
പാലക്കാട്: വാളയാര്‍ കേസില്‍ നീതി തേടി മരണപ്പെട്ട സഹോദരിമാരുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹത്രാസും വാളയാറും തമ്മില്‍ വ്യത്യാസമില്ല. രണ്ടിടത്തും ഭരണകൂട ഭീകരതയാണ് നടക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേസ് അട്ടിമറിച്ചതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ സര്വീസിലുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
നീതിക്കുവേണ്ടി അമ്മ നടത്തുന്ന പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സര്‍ക്കാര്‍ ഇതുപോലെ ക്രൂരത കാട്ടാന്‍ പാടില്ല. എത്ര തവണ നിയമസഭയില്‍ വിഷയം ഉന്നയിച്ചു. കണ്ണുതുറക്കാത്ത ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നു. ഹത്രാസും വാളയാറും തമ്മില്‍ വ്യത്യാസമില്ല. രണ്ടും ഭരണകൂട ഭീകരതയാണ്. ഇതില്‍ കേരള സമൂഹം കണ്ണുതുറക്കണം. ജില്ലയുടെ ചുമതല കൂടിയുള്ള പട്ടികജാതി വകുപ്പ്മന്ത്രി തൊട്ടടുത്ത സ്ഥലത്തുവരെ എത്തിയിട്ടും ഇവിടം സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. എന്തിനു വേണ്ടിയുള്ള സമരമാണ് എന്നാണ് മന്ത്രി ചോദിക്കുന്നത്. ഇത് അപമാനമാണ്. കുടുംബത്തിന് നീതി കിട്ടണം. അതിനുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം ഒപ്പമുണ്ട്. പോക്സോ കേസുകള്‍ ഇവിടെ അട്ടിമറിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉത്തരവാദികള്‍ സര്‍വീസിലുണ്ടാവില്ല. അച്ഛനാണ് പീഡിപ്പിക്കുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു. ഈ മാസം 25 മുതല്‍ 31 വരെയാണ് വീടിനു മുന്നില്‍ അമ്മയുടെ നിരാഹാര സമരം. കേസിലെ പ്രതികളെ വെറുതെവിട്ടതിന്റെ ഒന്നാം വാര്‍ഷികമായ ഒക്ടോബര്‍ 25 മുതല്‍ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച 31 വരെയുള്ള ദിവസങ്ങളിലാണിത്. കുടുംബം വഞ്ചിക്കപ്പെട്ടതിന്റെ രണ്ട് ദിവസങ്ങളെന്നാണ് അമ്മ പറയുന്നത്.
വാളയാറിലെ ആദിവാസി കോളനിയില്‍ മദ്യദുരന്തമുണ്ടായ സ്ഥലത്തും സന്ദര്‍ശനം നടത്തുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കാരണം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഒട്ടും സ്വീകാര്യമല്ല. ജുഡീഷ്യല്‍ അന്വേഷണം വേണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കണം. അതില്‍ കോണ്‍ഗ്രസിന് ഒരുബന്ധവുമില്ല. പ്രതികളെ സംരക്ഷിക്കാനാണ് സി.പി.എം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.






