
എഴുത്തുകൊണ്ട് തന്റെ സമകാലികരേക്കാള്‍ ഏറെ മുന്നില്‍ നടന്ന കഥാകൃത്താണ് എസ്.ഹരീഷ്. ഭാഷയില്‍, ഭാവനയില്‍ ഹരീഷിന് മാത്രമറിയാവുന്ന രസവിദ്യയുടെ ചരിത്രമുണ്ട്. എളുപ്പമൊരാള്ക്ക് വഴങ്ങുന്നതല്ല ഹരീഷിന്റെ എഴുത്തുകള്‍. മീശ എന്ന ഒരൊറ്റ നോവല്‍ മതി സാഹിത്യലോകത്ത് എസ് ഹരീഷിനെ തിരിച്ചറിയാന്‍. വൈകി സാഹിത്യലോകത്തെത്തി കുറച്ച് പുസ്തകങ്ങളേ എഴുതിയിട്ടുള്ളു എങ്കിലും എഴുത്തില്‍ തന്റേതായ പാത വെട്ടിയൊരുക്കാന്‍ കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ഈ നാട്ടിന്പുറത്തുകാരന് കഴിഞ്ഞു.
സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് പുറമേ ജെ.സി.ബി പുരസ്ക്കാരവും തേടിയെത്തിയ സന്തോഷത്തിനിടയിലും പുതിയ നോവലിന്റെ തിരക്കുകളിലാണ് ഹരീഷ്.
ഇന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്ക്കാരങ്ങളിലൊന്നായ ജെ.സി.ബി അവാര്‍ഡും തേടിയെത്തി. ആ അംഗീകാരത്തെ കുറിച്ച്?
സമ്മാനത്തുകയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ്. പുരസ്ക്കാരം ആരംഭിച്ച ശേഷം മൂന്നില്‍ രണ്ടുതവണയും മലയാളികള്‍ക്കായിരുന്നു അവാര്‍ഡ് ലഭിച്ചത്. ആദ്യത്തെ വര്‍ഷം ബെന്യാമിനും മൂന്നാമത്തെ വര്‍ഷം എനിക്കും. മലയാള ഭാഷയ്ക്ക് ലഭിച്ച അംഗീകാരമായാണ് ഈ പുരസ്ക്കാരത്തെ കാണുന്നത്. അവാര്‍ഡിനുവേണ്ടി പരിഗണിച്ചഅഞ്ച് പുസ്തകങ്ങളില്‍ നാലും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു, മീശ മാത്രമായിരുന്നു പരിഭാഷപ്പെടുത്തിയത്. മലയാളിയായ ദീപ ആനപ്പാറ, അര്‍ദ്ധ മലയാളിയായ ധരിണി ഭാസ്കര്‍ എന്നിവരുടെ പുസ്തകങ്ങളും അവാര്‍ഡിന് പരിഗണിച്ചിരുന്നു. ഇന്ത്യന്‍ സാഹിത്യത്തില്‍ മലയാളം അംഗീകരിക്കപ്പെടുന്നു എന്നതിന്റെ സൂചനകൂടിയാണത്.
മീശയുടെ പരിഭാഷ പുറത്തിറങ്ങി കഴിഞ്ഞു. മറ്റു പുസ്തകങ്ങള്‍ പരിഭാഷയ്ക്കൊരുങ്ങുന്നു. പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്താനുള്ള കാരണമെന്തായിരുന്നു?
ജയശ്രീ കളത്തിലാണ് മീശ പരിഭാഷപ്പെടുത്തിയത്. പ്രാദേശിക ഭാഷയിലുള്ള പുസ്തകമായതുകൊണ്ടുതന്നെ പരിഭാഷയെക്കുറിച്ച് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. ട്രാന്‍സിലേഷന്‍ നന്നായില്ലെങ്കില്‍ ഇംഗ്ലീഷില്‍ അത് അംഗീകരിക്കപ്പെടില്ല. പക്ഷേ ജയശ്രീ മീശയുടെ ആദ്യത്തെ അധ്യായം എനിക്കയച്ചു തന്നപ്പോള്‍ തന്നെ പറ്റിയ കൈകളിലാണ് പുസ്തകം എത്തിയതെന്ന് മനസിലായി.
മലയാളത്തില്‍ എഴുതിയ നോവല്‍ മറ്റ് ഭാഷയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ വായിക്കപ്പെടുമല്ലോ, അങ്ങനെ സംഭവിക്കുന്നതില്‍ കൂടുതല്‍ സന്തോഷം. ആ ചിന്തയിലാണ് പരിഭാഷപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ഹാര്‍പ്പന്‍ കോളിന്‍സ് ഡി.സി ബുക്ക്സുമായി സംസാരിച്ചശേഷം എന്നെ കോണ്ടാക്ട് ചെയ്യുകയായിരുന്നു.
