
തൃശൂര്‍: സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം ദിവാസ്വപ്നം മാത്രമാകുന്ന ഗതികേടില്‍ സംസ്ഥാനത്തെ പി.എസ്.സി. റാങ്ക് ലിസ്റ്റുകാര്‍. മുമ്പെങ്ങുമില്ലാത്ത വിധം റാങ്ക് ലിസ്റ്റുകാര്‍ തഴയപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്തെന്നാണ് ഉയരുന്ന പരാതി. വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളുണ്ടെങ്കിലും ഇവിടങ്ങളില്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് താല്‍ക്കാലികമായി കയറുന്നവര്‍ പിന്നീട് അവിടെത്തന്നെ തുടരുന്ന അവസ്ഥയാണെന്നും ഫലത്തില്‍ റാങ്കുമായി കാത്തിരിക്കുന്നവര്‍ വിഡ്ഡികളാക്കപ്പെടുെന്നന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
എല്‍.ഡി.സി, സെപ്ലെകോ, വനംവകുപ്പ് തുടങ്ങി വിവിധ പി.എസ്.സി റാങ്ക്ലിസ്റ്റുകാരാണ് ലിസ്റ്റിന്റെ കാലാവധി കഴിയാറായിട്ടും നിയമനം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. പലരുടേയും അവസാന അവസരം കൂടിയാണ് ഈ ലിസ്റ്റുകള്‍. വിവിധ ജില്ലകളിലെ എല്‍.ഡി.വി. ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
2018 ലാണ് എല്‍.ഡി.വി. ഡ്രൈവര്‍ റാങ്ക്ലിസ്റ്റ്നിലവില് വന്നത്. ഇവിടെയും താല്‍ക്കാലിക ജീവനക്കാരും രാഷ്ട്രീയ നിയമനങ്ങളുമാണ് പ്രധാനപ്രശ്നം. പഞ്ചായത്തുകളിലെ 945 താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി രണ്ടായിരത്തോളം പേര് അനധികൃതമായി ജോലി ചെയ്യുന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
പി.എസ്.സി. വഴി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റുകാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും പാലക്കാട് (128), വയനാട് (54), കാസര്‍ഗോഡ് (25) ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ഉത്തരവുണ്ടാകുകയും ചെയ്തെങ്കിലും ഈ ഉത്തരവു പാലിക്കാനും ബന്ധപ്പെട്ടവര്‍ തയാറായില്ല.
വകുപ്പുകളിലെ വിരമിക്കല്‍ വഴിയുണ്ടാകുന്ന ഒഴിവുകള്‍ പല കാരണങ്ങള്‍ കാട്ടി റിപ്പോര്‍ട്ട് ചെയ്യാത്ത അവസ്ഥയുമുണ്ട്. പി.എസ്.സി. ലിസ്റ്റ് നിലനില്‍ക്കുമ്പോഴും താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ പല വകുപ്പുകളിലും കുറുക്കുവഴികളിലൂടെ അതിവേഗം പായുകയാണ്. രാഷ്ട്രീയ നിയമനങ്ങളായതിനാല്‍ ഉദ്യോഗസ്ഥരും താത്ക്കാലികക്കാര്ക്കുവേണ്ടി നിലകൊള്ളുന്നു.
സാമ്പത്തിക ബാധ്യതമൂലം പഞ്ചായത്തുകളില്‍ താല്‍ക്കാലിക ഡ്രൈവറുള്ളിടത്ത് ഡ്രൈവര്‍ തസ്തിക അനുവദിക്കാന്‍ കഴിയില്ലയെന്നു പറഞ്ഞ സര്‍ക്കാരാണ്, പഞ്ചായത്തുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ഉള്ളവര്‍ക്ക് യൂണിയനുകളുടെ അഭ്യര്‍ഥന മാനിച്ച് പതിനായിരത്തോളം രൂപ ശമ്പള വര്‍ധനവ് നല്‍കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തനത്ഫണ്ടില്‍നിന്ന് ശമ്പളം നല്കുന്നതിനാല് പി.എസ്.സി. നിയമനം നടത്തുന്നത് അധികബാധ്യത ഉണ്ടാക്കില്ല എന്നിരിക്കെയാണ് ഈ ഇരട്ടത്താപ്പ്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിന് കീഴിലുള്ള സേഫ്സോണിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍മാരെ വയ്ക്കുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുന്നെന്ന് ഡിപ്പാര്ട്ട്മെന്റ്തന്നെ പരാതിപ്പെട്ടിട്ടും അവിടെയും പി.എസ്.സി. നിയമനത്തിന് നടപടിയില്ല. 2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഓഫീസ് അസിസ്റ്റന്റ് കം ഡ്രൈവറായാണ് റാങ്ക്ലിസ്റ്റില്‍നിന്നു നിയമനം നടത്തേണ്ടത്.
ഇങ്ങനെ നിയമിക്കുകവഴി ഓഫീസ് അസിസ്റ്റ്ന്റായി ഒരാളെക്കൂടി ലഭിക്കും. താല്‍ക്കാലികക്കാരെ കൊണ്ട് ഇത്തരത്തില്‍ ജോലി ചെയ്യിക്കുക സാധ്യവുമല്ല. എന്നിട്ടും ഇല്ലാത്ത ചെലവും മറ്റു കാരണങ്ങളും ഉണ്ടാക്കി ഉദ്യോഗാര്‍ഥികളെ വരാന്തയില്നിര്ത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്.
സര്‍ക്കാര്‍ വാഹനത്തില്‍ പി.എസ്.സി. അല്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നിയമനം നടത്താവൂ എന്ന നിയമ(കംപള്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സി ആക്ട്)വും എംപ്ലോയ്മെന്റ് ഡയറക്ടറുടെ കര്‍ശന നിര്‍ദേശവും നിയമനങ്ങളില്‍ പാലിക്കപ്പെടുന്നില്ല.
താഴ്ന്ന അടിസ്ഥാന ശമ്പളമുള്ള ഡ്രൈവര്‍ തസ്തികയെയും ഏറെ പ്രതീക്ഷയോടെയാണ് ഉദ്യോഗാര്‍ഥികള്‍ കാണുന്നത്. എല്ലാ ജില്ലാ റാങ്ക്ലിസ്റ്റുകളുടേയും ഒന്നിലധികം കേസുകള്‍ കോടതികളുടെ പരിഗണനയിലാണ്. കോടതി ഇടപെട്ടെങ്കിലും അര്‍ഹതപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.






