
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദിക സ്ഥലംമാറ്റം വിവാദത്തില്‍. വൈക്കം ഫൊറോനയുടെ കീഴിലുള്ള വടയാര്‍ ഇന്‍ഫന്റ് ജീസസ് (ഉണ്ണി മിശിഹാ) പള്ളിയിലെ വികാരി ഫാ. തോമസ് കണ്ണാട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളാണ് വിവാദങ്ങളുടെ തുടക്കം.
വടയാര്‍ പള്ളിയില്‍ ഉണ്ടായ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ വൈദികനെതിരെ വിശ്വാസികള്‍ രംഗത്തുവന്നതോടെയാണ് നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങള്‍ പുറത്തറിയുന്നത്. ഒരു വിഭാഗം വിശ്വാസികള്‍ പള്ളിക്കു മുന്നില്‍ പ്രതിഷേധിച്ചു.ഇതോടെ പള്ളിയില്‍ നിന്നും അവധിയെടുക്കുകയാണെന്ന് പറഞ്ഞ് വൈദികന് കടന്നുകളഞ്ഞു. പള്ളിമുറി പൂട്ടി വിശ്വാസികള്‍ പിരിഞ്ഞതോടെ അര്‍ദ്ധരാത്രിയില്‍ ഗുണ്ടകളുമായി പള്ളിയില്‍ എത്തിയ വൈദികന് പൂട്ടുപൊളിച്ച് അകത്തുകയറുകയായിരുന്നു. 2019 സെപ്തംബര്‍ മുതല്‍ ഇടവകയിലെ കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്നും പ്രശ്നം രൂക്ഷമായതോടെ തന്റെ അനുഭാവികളായ കുറച്ചുപേരെ വിളിച്ചുകൂട്ടി കഴിഞ്ഞ ദിവസം പെട്ടെന്ന് കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നുവെന്നും അതിന് നിയമസാധുതയില്ലെന്നും ഇടവകാംഗങ്ങള്‍ പറയുന്നു.
ഇതിനിടെ, ഈ വൈദികന് മുന്‍പ് ഇരുന്ന പള്ളികളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഫാ.കണ്ണാട്ട് മുന്‍പ് വികാരിയായിരുന്ന പള്ളികളിലെ വിശ്വാസികള്‍ ഇദ്ദേഹത്തില്‍ നിന്ന് അനുഭവിച്ച അപമാനങ്ങളുടെയും നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെയും വോയിസ് ക്ലിപ്പുകളും അനുഭവസ്ഥരുടെ എഴുത്തുകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ നടത്തുന്ന ധനകാര്യ സ്ഥാപനത്തിലേക്കാണ് ഈ പണം പോകുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം. നാട്ടില്‍ അടുത്തകാലത്ത് വാങ്ങിക്കൂട്ടിയ സ്ഥലങ്ങളും കെട്ടിടങ്ങളും അഭൂതപൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ചയും അതിന് തെളിവായി വിശ്വാസികള്‍ എടുത്തുകാണിക്കുന്നു.
കന്യാസ്ത്രീകളോടും വയോധികരായ സ്ത്രീകളോടും ഉള്‍പ്പെടെ അശ്ലീല ഭാഷയില്‍ അസഭ്യം പറഞ്ഞുവെന്ന ആരോപണവും ഫാ.തോമസ് കണ്ണാട്ടിനെതിരെ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ സംസാര ശൈലിയൂം ധാര്‍ഷ്ട്യവും ഭീഷണിയും കലര്‍ന്ന പെരുമാറ്റവുമടക്കം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി പടരുകയാണ്. ആരോപണം ശക്തമായതോടെ വൈദികനെ നീക്കണമെന്ന് വടയാര്‍ ഇടവകയില്‍ നിന്നുള്ള പരാതി ശക്തമായി. ഇതോടെ ഫാ.തോമസ് കണ്ണാട്ടിനെ ചേര്‍ത്തലയ്ക്ക് സമീപമുള്ള പാണവള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലേക്ക് സ്ഥലംമാറ്റി അതിരൂപത പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമിച്ചു.
