
തിരുവനന്തപുരം : 'രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു'വെന്ന ഒക്ടാവിയോ പാസിന്റെ വരികളില്‍നിന്ന്, "ആശ്ലേഷം വേണ്ട, കാതില്‍ മന്ത്രിക്കേണ്ട, കൊറോണയെന്ന പിശാചുണ്ട്, നിന്റെയുള്ളിലും എന്റെയുള്ളിലും" എന്ന വരികളിലേക്കെത്തുമ്പോള്‍ ലോകം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. കൊറോണയുടെ ആശ്ലേഷത്തില്‍ സര്‍വതും മാറിമറിയുമ്പോള്‍, കാക്കിക്കുള്ളിലെ ഒരു കവിഹൃദയംകൂടി കേരളം തിരിച്ചറിയുകയാണ്. കവിതകളിലൂടെയല്ലാതെയും പ്രശസ്തനായ ആ കവിയുടെ പേര് ലോക്നാഥ് ബെഹ്റ, സംസ്ഥാന പോലീസ് മേധാവി.
കോവിഡിനെതിരായ പോരാട്ടം മുന്നില്‍നിന്നു നയിക്കുമ്പോഴും കാല്‍പ്പനികത ചോരാത്ത വരികളിലൂടെ ചില ഓര്മപ്പെടുത്തലുകളാണു കവി ബെഹ്റ അടയാളപ്പെടുത്തുന്നത്. ഇംഗ്ലീഷിലാണു കവിതകള്‍. "കൊറോണക്കാലത്തെ പ്രണയം" എന്നു പരിഭാഷപ്പെടുത്താവുന്ന ശീര്‍ഷകത്തിനു കീഴില്‍ ബെഹ്റ ഇങ്ങനെ കുറിക്കുന്നു:
"കൈകളിലൂടെ ഇഴഞ്ഞ്,
കവിളുകളില്‍ ചുംബിച്ച്,
നീ എന്നില്‍ പ്രവേശിച്ചു.
ഉള്ളിലെത്തിയ നീ
എന്നില്‍ പനിച്ചു.
ശബ്ദം നിലച്ചു,
ഈണം നിശബ്ദമായി,
ശ്വാസം നഷ്ടപ്പെട്ടു.
നീയോ പ്രണയി, ഞാനോ?
കൊറോണയെന്നും
കോവിഡെന്നും നിനക്കു പേര്,
സുന്ദരമായ വൈരൂപ്യം,
അപകടകാരിയായ കൊലയാളി,
കൊറോണയെന്ന പ്രണയി!
എന്നെ വിട്ടുപോകൂ,
എന്റെ ജീവിതം തിരിച്ചുതരൂ,
പ്രണയം നഷ്ടപ്പെട്ടിരിക്കുന്നു."
കോവിഡ് പ്രതിരോധത്തിന്റെ മുദ്രാവാക്യമായ "സാമൂഹിക അകലം" തലക്കെട്ടാക്കിയ കവിതയില്‍ ബെഹ്റ ഓര്മിപ്പിക്കുന്നതിങ്ങനെ:
"അവന്റെ പരിഹാസച്ചിരി മുഴങ്ങുന്നു,
എന്റെ കാലത്തു സ്പര്‍ശം വേണ്ട,
ആശ്ലേഷം വേണ്ട, ഹസ്തദാനം വേണ്ട!
നീ തോറ്റിട്ടില്ല, ഞാനും". കോവിഡിനെതിരേ പോരാടുന്ന പോലീസിലെ സഹപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള അഭിവാദ്യമാണു "കൊറോണ പോരാളികള്‍" എന്ന കവിത. അത് അവസാനിക്കുന്നതിങ്ങനെ:
"ധീരതയും തന്റേടവും
പുഞ്ചിരിയും കൊണ്ട്
നിങ്ങള്‍ യുദ്ധം ജയിച്ചു;
ഒരു വെടിയുണ്ടപോലും
ഉപയോഗിക്കാതെ!
നിങ്ങളുടെ സന്തോഷം നല്കി,
നിങ്ങള്‍ ഞങ്ങളില്‍ പുഞ്ചിരി നിറച്ചു.
സല്യൂട്ട്, പോരാളികളേ..."
സംസ്ഥാനം കോവിഡിനെതിരായ പോരാട്ടം ആരംഭിച്ചശേഷം ദിവസം നാലുമണിക്കൂര്‍ മാത്രമാണു ബെഹ്റയുടെ ഉറക്കം. മഹാമാരിക്കെതിരേ രാപ്പകല്‍ അധ്വാനിക്കുന്ന സഹപ്രവര്‍ത്തകരുടെ അര്‍പ്പണബോധം ഉള്ളുലച്ചപ്പോള്‍, കവിതകളിലൂടെ അവര്‍ക്കൊരു സല്യൂട്ട് നല്കി, സംസ്ഥാന പോലീസ് മേധാവി.
സംസ്ഥാനത്തെ പ്രതിരോധ പോരാളിമാരായ പോലീസ് സേനാംഗങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കവിത ഇന്നലെ സമര്‍പ്പിച്ചു.
എസ്. നാരായണ്‍






