
തിരുവനന്തപുരം: ചെക്ക്പോസ്റ്റുകള്‍ വഴിയുള്ള കോടികളുടെ വരുമാനത്തിന് ഇടിവ് വരാതിരിക്കാനായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഓണ്‍െലെന്‍ സംവിധാനം അട്ടിമറിക്കുന്നു. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തികള്‍ പങ്കിടുന്ന ചെക്ക്പോസ്റ്റുകളില്നിന്നു ലഭിക്കുന്ന കോടികളുടെ കോഴ നഷ്ടമാകാതിരിക്കാനാണ് ഉദ്യോഗസ്ഥ നീക്കം. ചെക്ക്പോസ്റ്റുകളില്നിന്നു നല്കുന്ന മൂന്ന് സേവനങ്ങള്‍ ഓണ്‍െലെനായി ലഭ്യമാക്കാനുള്ള സോഫ്റ്റ്വേര്‍ തയാറാക്കിയിരുന്നു. പക്ഷേ, നടപ്പാക്കാനുള്ള ശ്രമം ഉദ്യോഗസ്ഥ ലോബി തടഞ്ഞു.
പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ചെക്ക്പോസ്റ്റുകളിലേക്ക് സ്ഥിരമായി സ്ഥലംമാറ്റം തേടുന്ന ഒരു ലോബിയാണ് ഇതിനു പിന്നില്‍. ''ഗ്രാന്റ് ട്രാന്‍സ്ഫര്‍'' എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലമാറ്റത്തിന് 8 മുതല്‍ 15 ലക്ഷംരൂപ വരെയാണു റേറ്റ്. പാലക്കാട് ആര്.ടി.ഒ. നിയമനത്തിന് 25 ലക്ഷമാണു നല്‍കേണ്ടത്. കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാന വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക്പോസ്റ്റുകളില്നിന്നു വന്‍തുകയാണു പിടിച്ചെടുത്തത്. ഇതിനേക്കാള്‍ പലമടങ്ങ് പണമാണ് ചെക്ക്പോസ്റ്റുകളിലൂടെ ഒഴുകുന്നത്.
ഇത് ഒഴിവാക്കാനായി ജി.എസ്.ടിയുടെ ഭാഗമായി വാണിജ്യനികുതി ചെക്ക്പോസ്റ്റുകള്‍ നിര്‍ത്തലാക്കിയതുപോലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക്പോസ്റ്റുകളും നിര്‍ത്താനുള്ള ശ്രമം നടന്നിരുന്നു. ഇതിനായാണു ചെക്ക്പോസ്റ്റുകളെ ഓണ്‍െലെനായി മാറ്റുന്നതിനു സോഫ്റ്റ്വേര്‍ തയാറാക്കിയത്. 2002ല്‍ മോട്ടോര്‍ വാഹനവകുപ്പിലെ മിക്കസേവനങ്ങളും ഓണ്‍ലൈന്‍ ആയെങ്കിലും ചെക്ക്പോസ്റ്റുകളിലേത് മാത്രം നടപ്പാക്കിയിട്ടില്ല.
മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്കുള്ള സ്പെഷല്‍ പെര്‍മിറ്റുകള്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്നു ചരക്കുമായി വരുന്ന വാഹനങ്ങള്‍ക്ക് നല്കുന്ന താല്‍ക്കാലിക പെര്‍മിറ്റ്, ഇ.വി. പെര്‍മിറ്റുകള്‍ എന്നിങ്ങനെ മൂന്ന് സേവനങ്ങള്‍ മാത്രമാണു ചെക്ക്പോസ്റ്റുകള്‍ വഴി നടക്കുന്നത്. ഇത് ഓണ്‍െലെനായി നടത്തുന്നതിനു സംവിധാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പക്ഷേ, നടപ്പാക്കുന്നില്ല. പാലക്കാട്, കൊല്ലം, കാസര്‍കോഡ്, തിരുവനന്തപുരം, മലപ്പുറം തുടങ്ങി മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന ജില്ലകളിലേക്ക് സ്ഥിരമായി സ്ഥലംമാറ്റം തേടുന്ന ഒരുവിഭാഗമാണ് ഇത് അട്ടിമറിക്കുന്നതിനു പിന്നില്‍.
ചെക്ക്പോസ്റ്റുകളില്‍നിന്നും ''സ്വന്തമാക്കുന്ന'' തുകയുടെ വിഹിതം മാസപ്പടിയായി ഉന്ന ഉദ്യോഗസ്ഥര്‍ക്ക് വരെ എത്തുന്നുണ്ട്. ഇതില്‍ ചരക്ക്, ടൂറിസ്റ്റ് വാഹനങ്ങളാണു പൊന്മുട്ടയിടുന്ന താറാവുകള്‍. പകലെന്നും രാത്രിയെന്നും വ്യത്യാസമില്ലാതെ കോടിക്കണക്കിനു രൂപയാണ് ഓരോ ചെക്ക്പോസ്റ്റുകളില്‍ നിന്നും ''പിരിച്ചെടുക്കുന്നതെന്നാണ്'' ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.
ഇതു സംരക്ഷിക്കുന്നതിനായി ഓരോ ചെക്ക്പോസ്റ്റുകളിലും അഞ്ചോ അതിലധികം അംഗങ്ങളോ അടങ്ങുന്ന പ്രാദേശിക ഗുണ്ടാസംഘങ്ങളേയും വിന്യസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രണ്ടരവര്‍ഷം ഒരു ചെക്ക്പോസ്റ്റില്‍ ഒരു ജീവനക്കാരന് ജോലിചെയ്യുമ്പോള്‍ നേടുന്നത് ഒന്നരകോടിയിലധികം രൂപ! പാലക്കാട് ജില്ലയിലെ വാളയാര്‍ ചെക്ക്പോസ്റ്റാണ് ''വരുമാനത്തില്‍'' മുന്നില്‍. അമരവിള, ആര്യങ്കോട് തുടങ്ങിയ ചെക്ക്പോസ്റ്റുകളിലേക്കും വലിയ ''ഡിമാന്‍ഡാണ്''.






