
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് സഭയില്‍ നല്കിയ യാത്രയയപ്പിലെ പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രി നടത്തിയ കരച്ചില് ഒന്നാന്തരം അഭിനയമായിരുന്നെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കര്‍ഷക സമരത്തിനിടയില്‍ കര്‍ഷക നേതാവ് ടികായത്ത് വിതുമ്പുത്ത് കണ്ടപ്പോള്‍ തന്നെ സഭയില്‍ ഒന്നു കരയണമെന്ന് മോഡിയും തീരുമാനിച്ചിട്ടുണ്ടാകാമെന്നും പറഞ്ഞു.
രാജ്യസഭയില്‍ ഗദ്ഗദ കണ്ഠനായി ആയിരുന്നു പ്രധാനമന്ത്രി ഗുലാം നബി ആസാദിനെയും അദ്ദേഹവുമായുള്ള സൗഹൃദത്തെയും ഓര്‍മ്മിച്ചത്. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീരോടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാല്‍ പ്രധാനമന്ത്രിയുടെ കരച്ചിലിനെ കൗശലക്കാരനായ ഒരാളുടെ ചാതുര്യത്തോടെയുള്ള പ്രകടനമായിരുന്നു അതെന്നായിരുന്നു തരൂരിന്റെ പരിഹാസം.
മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയുടെ 'ബൈ മെനി ഹാപ്പി ആക്സിഡന്റ് - റീ കളക്ഷന്‍ ഓഫ് എ ലൈഫ്്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു ശശിതരൂരിന്റെ പരാമര്‍ശം.
''ടികായത്തിന്റെ കണ്ണിരിനോടുള്ള ഭാഗികമായ പ്രതികരണം കൂടിയായിരുന്നു അത്. ടികായത്ത് കണ്ണീര് പൊഴിച്ചപ്പോള്‍ താനും കണ്ണീരൊഴുക്കിയേക്കാം എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കാം.'' തരൂര്‍ പറഞ്ഞു. കര്‍ഷക സമരത്തിന്റെ ഭാഗമായി ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനിടയില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പൊട്ടിക്കരഞ്ഞിരുന്നു.
താന്‍ ഗുജറാത്തിലും ആസാദ് കശ്മീരിലും മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സ്നേഹബന്ധം ഇരുവരും നില നിര്‍ത്തുന്നുണ്ട്. ജമ്മു കശ്മീരില്‍ ഗുജറാത്തി തീര്‍ത്ഥാടകര്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ സമയത്ത് ആസാദ് അക്കാര്യം ആദ്യം വിളിച്ചു പറഞ്ഞത് തന്നെയായിരുന്നു എന്ന് നരേന്ദ്രമോഡി അനുസ്മരിച്ചിരുന്നു.
ഇത് പറയുമ്പോള്‍ കണ്ണീര് അദ്ദേഹത്തിന്റെ കവിളിലൂടെ ഒലിച്ചിറങ്ങുകയും കണ്ഠം ഇടറുകയും ചെയ്തിരുന്നു. കരഞ്ഞുകൊണ്ടാണ് ആക്രമണ വിവരം ആസാദ് തന്നെ വിളിച്ചു പറഞ്ഞതെന്നും മോഡി പറഞ്ഞു. തന്നെ ആദ്യം വിളിച്ചത് ആസാദയിരുന്നു. സംസാരത്തിനിടയില്‍ അദ്ദേഹം നിര്‍ത്താതെ കരയുകയായിരുന്നു. പീന്നീട് കണ്ണുകള്‍ തുടച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സഭയിലെ കാലാവധി അവസാനിച്ച തന്റെ അടുത്ത സുഹൃത്തായ ഗുലാം നബി ആസാദ് സഭവിടുന്നതിനെ തുടര്‍ച്ച് ചൊവ്വാഴ്ചയായിരുന്നു പ്രധാനമന്ത്രി രാജ്യസഭയില്‍ വികാരാധീനനായത്.