മീശയിലെ ചില സംഭാഷണങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ആ ഭാഗം എഴുതേണ്ടിയിരുന്നില്ല എന്ന് തോന്നിയോ?
ഒരിക്കലുമില്ല. ആ സംഭാഷണങ്ങള്‍ വേണ്ടതു തന്നെയായിരുന്നു. ഒരു നോവലില്‍ എന്ത് എഴുതണമെന്ന് തീരുമാനിക്കുന്നത് എഴുത്തുകാരനാണ്. എഴുത്തുകാരന് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എഴുതുന്ന സമയത്ത്, ആ സംഭാഷണങ്ങള്‍ പ്രശ്നമാകുമോ എന്ന് ചിന്തിച്ചിരുന്നില്ല. എഴുതിയശേഷം വായിച്ച സുഹൃത്തുക്കളും അത്തരമൊരു അഭിപ്രായം പറഞ്ഞില്ല. കുറച്ച് വര്‍ഗീയവാദികള്‍ ഉണ്ടാക്കിയ പ്രശ്നം മാത്രമാണിത്.
നോവല്‍ പിന്നീട് പുസ്തകമാക്കിയപ്പോള്‍ ആ ഭാഗത്ത് മാത്രമല്ല, പലയിടത്തും മാറ്റങ്ങള്‍ വരുത്തിയിരുന്നു. വിവാദത്തെ തുടര്‍ന്നാണ് അവ മാറ്റിയെന്നുള്ളത് തെറ്റിദ്ധാരണ മാത്രമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലില്‍ നിന്ന് ഒരുപാട് വ്യത്യാസപ്പെടുത്തിയാണ് പുസ്തകമാക്കിയത്. അതെന്റെ സ്വാതന്ത്ര്യമാണ്. മലയാളത്തില്‍ പോലും ചില എഴുത്തുകാരുടെ പുസ്തകങ്ങളുടെ രണ്ടാം എഡിഷനിറങ്ങുമ്പോള് ചിലര്‍ മാറ്റം വരുത്താറുണ്ട്.
ഇതിനിടയില്‍ തിരക്കഥാകൃത്തായി സിനിമയിലും സജീവമാണല്ലോ?
ആഗ്രഹിച്ച് സിനിമയിലേക്ക് വന്നതല്ല, യാദൃശ്ചികമായി സംഭവിച്ചതാണത്. ഏദന്‍ എന്ന ചിത്രം എന്റെ മൂന്ന് കഥകളുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ്. ആ സിനിമയുടെ സംവിധായകനായ സഞ്ജു സുരേന്ദ്രന് കഥ വായിച്ചിട്ട് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഒരു സുഹൃത്ത് മുഖേന എന്നെ സമീപിക്കുകയായിരുന്നു.
മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയെഴുതിയ സിനിമയാണ് ജെല്ലിക്കെട്ട്. മാവോയിസ്റ്റ് വായിച്ചിട്ടാണ് ലിജോ എന്നെ വിളിക്കുന്നത്. അതിനുശേഷം രണ്ടുവര്‍ഷത്തിനുശേഷമാണ് ജെല്ലിക്കെട്ട് സിനിമയുണ്ടാകുന്നത്. പിന്നീട് സ്ക്രിപ്റ്റ് ചെയ്തത് വിനോയ് തോമസ് എഴുതിയ കഥയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചുരുളി എന്ന സിനിമയ്ക്കാണ്.
ജെല്ലിക്കെട്ട് എന്ന സിനിമയിലെ സന്ദര്‍ഭങ്ങള്‍ എഴുത്തുകാരന്റെ ഭാവനയാണോ?
വിരണ്ടോടുന്ന പോത്ത് ഒരു ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് മാവോയിസ്റ്റ് എന്ന കഥയുടെ പ്രമേയം. അതില്‍ നിന്ന് ചെറിയ ചില വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടാണ് ജെല്ലിക്കെട്ടിന്റെ തിരക്കഥ എഴുതിയത്. ജെല്ലിക്കെട്ട് സംവിധായകന്റെ സിനിമയാണ്. കഥയും സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. പോത്ത് വിരണ്ടോടിയ വാര്‍ത്ത മാസത്തിലൊരു പ്രാവശ്യമെങ്കിലും നമ്മള് പത്രത്തില്‍ വായിക്കാറുള്ളതാണ്. എല്ലാ നാട്ടിലും നടക്കുന്ന സംഭവമാണത്. നാട്ടിലെ ഇറച്ചിക്കടയില്‍ കൊണ്ടുവന്ന ഒരു പോത്ത് വിരണ്ടോടുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്. ആ സംഭവം മനസില്‍ കിടപ്പുണ്ടായിരുന്നു. പിന്നീടത് സാഹിത്യ രചനയില്‍ ഉപയോഗിച്ചുവെന്ന് മാത്രം.
