
ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ഡല്‍ഹിയിലേക്കും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജന്ദര്‍ മന്ദിറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവരും പ്രക്ഷോത്തില്‍ പങ്കെടുത്തു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ അണിനിരന്നു.
താന്‍ ഹത്രാസ് സന്ദര്‍ശിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ആസാദ് പറഞ്ഞു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. ഹത്രാസ് പീഡനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയണമെന്ന് നേരത്തെ ആസാദ് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടിന് വേണ്ടി ദളിതരുടെ കാല് കഴുകുന്ന പ്രധാനമന്ത്രി ദളിത് പീഡനങ്ങള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്നും ആസാദ് കുറ്റപ്പെടുത്തി.
യോഗി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാത്മീകി ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. രാജ്യത്തെ ഓരോ സ്ത്രീയും ഹത്രാസ് പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. യു.പി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിച്ചില്ല. അവരെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. വാത്മീകി കമ്മ്യൂണിറ്റി പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നു എന്നറിഞ്ഞതിനാലാണ് താന്‍ എത്തിയതെന്നും പ്രിയങ്ക പറഞ്ഞു.






