയുടെ കാലാവധിയില്‍ സാധാരണ ആദ്യ മാസങ്ങളിലെ പണം കളിക്കാര്‍ നാട്ടിലേക്ക് അയയ്ക്കാറാണ് പതിവ്. അവസാന രണ്ടു മാസത്തെ പണത്തില്‍ നിന്നുമാണ് തിരിച്ചു പോകാനുള്ള വണ്ടിക്കൂലി ഉണ്ടാക്കുന്നത്. കളിയില്ലാതായതോടെ ഇവരുടെ കാര്യങ്ങള്‍ പരുങ്ങലിലാണ്.
സെവന്‍സ് സീസണ് തുടങ്ങിയതോടെ കളിക്കാന്‍ എത്തിയ 120 ആഫ്രിക്കന്‍ കളിക്കാരെങ്കിലും കേരളത്തില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ കൂടുതലും വടക്കന്‍ കേരളത്തിലാണുള്ളത്. ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയ ശേഷം നവംബറോടെ തിരിച്ചു വരാനാണ് എറികിന്റെ ഇപ്പോഴത്തെ ഉദ്ദേശം.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ






