
കണ്ണൂര്‍ : ആന്തൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ്. ചെയര്മാന് സ്ഥാനാര്‍ഥി പി.പി. മുകുന്ദനെതിരേ പത്രിക നല്കിയ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉണ്ണിക്കൃഷ്ണന്റെ പത്രിക പിന്‍വലിപ്പിക്കാനുള്ള നീക്കം പാളി. യു.ഡി.എഫ്. സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് ഹാജരാക്കിയത് എല്‍.ഡി.എഫ്. പ്രവര്‍ത്തകരാണ്. എന്നാല്‍, സ്ഥാനാര്‍ഥി നേരിട്ട് ഹാജരാകണമെന്നു തെരഞ്ഞെടുപ്പ് ഉദ്യോസ്ഥന് ആവശ്യപ്പെട്ടതോടെ കഥ മാറി. ഇന്നലെ വൈകിട്ട് പത്രിക പിന്‍വലിക്കാനുള്ള അവസാന മണിക്കൂറുകള്‍ വരെ അനിശ്ചിതത്വത്തിലായിരുന്നു ആന്തൂരിലെ രംഗം. പത്രിക പിന്വലിക്കപ്പെടാതായതോടെ മത്സരത്തിന് കളമൊരുങ്ങി.
സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തി സി.പി.എം. പിന്മാറാന് സമ്മതിപ്പിക്കുകയായിരുന്നെന്നു യു.ഡി.എഫ്. ആരോപിച്ചു. ''ഞങ്ങള്‍ സ്ഥാനാര്‍ഥികളെയും പിന്തുണച്ചവരെയും മാറ്റി പാര്‍പ്പിച്ചിരുന്നു. പക്ഷേ കുടുംബാംഗങ്ങള്‍ക്കെതിരേ ഭീഷണിയുമായി അവരെത്തി. വീടു കയറി നിരന്തരം ഭീഷണിപ്പെടുത്തി. ഒടുവില്‍ മറ്റൊരു ആവശ്യവുമായും എത്തി. നിലവിലുള്ള മറ്റുള്ളവരെ മത്സരിക്കാനനുവദിക്കാം. ചെയര്മാന് സ്ഥാനാര്‍ഥിക്കെതിരേ മത്സരം പാടില്ല.
മത്സരിച്ചാലുളള പ്രത്യാഘാതം ചൂണ്ടിക്കാട്ടി ഭീഷണി. പത്രിക നല്കിയ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ സാമ്പത്തിക ബുദ്ധിമുട്ട് ചൂഷണം ചെയ്തു വാഗ്ദാനങ്ങള്‍.. ഒടുവില്‍ സ്ഥാനാര്‍ഥിക്ക് വഴങ്ങേണ്ടി വന്നു. സ്ഥാനാര്‍ഥിയെ അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചിട്ടു പോലും രക്ഷയില്ല. ''. ആന്തൂരിലെ കോണ്‍ഗ്രസ് നേതാവ് ആന്തൂരാന്‍ 'മംഗള'ത്തോട് പറഞ്ഞു. ചുവപ്പുനാടയില്‍ കുരുങ്ങി പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാന വ്യാപകമായി പ്രചാരണ വിഷയമാക്കുമ്പോഴും യു.ഡി.എഫിന് ആന്തൂര്‍ വലിയ കടമ്പയായിരുന്നു.
സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയായിരുന്നു ആന്തൂര്‍. 28 വാര്‍ഡുള്ള നഗരസഭയില്‍ കഴിഞ്ഞ തവണ 14 വാര്‍ഡുകളിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടന്ന ബാക്കി 14 വാര്‍ഡുകളിലും എല്‍.ഡി.എഫ് തന്നെ വിജയിച്ചു.
ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ കണ്ടെത്തുക യു.ഡി.എഫിന് വെല്ലുവിളിയായിരുന്നു. പരമാവധി സീറ്റുകളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും ആറ് സീറ്റുകളില്‍ വിജയിച്ചില്ല. സി.പി.എം. തുടര്‍ന്നു വരുന്ന കിരാതവാഴ്ച്ചയാണ് തങ്ങള്‍ക്കുവേണ്ടി മത്സരിക്കാന്‍ ആളെ കിട്ടാത്തതിനു കാരണമായി കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണ ആന്തൂര്‍ പ്രചാരണ വിഷയമായതിനാല്‍ അലംഭാവം പാടില്ലെന്ന് സംസ്ഥാന നേതൃത്വം ജില്ലാ യു.ഡി.എഫ് നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നു.