മാര്‍ച്ച് 13ന് വടയാറില്‍ നിന്ന് ചുമതലയൊഴിഞ്ഞ് പാണവള്ളയില് ചുമതലയേല്‍ക്കേണ്ടതായിരുന്നു ഈ വൈദികന്. എന്നാല്‍ ആരോപണ വിധേയനായ വൈദികനെ തങ്ങള്‍ക്ക് വേണ്ട എന്ന നിവേദനവുമായി പാണവള്ളിയില്‍ നിന്നുള്ള ബഹുഭൂരിപക്ഷം കുടുംബംഗങ്ങള്‍ ഒപ്പിട്ട നിവേദനം അരമനയില്‍ എത്തിയതോടെ സ്ഥലംമാറ്റം റദ്ദ് ചെയ്ത് ഫാ.കണ്ണാട്ടിനെ തത്ക്കാലം ഇടവകകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അതിരൂപത നിര്‍ബന്ധിതമായിരിക്കുകയാണ്. പാണവള്ളിയില്‍ നിന്ന് നിലവിലെ വികാരി സ്ഥലം മാറി പോകുന്നതോടെ ഏപ്രില്‍ അവസാനം വരെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതല പള്ളിപ്പുറം ഫൊറോന പള്ളി വികാരിയെ അതിരൂപത ചുമതലപ്പെടുത്തി. പള്ളിപ്പുറം വികാരി നിശ്ചയിക്കുന്ന വൈദികനായിരിക്കണം ആത്മീയ ചുമതലകള്‍ നിര്‍വഹിക്കേണ്ടത്.
ഇതോടെ താന്‍ വടയാറില്‍ നിന്ന് പോകില്ലെന്നും പരാതി നല്കിയ ഇടവകക്കാര്ക്കെല്ലാം എതിരെ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ഞായറാഴ്ചയിലെ കുര്‍ബാന മധ്യേ ഭീഷണി മുഴക്കി ഫാ. തോമസ് കണ്ണാട്ടും രംഗത്തെത്തി. ഇതിനിടെ, വൈദികനെതിരെ അന്വേഷണത്തിനായി അതിരൂപത നാലംഗ കമ്മീഷനെ നിയോഗിച്ചു. അന്വേഷണം കഴിയുന്നതുവരെ വടയാര്‍ പള്ളിയില്‍ നിന്ന് തന്നെ മാറ്റരുതെന്നാണ് വൈദികന്റെ ആവശ്യം. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഏതാനും വിശ്വസികളും ഇക്കാര്യം അരമനയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണം നേരിടുന്ന വൈദികന് മാറിനിന്ന് അന്വേഷണം നേരിടുന്നതാണ് ഉചിതമെന്ന് അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും ചൂണ്ടിക്കാട്ടുന്നു്. 'അധികാരികള്‍ ശക്തമായ നടപടിയെടുക്കണം. ആര്‍ച്ച്ബിഷപ് ഒരു സ്ഥലമാറ്റ ഉത്തരവ് നല്കിയാല് അത് അനുസരിക്കേണ്ടവരാണ് വൈദികര്‍. വടയാറില്‍ നടന്നത് ആദ്യ സംഭവമല്ല. മുന്‍പിരുന്ന പള്ളികളിലും സമാനമായ രീതിയില്‍ ഇദ്ദേഹം പെരുമാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ നടപടി വേണമെന്നാണ് വൈദികര്‍ ഒന്നടങ്കം ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന്' അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന് പ്രതികരിച്ചു.
വൈദികനെ മാറ്റാതെയുള്ള ഒരു അന്വേഷണവും നിഷ്പക്ഷമാകില്ലെന്ന് വലിയ വിഭാഗം വിശ്വാസികളും പറയുന്നു. ഈ വൈദികന് വടയാര്‍ ഇടവകയില്‍ നില്ക്കുന്നിടത്തോളം കാലം അന്വേഷണ കമ്മീഷന് മുമ്പാകെ വന്ന് സത്യസന്ധമായി ഇടവക ജനങ്ങള്‍ക്ക് മൊഴി കൊടുക്കാന്‍ സാധിക്കുകയില്ലെന്നും അന്വേഷണ കമ്മീഷനെയും വിശ്വാസികളെയും ഉള്‍പ്പെടെ ഈ വൈദികന് സ്വാധീനിക്കുമെന്നും വിശ്വാസികള്‍ പറയുന്നു. ഇടവകയില്‍ വിശ്വാസികള്‍ ചേരിതിരിഞ്ഞതോടെ അതിരൂപതാ നേതൃത്വത്തിനു വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഈ വൈദികന്. ഉടന്‍ പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ വിശ്വാസികളുടെ പ്രതിഷേധം അതിരുവിടുന്ന സ്ഥിതിയാണ് വടയാര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നിലനില്‍ക്കുന്നത്.