
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ജവാന്റെ പുറത്തുവന്ന ചിത്രം പഴയതെന്ന ആരോപണവുമായി കുടുംബം. ജവാന് വെടിയേറ്റുവെന്നും നിലവില്‍ ചികിത്സയിലാണെന്നുമായിരുന്നു മാവോയിസറ്റുകളുടെ വാദം. ചിത്രവും വീഡിയോയും ഉടന്‍ പുറത്തുവിടുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ജവാന്റെ ചിത്രം പുറത്തുവന്നത്. എന്നാല്‍ പുറത്തുവന്ന ചിത്രം ഒരു വര്‍ഷം പഴക്കമുള്ളതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
കോബ്ര ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രകേശ്വര് സിങ് മന്‍ഹാസിനേയാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കാണാതായത്.
ഏറ്റുമുട്ടലില്‍ 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഛത്തീസ്ഗഢിലെ സുക്മ-ബിജാപൂര്‍ ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തിയില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് സിആര്‍പിഎഫ് ജവാനെ കാണാതായത്. എന്നാല്‍ മാന്‍ഹാസിനെ മാവോയിസ്ററുകള്‍ ബന്ദിയാക്കിയിട്ടുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് പറഞ്ഞു. ജവാനെ സുരക്ഷിതമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജമ്മു-പൂഞ്ച് ദേശീയപാതയില്‍ ബുധനാഴ്ച കുടുംബാംഗങ്ങള്‍ പ്രകടനം നടത്തി.