പുസ്തകവും തിരക്കഥയും തമ്മിലുള്ള വ്യത്യാസമെന്താണ്?
രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സ്ക്രിപ്റ്റ് എന്നത് സാഹിത്യരൂപമല്ല. സംവിധായകന്റെ കലയാണ് സിനിമ. ഷൂട്ടിംഗ് സമയത്തും എഡിറ്റിങ് സമയത്തും കൈയില്‍ സൂക്ഷിക്കേണ്ട കുറിപ്പുകളാണ് സ്ക്രിപ്റ്റ് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. അതില്‍ വാക്കുകളുടെ ഘടനയെക്കുറിച്ചും ഭാഷയെക്കുറിച്ചും വ്യാകുലനാകേണ്ട കാര്യമില്ല. ഭാഷ പ്രധാനമാകുന്നത് സാഹിത്യത്തിലാണ്.
കഥയെഴുത്തിന്റെ ആരംഭത്തെക്കുറിച്ച്?
കുട്ടിക്കാലം മുതല്‍ വായിക്കുമായിരുന്നെങ്കിലും വൈകി എഴുതി തുടങ്ങിയ ആളാണ് ഞാന്‍. പഠനമൊക്കെ കഴിഞ്ഞശേഷമാണ് എഴുതാന്‍ തുടങ്ങിയത്. മാതൃഭൂമിയുടെ വിഷുപ്പതിപ്പിലായിരുന്നു ആദ്യകഥ പ്രസിദ്ധീകരിച്ചത്. പിന്നീട് കുറച്ചുനാള്‍ എഴുതിയില്ല. അതിനുശേഷമാണ് ആദ്യ സമാഹാരം എഴുതുന്നത്. ഇടയ്ക്ക് ബ്രേക്കെടുക്കും. തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന ആളല്ല. പതിയെ പതിയെയാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്.
നീണ്ടൂര്‍ എന്ന ജന്മനാടിനെക്കുറിച്ച്?
ലോകത്തിലെ ഏത് എഴുത്തുകാരനും അവനവന് ജീവിക്കുന്ന സ്ഥലത്തുനിന്നാണ് കഥകള്‍ കിട്ടുന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മലയാളത്തിലും അങ്ങനെതന്നെയാണ്. നിലത്തുനിന്നേ അഭ്യാസം കാണിക്കാന്‍ പറ്റൂ എന്നല്ലേ പറയാറുള്ളത്. ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമം ഞാനെഴുതിയിട്ടുള്ള എല്ലാ കഥകളിലും പശ്ചാത്തലമായിട്ടുണ്ട്. ഇവിടെ നിന്ന് തന്നെയാണ് കഥകളും കിട്ടിയിട്ടുള്ളത്. തീര്‍ച്ചയായും സ്ഥലവും കാലവും കലാകാരനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. എഴുത്തില്‍ എന്നെ സ്വാധീനിച്ച ഘകടങ്ങളിലൊന്ന് ഗ്രാമവും അവിടുത്തെ കാഴ്ചകളും തന്നെയാണ്.
കുട്ടിക്കാലവും പഠനവും?
അച്ഛന് റേഷന്‍കടയായിരുന്നു, അമ്മ വീട്ടമ്മയും. നീണ്ടൂരിലെ ഗവണ്മെന്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കെ.ഇ കോളജില്‍ നിന്ന് പ്രീഡിഗ്രിയും ബസേലിയസ് കോളജില്‍ നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കി. പിജി പഠിച്ചത് ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജിലാണ്. റവന്യു വകുപ്പിലാണ് ജോലി ചെയ്യുന്നത്. ഇപ്പോള്‍ ലീവിലാണ്.
സൗഹൃദങ്ങള്‍?
വലിയ സൗഹൃദവലയമൊന്നുമില്ല. എന്നാല്‍ ഉള്ള സൗഹൃദങ്ങള്‍ ജീവിതാവസാനംവരെ സൂക്ഷിക്കുന്ന ആളുമാണ്. അടുത്ത സുഹൃത്തുക്കളായി വിരലിലെണ്ണാവുന്നവരേയുള്ളൂ. ദിവസവും കാണുന്നില്ല, വിളിക്കുന്നില്ല, എങ്കില്‍പ്പോലും ഇന്നലത്തേതിന്റെ തുടര്‍ച്ചയെന്നോണം അവരോട് സംസാരിക്കാന്‍ കഴിയും. അങ്ങനെയുള്ള സൗഹൃദങ്ങളാണുള്ളത്. എത്രകാലം കഴിഞ്ഞാലും ആ ബന്ധം തുടരുന്നതുമാണ്. കുറച്ച് സൗഹൃദങ്ങളേ ജീവിതത്തില്‍ സമ്പാദ്യമായിട്ടുള്ളു എങ്കിലും അവ ആഴമുള്ളവയാണ്.






