
വിശാഖപട്ടണം: അബോധാവസ്ഥയിലായ കുഞ്ഞുങ്ങളുമായി അലറിക്കരഞ്ഞുകൊണ്ട് ഓടുന്ന മാതാപിതാക്കള്‍, പലരും ആ പാച്ചിലിനിടെ റോഡുകളില്‍ കുഴഞ്ഞുവീണു...
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായത് 1984 ലെ ഭോപ്പാല്‍ വാതകദുരന്തത്തെ അനുസ്മരിപ്പിക്കുന്ന ദുരന്തം. എല്‍.ജി. പോളിമേഴ്സില്നിന്നാണു വിഷവാതകം-സ്റ്റൈറീന്‍ നാശം വിതച്ചത്. ഭോപ്പാല്‍ ദുരന്തത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം 3,787 പേരാണു മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 2.30 വാതകച്ചോര്‍ച്ച ഉണ്ടായപ്പോള്‍ ഭൂരിഭാഗം ആളുകളും ഉറക്കത്തിലായിരുന്നു. പലരുടെയും ഉറക്കം അബോധാവസ്ഥയ്ക്കു വഴിമാറി. ഒരു മണിക്കൂറിനുശേഷമാണു നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ പോലീസുകാര്‍ക്കും ഏറെ മുന്നേറാനായില്ല. വിഷവാതകം ശ്വസിച്ചുള്ള രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയായപ്പോള്‍ അവര്‍ പിന്മാറി. പിന്നീട് മാസ്കുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി മടങ്ങിയെത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം.
വാതിലുകള്‍ തകര്‍ത്ത് ഉള്ളില്‍ കടന്നാണ് അബോധാവസ്ഥയില്‍ കിടന്നിരുന്നവരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചത്. അപകടം അറിഞ്ഞ് വീടുകളില്‍നിന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് ഏറെ ദൂരം പോകാനായില്ല. പലരും റോഡുകളില്‍ കുഴഞ്ഞുവീണു.
രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കണ്ടത് നിരത്തുകളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നാട്ടുകാരെയാണ്. കുഴഞ്ഞുവീണവരെ ആംബുലന്‍സുകളിലേക്കു മാറ്റുകയാണ് ആദ്യം ചെയ്തത്. 20 ആംബുലന്‍സുകളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍.ജി കെമിക്കല്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വിശാഖപട്ടണത്തുനിന്ന് 14 കിലോമീറ്റര്‍ അകലെയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് പ്ലാന്റ് വീണ്ടും തുറന്നത്. മാര്‍ച്ച് മുതല്‍ പ്ലാന്റ് അടച്ചിട്ടിരുന്നതിനാല്‍ ടാങ്കുകള്‍ വേണ്ടവിധം പരിപാലിച്ചിരുന്നില്ലെന്നു വിശാഖപട്ടണം എ.സി.പി: സ്വരൂപ റാണി പറഞ്ഞു. എന്നാല്‍, ഒരു ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നെന്നും അതിന്റെ പ്രവര്‍ത്തനം നിര്ത്തിയിരുന്നതായുമാണ് എല്‍.ജിയുടെ വിശദീകരണം. പ്ലാന്റ് അടച്ചിട്ടിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്തിയിരുന്നതായും കമ്പനി അവകാശപ്പെട്ടു.
സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. വിഷവാതകം എത്രദൂരം പരക്കുമെന്നത് കാറ്റിന്റെ വേഗത്തെ ആശ്രയിച്ചിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വായു ശുദ്ധീകരിക്കുന്ന നടപടി തുടരുകയാണ്.
മറ്റ് വിഷവാതക അപകടങ്ങള്‍
2011: പുനെയില്‍ വ്യവസായ ശാലയില്‍നിന്ന് ക്ലോറിന്‍ വാതകം ചോര്‍ന്ന് 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2014: ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതകച്ചോര്‍ച്ച. ആറു മരണം, 30 പേര് രോഗികളായി.
2018: മുംബൈ രത്നഗിരിയില്‍ വാതകം ചോര്‍ന്ന് 14 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
2019: പുനെയില്‍ വിഷവാതകം ചോര്‍ന്നു. 21 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.