
വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്നതിനിടെ ട്രാന്‍സ്ജെന്‍ഡര്‍ സജന ഷാജിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ചലച്ചിത്ര-നാടക നടന് സന്തോഷ് കീഴാറ്റൂര്‍.
സജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വഴിയരികില്‍ ബിരിയാണി വില്‍ക്കാനൊരുങ്ങുകയാണ് സന്തോഷ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ഇരുമ്പനത്താണ് സജനക്കൊപ്പം സന്തോഷ് ബിരിയാണി വില്പനയില് പങ്കാളിയാകുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ബിരിയാണി വില്‍പ്പന.
സമൂഹത്തിലെ ചിലര്‍ ട്രാന്സ്ജെന്ഡേഴ്സിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കുന്നുവെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമാണ് എന്ന് ഓര്‍മ്മിപ്പിക്കാനുമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടെ നിൽക്കുക....
എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്.....
ജീവിക്കാൻ അനുവദിക്കുകPosted by Santhosh Keezhattoor on Tuesday, October 13, 2020
കഴിഞ്ഞ ദിവസമാണ് ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ സജന ഷാജി പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
സജന ബിരിയാണി വില്‍പ്പന നടത്തുന്നതിന് സമീപത്ത് കച്ചവടം നടത്തുന്നവര്‍ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവര്‍ പറഞ്ഞിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സജനയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. സജനയ്ക്ക് പിന്തുണയുമായി നടി നസ്രിയ നസീമും രംഗത്തെത്തിയിരുന്നു.






