
തിരുവനന്തപുരം: മൂന്ന് സെന്റ് തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകരയിൽ ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. റൂറൽ എസ്പിയാണ് സംഭവം അന്വേഷിക്കുക.
ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക. പോലീസും വീട് ഒഴിപ്പിക്കാൻ ഹർജി നൽകിയ അയൽക്കാരും തമ്മിൽ ഒത്തുകളിച്ചുവെന്നാണ് രാജന്റെ മക്കൾ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ മണിക്കൂറുകൾക്കകം വരുമെന്നറിഞ്ഞ്, പോലീസ് ഒഴിപ്പിക്കാൻ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്റെ മക്കൾ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ഡിജിപി എന്താണ് സംഭവിച്ചതെന്നതിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്.
പോലീസ് ഒഴിപ്പിക്കാനെത്തിയപ്പോൾ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിൻകര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്ററെടുത്ത് കയ്യിൽ പിടിച്ച് കത്തിച്ചപ്പോൾ അത് മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു എന്ന് തന്നെയാണ് ഉദ്യോഗസ്ഥതലത്തിൽ വരുന്ന പ്രതികരണം. നല്ല ഉദ്ദേശത്തോടെ, രാജന്റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ തീയാളിപ്പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്.






