ന്യൂഡല്‍ഹി: 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന രാഷ്ട്രപതി സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവത്യാഗത്തെയും അനുസ്മരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ മുന്നേറ്റത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത് മഹാത്മാ ഗാന്ധിയാണ് എന്നത് നമ്മുടെ ഭാഗ്യമാണ്. സന്യാസിയും രാഷ്ട്രീയക്കാരനും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു മഹാത്മാ ഗാന്ധി. അദ്ദേഹം ഇന്ത്യയില്‍ മാത്രമുള്ള ഒരു പ്രതിഭാസമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
കോവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാരും നേഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് കോവിന്ദ് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അവരില്‍ ചിലര്‍ക്ക് ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ നമ്മുടെ ദേശീയ ഹീറോകളാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഒരു മഹാമാരിയെ നേരിടുമ്പോള്‍ ലോകം മുഴുവന്‍ ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണ്. എന്നാല്‍ നമ്മുടെ അയല്‍ക്കാര്‍ നമ്മെ ആക്രമിക്കാന്‍ തുനിഞ്ഞു. ഇതേതുടര്‍ന്ന നമ്മുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈനികര്‍ ജീവന് ബലിയര്‍പ്പിക്കേണ്ടി വന്നുവെന്നും രാഷ്പ്രതി ഓര്‍മ്മിപ്പിച്ചു. ഗാല്‍വന്‍ താഴ്വരയില് ജീവന് ബലിയര്‍പ്പിച്ചവര്‍ക്ക് രാഷ്ട്രം ആദരാഞ്ജലി അര്‍പ്പിക്കുന്നു. അതിര്‍ത്തിയില്‍ ജീവന് ബലിയര്‍പ്പിച്ച എല്ലാവരുടെയും കുടുംബത്തോട് മുഴുവന്‍ ഇന്ത്യാക്കാരും നന്ദിയുള്ളവരായിരിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
അയോധ്യ പ്രശ്നത്തിലെ സുപ്രീം കോടതി വിധി, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങിയ വിഷയങ്ങളും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അയോധ്യാ പ്രശ്നത്തില്‍ ഇരു കക്ഷികളും കോടതി വിധി അംഗീകരിച്ചു. ഇത് ലോകത്തിന് മുന്നില്‍ ഇന്ത്യയിലെ സ്നേഹവും സാഹോദര്യവും അഹിംസയും വിളിച്ചോതുന്ന പ്രതികരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തവും മാതൃഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.






